മാറിയ ചിന്തകളും പുതിയ ദിശാബോധവും: അമേരിക്കൻ മലയാളി സംഘടനകൾ തിരുത്തേണ്ട വഴികൾ സണ്ണി മാളിയേക്കൽ (ഡാളസ്)

Spread the love

അമേരിക്കൻ ഐക്യനാടുകളിലേക്കുള്ള മലയാളി കുടിയേറ്റത്തിന് ആറുപതിറ്റാണ്ടിലേറെ പഴക്കമുണ്ട്. എഴുപതുകളിലും എൺപതുകളിലും നഴ്സിംഗ് മേഖലയിലൂടെ തുറന്നുകിട്ടിയ വാതിലുകളിലൂടെ അമേരിക്കയിലേക്ക് ഒഴുകിയെത്തിയ ഒരു തലമുറ, അധ്വാനവും കഠിനശ്രമവും കൊണ്ട് ഒരു വലിയ സമൂഹത്തെ ഇവിടെ കെട്ടിപ്പടുത്തു. കുടുംബങ്ങളെയും ബന്ധുക്കളെയും കൊണ്ടുവന്നുകൊണ്ട് ഇമിഗ്രേഷൻ സിസ്റ്റത്തിലെ വിവിധ പ്രിഫറൻസുകൾ ഉപയോഗിച്ച് പടർന്നുപന്തലിച്ചതാണ് ഇന്നത്തെ അമേരിക്കൻ മലയാളി ചരിത്രം.

പള്ളികളും പ്രാദേശിക അസോസിയേഷനുകളും തണലൊരുക്കിയ ഈ വളർച്ചയിൽ നിന്നാണ് ഫോക്കാനയും പിന്നീട് അതിൽ നിന്നുള്ള ആശയഭിന്നതകൾ കാരണം ഫോമയും ഉദയം ചെയ്യുന്നത്. രണ്ടു വർഷത്തിലൊരിക്കൽ അരങ്ങേറുന്ന പ്രൗഢഗംഭീരമായ കൺവെൻഷനുകളും, നാട്ടിൽ നിന്നുള്ള വിശിഷ്ടാതിഥികളും, അതിനേക്കാളേറെ ചൂടേറിയ സംഘടനാ തെരഞ്ഞെടുപ്പുകളുമാണ് ഇവിടുത്തെ മലയാളി ജീവിതത്തിന്റെ പ്രധാന ആകർഷണങ്ങളായി മാറിയത്.

പക്ഷേ, ഈ സംഘടനാ സംസ്കാരത്തിൽ ഇന്നും നിഴലിച്ചുനിൽക്കുന്ന ഒരു വലിയ പോരായ്മയുണ്ട്. കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ ശൈലി പോലെ നിറപ്പകിട്ടാർന്ന വാഗ്ദാനങ്ങൾ നൽകി ആളുകളെ ആകർഷിക്കാം എന്ന ചിന്താഗതിയാണിത്. തങ്ങൾ ജീവിക്കുന്ന വികസിത രാജ്യത്തെ നിയമവ്യവസ്ഥകളെയും ഭരണസംവിധാനങ്ങളെയും, കൃത്യമായ ഇമിഗ്രേഷൻ രീതികളെയും തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നതിൽ പല സംഘടനാ നേതാക്കളും പരാജയപ്പെടുന്നു എന്നതാണ് യാഥാർത്ഥ്യം.

പദവികൾ സ്വന്തമാക്കാനും, വിവിധ സംഘടനകളുടെ അധ്യക്ഷ സ്ഥാനങ്ങളിൽ മാറിമാറി ഇരിക്കാനുമുള്ള നെട്ടോട്ടത്തിൽ പ്രസ്ഥാനങ്ങളുടെ ‘ആത്മാവ്’ നഷ്ടപ്പെടുന്നു. ഉദാഹരണത്തിന്, മാധ്യമ പ്രവർത്തനത്തിനോ അല്ലെങ്കിൽ സംഘടനാ പ്രവർത്തനത്തിനോ ഒരു നിശ്ചിത നിലവാരവും അന്തസ്സത്തയുമുണ്ട്. അതിനെ കൃത്യമായ ലക്ഷ്യബോധത്തോടെയോ ക്രിയാത്മകമായ രൂപരേഖയോടെയോ സമീപിക്കാതെ, വെറുമൊരു സ്ഥാനമാനമായി കാണുന്ന ശൈലി ജനങ്ങൾ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു.

ഹൂസ്റ്റണിൽ സമാപിച്ച ഫോമ തെരഞ്ഞെടുപ്പിലെ ഫലങ്ങൾ ഈ മാറ്റത്തിന്റെ വ്യക്തമായ സൂചനയാണ്. കേവലം പാനലുകൾ ഉണ്ടാക്കി, പരമ്പരാഗതമായ രീതികളിൽ വോട്ട് പിടിക്കാമെന്ന പ്രതീക്ഷകൾ തെറ്റിയതും അവർക്ക് നേരിടേണ്ടിവന്ന പരാജയവും വ്യക്തമാക്കുന്നത് ഒന്നുമാത്രമാണ്: അമേരിക്കൻ മലയാളി സമൂഹം പഴയ ചിന്താഗതികളിൽ നിന്നും ഒരുപാട് മുന്നോട്ടുപോയിരിക്കുന്നു.

പഴയകാല പ്രത്യയശാസ്ത്ര വാദങ്ങളോ, ഏതെങ്കിലും ഒരു ആശയത്തിൽ തളച്ചിട്ട ചിന്തകളോ അല്ല ഇന്നത്തെ ജനങ്ങൾക്ക് ആവശ്യം. തങ്ങളെ നയിക്കുന്നവരിൽ അവർ പ്രതീക്ഷിക്കുന്നത്:

വെറും വാഗ്ദാനങ്ങളല്ല, കാര്യങ്ങൾ തുറന്നുപറയാനും സത്യസന്ധമായി നയിക്കാനുമുള്ള മനസ്സ്.

പ്രസ്ഥാനങ്ങളെ കേവലം ഒരു ആഘോഷവേദി എന്നതിനപ്പുറം രണ്ടാം തലമുറയ്ക്കും ഇവിടുത്തെ സമൂഹത്തിനും ഉപകാരപ്പെടുന്ന രീതിയിൽ മുന്നോട്ട് നയിക്കാനുള്ള വ്യക്തമായ പ്ലാൻ.

കാലത്തിനനുസരിച്ച് ഉയർന്നുവരുന്ന വിഷയങ്ങളെ പ്രതിരോധിക്കാനും, അമേരിക്കൻ വ്യവസ്ഥിതിയോട് ചേർന്നുനിന്ന് പ്രവർത്തിക്കാനുമുള്ള പ്രാപ്തി.

തോറ്റവർക്ക് നിരാശയോ ദുഃഖമോ ഉണ്ടാകാം, അത് സ്വാഭാവികമാണ്. എന്നാൽ, ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചവർ മനസ്സിലാക്കേണ്ട വലിയൊരു ഉത്തരവാദിത്തമുണ്ട്. ഈ വിജയം കേവലം ഒരു വ്യക്തിയുടെയോ പാനലിന്റെയോ ജയമല്ല; മറിച്ച്, കൂടുതൽ നല്ലൊരു മാറ്റത്തിന് വേണ്ടി ജനങ്ങൾ നൽകിയ മാൻഡേറ്റാണ്.

വിജയിച്ച നേതൃത്വം പഴയ തെറ്റുകൾ ആവർത്തിക്കരുത്. വെറുമൊരു രണ്ട് വർഷത്തെ ‘മാമാങ്കം’ നടത്തി മടങ്ങുന്നതിന് പകരം, പുതിയ തലമുറയെ സംഘടനകളിലേക്ക് ആകർഷിക്കാനും, നിയമപരവും സാമുദായികവുമായ കാര്യങ്ങളിൽ അമേരിക്കൻ മലയാളികൾക്ക് കൃത്യമായ തണലാകാനും ഭരണസമിതിക്ക് കഴിയണം.

ആശയപരമായി മാറിയ ചിന്തകളോടെ, കൂടുതൽ ജനാധിപത്യപരമായി, ആത്മാർത്ഥതയോടെ മുന്നോട്ട് പോയാൽ മാത്രമേ വരുംകാലങ്ങളിൽ ഇത്തരം മലയാളി സംഘടനകൾക്ക് ഇവിടെ പ്രസക്തിയുള്ളൂ. ഹൂസ്റ്റണിലെ വിധി എഴുത്ത് ആ നല്ല മാറ്റത്തിന്റെ പുതിയൊരു തുടക്കമാകട്ടെ!

ഫോമയും ഫോക്കാനയും അവകാശപ്പെടാറുണ്ട്, തങ്ങളോടൊപ്പം നൂറിലേറെ പ്രാദേശിക അമേരിക്കൻ മലയാളി സംഘടനകൾ ഉണ്ടെന്ന്. ‘സംഘടനകളുടെ സംഘടന’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇരുകൂട്ടരോടും ഇവിടുത്തെ മലയാളി സമൂഹം കൂടെയുള്ള ആ അഫിലിയേറ്റഡ് സംഘടനകളുടെ കൃത്യമായ ലിസ്റ്റ് ചോദിക്കാൻ തുടങ്ങിയിട്ട് കാലം ഏറെയായി. അതൊന്ന് എന്നെങ്കിലും സുതാര്യമായി പബ്ലിഷ് ചെയ്യുമെന്ന പ്രതീക്ഷയോടെ ചുരുക്കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *