മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം (05/08/2026).

സംസ്ഥാനത്തെ മഴക്കെടുതിയും പ്രളയവും നേരിടുന്നതിനും ദുരിതബാധിതര്‍ക്ക് അടിയന്തര ആശ്വാസം ഉറപ്പാക്കുന്നതിനുമായി സുപ്രധാന തീരുമാനങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. പ്രളയത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം വര്‍ധിപ്പിക്കുന്നതിനൊപ്പം വീടും ഉപജീവനവും നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക സഹായപദ്ധതികളും, സംസ്ഥാനത്ത് എ.ഐ അധിഷ്ഠിത ഡാം മാനേജ്‌മെന്റ്, ഫ്‌ലഡ് മാപ്പിങ് സംവിധാനവും ഉള്‍പ്പെടെയുള്ള സമഗ്ര ദുരന്തനിവാരണ നടപടികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.
കണ്ണൂര്‍ ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമായ തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശിയും ദുരന്ത രക്ഷാപ്രവര്‍ത്തന പരിശീലകനുമായ ആര്‍. രാജേഷിന് സംസ്ഥാന ബഹുമതി നല്‍കാനും, അദ്ദേഹത്തിന്റെ പൂര്‍ത്തിയാകാത്ത വീട് സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കാനും തീരുമാനിച്ചു.

പ്രളയത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എസ്.ഡി.ആര്‍.എഫ്, സി.എം.ഡി.ആര്‍.എഫ്, പി.എം.എന്‍.ആര്‍.എഫ് എന്നിവയില്‍ നിന്നായി എട്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. സംസ്‌കാരച്ചെലവിനായി പതിനായിരം രൂപയും പ്രത്യേകമായി അനുവദിക്കും. പ്രളയത്തില്‍ വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീട് നിര്‍മിക്കാന്‍ നല്‍കുന്ന സഹായം 10 ലക്ഷത്തില്‍ നിന്ന് 12 ലക്ഷം രൂപയായി ഉയര്‍ത്തി. പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്കുള്ള ധനസഹായം നാല് ലക്ഷത്തില്‍ നിന്ന് ആറ് ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു. ദുരിതാശ്വാസ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും വീടുകളില്‍ വെള്ളം കയറിയ എല്ലാവര്‍ക്കും വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 10,000 രൂപ അടിയന്തര സഹായമായി നല്‍കും. വീടുകളില്‍ വെള്ളം കയറി മാറിത്താമസിക്കേണ്ടിവരുന്നവര്‍ക്ക് വീട്ടുവാടകയും, ബാധിക്കപ്പെട്ട കുടുംബങ്ങളിലെ ഒരു റേഷന്‍ കാര്‍ഡിലെ രണ്ട് അംഗങ്ങള്‍ക്ക് പ്രതിദിനം 300 രൂപ വീതം നല്‍കും.
സംസ്ഥാനത്ത് കാലവര്‍ഷത്തെ തുടര്‍ന്ന് നിലവില്‍ 462 ദുരിതാശ്വാസ ക്യാമ്പുകളിലായി 27048 പേര്‍ കഴിയുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ്. പത്തനംതിട്ടയില്‍ 157 ക്യാമ്പുകളും കോട്ടയത്ത് 154 ക്യാമ്പുകളും ആലപ്പുഴയില്‍ 81 ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് വരെ 26 പേര്‍ മരണങ്ങളും 11 പേര്‍ക്ക് അപകടം പറ്റിയതായും 4 പേരെ കാണാതായതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് 1,882 ഹെക്ടര്‍ കൃഷിസ്ഥലത്ത് നാശനഷ്ടമുണ്ടാവുകയും (പ്രാഥമിക കണക്കനുസരിച്ച് 67.44 കോടി രൂപയുടെ നാശനഷ്ടം) 23,537 കര്‍ഷകരെ ബാധിക്കുകയും ചെയ്ത സാഹചര്യത്തില്‍ കര്‍ഷകര്‍ക്കുള്ള കൃഷിനാശ ധനസഹായം 25 ശതമാനം വര്‍ധിപ്പിക്കും. വെള്ളം കയറി ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട കടയുടമകള്‍ക്ക് ആദ്യമായി 10,000 രൂപയുടെ പ്രത്യേക ധനസഹായവും നല്‍കും.
ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായങ്ങള്‍, കര്‍ഷകര്‍, ടൂറിസ്റ്റ് വാഹന ഉടമകള്‍ എന്നിവര്‍ക്ക് 12 ലക്ഷം രൂപ വരെ ഉജ്ജീവന സോഫ്റ്റ് ലോണ്‍ അനുവദിക്കും. ഇതില്‍ പരമാവധി മൂന്ന് ലക്ഷം രൂപയോ വായ്പാത്തുകയുടെ 25 ശതമാനമോ സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് മാര്‍ജിന്‍ മണിയായി നല്‍കുകയോ, അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് ഒമ്പത് ശതമാനം പലിശ ഇളവ് നല്‍കുകയോ ചെയ്യും. മത്സ്യത്തൊഴിലാളികള്‍ക്കുള്ള പുനര്‍ഗേഹം പദ്ധതിയിലെ പരാതികള്‍ പരിഹരിച്ച് പുതിയ പദ്ധതി നടപ്പാക്കുമെന്നും സഹായത്തുക വര്‍ധിപ്പിക്കും.
2026-27 സാമ്പത്തിക വര്‍ഷത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായി 2,029 കോടി 15 ലക്ഷം രൂപ അനുവദിച്ചു. മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കുമായി സ്പില്‍ ഓവര്‍ പദ്ധതികള്‍ക്കും അസന്തുലിതാവസ്ഥ പരിഹരിക്കാനുമായി യഥാക്രമം 136 കോടി, 188 കോടി അധികമായി നല്‍കും. പതിനാറാം ധനകാര്യ കമ്മീഷന്റെ അര്‍ബന്‍, റൂറല്‍ ഗ്രാന്റുകളിലെ അസന്തുലിതാവസ്ഥ മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി 312 കോടി രൂപ അധികമായി നല്‍കുന്നത്. പാചക തൊഴിലാളികളുടെ വേതനത്തിനായി 44 കോടി രൂപയും അനുവദിച്ചു. 2024 ല്‍ തൃശൂര്‍ ജില്ലയിലുണ്ടായ കാലവര്‍ഷത്തില്‍ വീട് നഷ്ടപ്പെട്ട ധനസഹായം ലഭിക്കാന്‍ ബാക്കിയുള്ള 248 ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം നല്‍കും. പോലീസ് കംപ്ലൈന്റ് അതോറിറ്റി അധ്യക്ഷനായി റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രനെ നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
ദുരന്തനിവാരണ രംഗത്ത് രാജ്യത്തിന് മാതൃകയാകുന്ന എ.ഐ അധിഷ്ഠിത ഡാം മാനേജ്‌മെന്റ് സംവിധാനം കേരളത്തില്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്‍ഫ്‌ലോ, ഔട്ട്ഫ്‌ലോ, മഴയുടെ അളവ് എന്നിവ ശാസ്ത്രീയമായി വിലയിരുത്തിയ ശേഷമായിരിക്കും ഇനി ഡാമുകള്‍ തുറക്കുക. വെള്ളപ്പൊക്ക ഭീഷണി കുറയ്ക്കുന്നതിനായി ഡാമുകള്‍, നദികള്‍ എന്നിവിടങ്ങളിലെ മണലും ചെളിയും അടിയന്തരമായി നീക്കം ചെയ്യും. ഒഡിഷ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ മാതൃകയില്‍ കാലാവസ്ഥാ പ്രവചനവും ഫ്‌ലഡ് മാപ്പിംഗും ശക്തിപ്പെടുത്തി ദുരന്തത്തിന്റെ ആഘാതം കുറയ്ക്കുന്നതിനുള്ള ഡിസാസ്റ്റര്‍ റെസീലിയന്‍സ് പ്രോഗ്രാമിനും രൂപം നല്‍കും.
സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ജില്ലാ കളക്ടര്‍മാര്‍ക്ക് സമ്പൂര്‍ണ അധികാരവും ആവശ്യമായ ഫണ്ടും നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ അടിയന്തര സാഹചര്യങ്ങളില്‍ ഭക്ഷണം, ബയോ ടോയ്ലറ്റുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കും. ഒരു ദുരിതാശ്വാസ ക്യാമ്പില്‍ 150-ല്‍ കൂടുതല്‍ ആളുകളെത്തിയാല്‍ ഉടന്‍ പുതിയ ക്യാമ്പ് ആരംഭിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളുടെ സേവനം ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ ഗുരുതര രോഗികളെ സ്വകാര്യ ആശുപത്രികളിലേക്കോ മറ്റ് ജില്ലകളിലെ ആശുപത്രികളിലേക്കോ മാറ്റാം. ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കും.

ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചുവരികയാണ്. ഡോക്ടര്‍മാര്‍ രാവിലെയും വൈകുന്നേരവും ക്യാമ്പുകളിലെത്തി ആരോഗ്യപരിശോധന നടത്തുന്നുണ്ട്. ക്യാമ്പുകളില്‍ ഭക്ഷണം, വൈദ്യുതി, ശുചിമുറി, മരുന്ന് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.
നദികള്‍, തടാകങ്ങള്‍, കനാലുകള്‍ എന്നിവ ഉള്‍പ്പെടുത്തി അസറ്റ് രജിസ്റ്റര്‍ തയ്യാറാക്കും. നദീതീരങ്ങളിലെ കയ്യേറ്റങ്ങള്‍ കണ്ടെത്താന്‍ ലാന്‍ഡ് ഓഡിറ്റിംഗ് നടത്തി കര്‍ശന നടപടി സ്വീകരിക്കും. ഫ്‌ലഡ് മാപ്പിംഗ് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ നടപടികളിലൂടെ ഭാവിയിലെ പ്രളയസാധ്യത കുറയ്ക്കും. തോട്ടപ്പള്ളി സ്പില്‍വേയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് വെള്ളമൊഴുക്ക് സുഗമമാക്കാനും തണ്ണീര്‍മുക്കം ഉള്‍പ്പെടെയുള്ള ഷട്ടറുകള്‍ തുറന്ന് അപ്പര്‍ കുട്ടനാട് മേഖലയില്‍ പ്രത്യേക ശ്രദ്ധ നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുതലപ്പൊഴി സംബന്ധിച്ച വിഷയത്തില്‍ അടിയന്തിര തീരുമാനം ഉണ്ടാകും. ഫാദര്‍ യൂജിന്‍ പെരേരയുടെ നേതൃത്വത്തില്‍ വൈദികര്‍ വന്ന് കണ്ടിരുന്നു. പല തവണ മുതലപ്പൊഴി സന്ദര്‍ശിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രത്യേക പരിഗണനയില്‍ മുതലപ്പൊഴിയുണ്ട്. മുതലപ്പൊഴിയില്‍ കാണാതായവരെ കണ്ടെത്തുന്നതിനു വേണ്ടി കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അഴക്കടലില്‍ തെരച്ചില്‍ നടത്താന്‍ നേവിയുടെ വെസലുണ്ട്. നേവിയുടെ ഹെലികോപ്ടറും തിരച്ചില്‍ നടത്തി. കുളച്ചലിലെ ആഴക്കടലിലും തിരച്ചില്‍ നടത്തുന്നുണ്ട്. മൃതദേഹം കിട്ടിയില്ലെന്നത് സങ്കടകരമായ കാര്യമാണ്.
തിരഞ്ഞെടുപ്പിന് മുന്‍പ് ആറ് മാസക്കാലം എനിക്കെതിരെ സി.പി.എം നടത്തി കാമ്പയിന്‍ എന്തായിരുന്നു? ക്യാമ്പയിന്‍ നടത്തിയവര്‍ക്കെതിരെ എ.കെ.ജി സെന്ററില്‍ എന്തോ പ്രശ്‌നമുണ്ടായി. പക്ഷെ അവരെ മാറ്റരുതെന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്. അവരാണ് എനിക്ക് വേണ്ടി ക്യാമ്പയിന്‍ നടത്തിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടു എനിക്ക് വേണ്ടിയുള്ള കാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ അവര്‍ തുടരുകയാണ്. അത് അവര്‍ തുടരട്ടെ. എനിക്കെതിരെ വ്യക്തിപരമായി അവര്‍ നടത്തിയ പ്രചരണത്തിന് കേരളത്തിലെ ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ നല്ല മറുപടി നല്‍കിയിട്ടുണ്ട്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പനര്‍ജനിയില്‍ ഒരു അന്വഷണവും നടത്തിയിട്ടില്ല. എല്ലാ കണ്ടെത്തലുകളും നടന്നത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്. 2020 ലാണ് നിയമസഭയില്‍ ആരോപണം വന്നത്. അന്ന് വിജിലന്‍സ് അന്വേഷണം നടത്താന്‍ ഞാന്‍ തന്നെ അന്നത്തെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടത്തി. പ്രാഥമിക അന്വേഷണത്തില്‍ ഒരു ക്രമക്കേടും നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ട് സര്‍ക്കാരും അംഗീകരിച്ചു. അതിനു ശേഷം പരാതിയുമായി ഒരാള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചു. സിംഗിള്‍ ബെഞ്ച് പരാതി തള്ളി. അപ്പീല്‍ നല്‍കിയെങ്കിലും ഡിവിഷന്‍ ബെഞ്ചും അത് തള്ളി. പിന്നീടാണ് ഞാന്‍ പ്രതിപക്ഷ നേതാവായി വരുന്നത്. അതിനു ശേഷം 2023-ല്‍ വീണ്ടും പരാതി എഴുതി വാങ്ങി അന്വേഷണം പ്രഖ്യാപിച്ചു. 14-06-2023-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 07-09-2023 ല്‍ വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍, THUS, THE INQUIRY COULD NOT DISCOVER ANY EVIDENCE TO SUBSTANTIATE THE ALLEGATION എന്ന് കണ്ടെത്തി. ആ റിപ്പോര്‍ട്ടിന്റെ അവസാന ഭാഗത്ത് THE INQUIRY SO FAR COULD NOT REVEAL ANY EVIDENCE REGARDING REAL ESTATE BUSINESS, AND THE ALLEGATIONS COULD NOT BE SUSTAINED BY EVIDENCE എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് ഞാന്‍ മുഖ്യമന്ത്രി ആയതിനു ശേഷമുള്ള റിപ്പോര്‍ട്ടല്ല. രണ്ട് വിജിലന്‍സ് ഡയറക്ടര്‍മാരാണ് റിപ്പോര്‍ട്ട് നല്‍കിയത്. പ്രവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്ട് നിലനില്‍ക്കില്ലെന്ന് ഒരു വിജിലന്‍സ് ഡയറക്ടറും എഫ്.സി.ആര്‍.ഐ നിയമലംഘനമില്ലെന്ന് രണ്ടാമത്തെ വിജിലന്‍സ് ഡയറക്ടറും റിപ്പോര്‍ട്ട് നല്‍കി. അതിനിടയിലാണ് വയനാട്ടില്‍ ഞങ്ങളുടെ ക്യാമ്പ് നടക്കുന്ന ദിവസം സി.ബി.ഐ അന്വേഷിക്കുന്നു എന്ന വാര്‍ത്ത അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയത്. ഞാന്‍ പേടിച്ചു പോയെന്നും സി.ബി.ഐ അന്വേഷിക്കണമെന്നുമുള്ള മറുപടിയാണ് അന്ന് ഞാന്‍ നല്‍കിയത്. വിജിലന്‍സിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്ത കേസില്‍ സി.ബി.ഐ അന്വേഷണം നിലനില്‍ക്കില്ലെന്ന നിയമോപദേശം സര്‍ക്കാരിന് കിട്ടി. എല്ലാ റിപ്പോര്‍ട്ടും കിട്ടിയിട്ടും തീര്‍ക്കാതെ കയ്യില്‍ വച്ചുകൊണ്ടിരുന്നു. എല്ലാ അന്വേഷണങ്ങളും നടന്നത് പിണറായി സര്‍ക്കാരിന്റെ കാലത്താണ്. എന്നാല്‍ അതെല്ലാം വാങ്ങി കയ്യില്‍ വച്ച് പുകമറയുണ്ടാക്കി അന്വേഷണം നടക്കുന്നുവെന്ന് തിരഞ്ഞെടുപ്പ് കാലത്ത് പോലും കാമ്പയിന്‍ നടത്തി. രാഷ്ട്രീയ വേട്ടയാടല്‍ എന്ന് പറയുന്നതിന് പകരം ഞാന്‍ തന്നെയാണ് അന്വേഷണം ആവശ്യപ്പെട്ടത്. പുനര്‍ജനിയില്‍ എത്ര പേര്‍ക്ക് വീട് വച്ചു, എത്ര ധനസഹായം നല്‍കി എന്നതൊക്കെ സംബന്ധിച്ചുള്ള വിവരങ്ങള്‍ വിജിലന്‍സിന് നല്‍കിയിട്ടുണ്ട്. വണ്‍ കേരള മിഷന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചാരിറ്റി രംഗത്തുള്ളവരുടെ എക്‌സ്പീരിയന്‍സ് കൂടി ഇതില്‍ ഉപയോഗപ്പെടുത്തും.