
കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ റീട്ടെയ്ൽ ജ്വല്ലറി ഗ്രൂപ്പായ ലളിത ജ്വല്ലറി മാർട്ട് ലിമിറ്റഡിന്റെ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) ഈമാസം 17 ആരംഭിക്കും. 5 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന്ന് 190 രൂപ മുതൽ 201 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുള്ളത്. ആകെ 8.46 കോടി ഓഹരികളാണ് വിൽപ്പനയ്ക്കുള്ളത്. ഫ്രഷ് ഇഷ്യുവിനൊപ്പം പ്രമോട്ടറായ എം കിരൺ കുമാർ ജെയിന്റെ കൈവശമുള്ള ഓഹരികളും വിറ്റഴിക്കുന്നതിലൂടെ ഏകദേശം 1700 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിക്ഷേപകർ കുറഞ്ഞത് 74 ഓഹരികൾക്കാണ് അപേക്ഷിക്കേണ്ടത്. തുടർന്ന് 74 ഗുണിതങ്ങളായി ഓഹരികൾ ബിഡ് ചെയ്യാം. സ്വർണം, വെള്ളി, ഡയമണ്ട് ആഭരണങ്ങൾ വിൽക്കുന്ന കമ്പനിക്ക് തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, പുതുച്ചേരി എന്നിവിടങ്ങളിലായി 61 സ്റ്റോറുകളുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 25,023.93 കോടി രൂപയുടെ പ്രവർത്തനവരുമാനവും 1,009.82 കോടി രൂപയുടെ അറ്റാദായവും രേഖപ്പെടുത്തിയിട്ടുണ്ട്. ഐപിഒ ഈമാസം 19ന് അവസാനിക്കുമെന്ന് ലളിത ജ്വല്ലറി മാർട്ട് ലിമിറ്റഡ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
Photo Caption: ഡോ. എം. കിരൺ കുമാർ ജെയിൻ, ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ലളിതാ ജ്വല്ലറി മാർട്ട് ലിമിറ്റഡിന്റെ കമ്പനിയുടെ ഐപിഒ മുംബൈയിൽ നടന്ന ലോഞ്ചിൽ.
Anu Maria Thomas