വാഷിംഗ്ടൺ ഡി.സി : അമേരിക്ക നാറ്റോ സഖ്യത്തിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഈ സൂചന നൽകിയത്. ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ യൂറോപ്യൻ രാജ്യങ്ങൾ പൂർണ്ണ പിന്തുണ നൽകുന്നില്ലെന്ന നിരാശയാണ് ട്രംപിന്റെ ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, കോൺഗ്രസിന്റെ അനുമതിയില്ലാതെ നാറ്റോയിൽ നിന്ന് പിന്മാറുന്നത് നിയമവിരുദ്ധമാണെന്ന് ഇന്ത്യൻ വംശജനായ യുഎസ് കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി മുന്നറിയിപ്പ് നൽകി.
2024-ലെ നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്ട് പ്രകാരം, സെനറ്റിന്റെ മൂന്നിൽ രണ്ട് ഭൂരിപക്ഷമോ കോൺഗ്രസിന്റെ പ്രത്യേക നിയമമോ ഇല്ലാതെ പ്രസിഡന്റിന് ഏകപക്ഷീയമായി നാറ്റോ വിടാൻ കഴിയില്ല.
അമേരിക്കയുടെ പിന്മാറ്റം റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് കരുത്തുപകരുമെന്നും ആഗോള സുരക്ഷയെ ബാധിക്കുമെന്നും കൃഷ്ണമൂർത്തി കത്തിൽ ചൂണ്ടിക്കാട്ടി.
സഖ്യകക്ഷികൾ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തുമ്പോൾ, മിക്ക രാജ്യങ്ങളും അമേരിക്കയെ സഹായിക്കുന്നുണ്ടെന്ന് മാർക്ക് റുട്ടെ വ്യക്തമാക്കി.
നിലവിൽ സഖ്യത്തിൽ നിന്ന് പിന്മാറുന്ന കാര്യത്തിൽ വൈറ്റ് ഹൗസ് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.