
സിറിയൻ ആഭ്യന്തരയുദ്ധകാലത്ത് യുദ്ധക്കുറ്റങ്ങളും മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങളും ചെയ്ത കേസിൽ മുൻ ഏകാധിപതി ബശ്ശാർ അൽ അസദിന് സിറിയൻ കോടതി ചൊവാഴ്ച വധശിക്ഷ വിധിച്ചു. അസദിന്റെ അഭാവത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്.
2024 ഡിസംബറിൽ അഹമ്മദ് അൽ ഷറയുടെ നേതൃത്വത്തിലുള്ള വിമതസേന ഭരണം പിടിച്ചെടുത്തതോടെ അസദും കുടുംബവും റഷ്യയിലെ മോസ്കോയിലേക്ക് കടന്നു.
അസദിന്റെ ബന്ധുവും മുൻ പൊളിറ്റിക്കൽ സെക്യൂരിറ്റി മേധാവിയുമായ ആത്തിഫ് നജീബിനും കോടതി വധശിക്ഷ വിധിച്ചു. വിചാരണ വേളയിൽ നജീബ് കോടതിയിൽ നേരിട്ട് ഹാജരായിരുന്നു.
2011-ൽ ദെറാ നഗരത്തിൽ ഗവൺമെന്റ് വിരുദ്ധ വാചകങ്ങൾ എഴുതിയ കൗമാരക്കാരെ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് വിചാരണയിൽ തെളിഞ്ഞത്.
നിലവിൽ റഷ്യയിൽ അഭയം തേടിയിരിക്കുന്ന അസദിനെ വിട്ടുകിട്ടാൻ റഷ്യയോട് സിറിയൻ പുതിയ ഇടക്കാല ഭരണകൂടം ആവശ്യപ്പെടുമോ എന്നതിൽ വ്യക്തതയില്ല.