
കാലത്തിനനുസരിച്ച് കൈത്തറി മേഖലയിൽ സാങ്കേതികവിദ്യയും നവീകരണവും അനിവാര്യമാണെങ്കിലും, തലമുറകളായി കൈകൊണ്ട് നെയ്ത്ത് നടത്തുന്ന പരമ്പരാഗത നെയ്ത്തുകാരുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടാകും ആധുനികവത്കരണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ദേശീയ കൈത്തറി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം വഴുതക്കാട് സുബ്രഹ്മണ്യം ഹാളിൽ സംഘടിപ്പിച്ച സംസ്ഥാനതല കൈത്തറി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡെപ്യുട്ടി സ്പീക്കർ.
ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തോടും സ്വദേശി പ്രസ്ഥാനത്തോടും ചേർന്നുനിൽക്കുന്ന ദിനമാണ് ദേശീയ കൈത്തറി ദിനമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. 1905-ലെ സ്വദേശി പ്രസ്ഥാനത്തിലൂടെ ഇന്ത്യൻ ഉൽപ്പന്നങ്ങളും കൈത്തറി വസ്ത്രങ്ങളും പ്രോത്സാഹിപ്പിച്ച ചരിത്രമാണ് രാജ്യത്തിന്റെ കൈത്തറി പാരമ്പര്യത്തിന് അടിത്തറ പാകിയത്. പുതിയ സാങ്കേതികവിദ്യകൾ തൊഴിലാളികൾക്ക് കൂടുതൽ സൗകര്യവും ഉത്പാദനക്ഷമതയും നൽകുന്നതിനായിരിക്കണം ഉപയോഗിക്കേണ്ടത്.
കൈത്തറി ക്ലസ്റ്ററുകളിൽ വികസിപ്പിച്ച നവീന ഉത്പന്നങ്ങളുടെ പ്രത്യേക പ്രദർശനം, ഐ.ഐ.എച്ച്.ടി. കണ്ണൂർ, കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, വിവിധ കൈത്തറി ക്ലസ്റ്ററുകൾ എന്നിവയുടെ നേതൃത്വത്തിൽ കൈത്തറി വസ്ത്ര ഫാഷൻ ഷോ, ‘കേരള കൈത്തറി – പാരമ്പര്യത്തിൽ നിന്ന് ആഗോള ബ്രാൻഡിലേയ്ക്ക്’ എന്ന വിഷയത്തിൽ പാനൽ ചർച്ച, കൈത്തറി തൊഴിലാളികളും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികൾ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഇതിനോടനുബന്ധിച്ച് ‘ഹത്കർഘ മേള 2026’ന്റെ ഭാഗമായി സംസ്ഥാന ഓണം കൈത്തറി വസ്ത്ര പ്രദർശന-വിപണന മേള ആഗസ്റ്റ് 10 മുതൽ 25 വരെ തിരുവനന്തപുരം കിഴക്കേകോട്ട ശ്രീ ചിത്തിര തിരുനാൾ പാർക്കിൽ നടക്കും.