ന്യൂയോർക്ക് : അമേരിക്കയിൽ കുടിയേറ്റ ആനുകൂല്യങ്ങൾ നേടുന്നതിനായി 1,000-ലധികം വ്യാജവിവാഹങ്ങൾ സംഘടിപ്പിച്ചെന്നാരോപിച്ച് 11 പേർക്കെതിരെ ഫെഡറൽ അധികൃതർ കേസെടുത്തു. ഏകദേശം ഒരു പതിറ്റാണ്ടായി പ്രവർത്തിച്ചിരുന്ന വൻ വിവാഹ തട്ടിപ്പ് ശൃംഖലയെയാണ് അന്വേഷണ ഏജൻസികൾ തകർത്തതെന്ന് യു.എസ്. നീതിന്യായ വകുപ്പ് അറിയിച്ചു.
2016 മുതൽ 2026 ജൂലൈ വരെ പ്രവർത്തിച്ചിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഘം, പ്രധാനമായും ചൈനീസ് പൗരന്മാരെ അമേരിക്കൻ പൗരന്മാരുമായി വ്യാജമായി വിവാഹം കഴിപ്പിച്ച് ഗ്രീൻ കാർഡ് ഉൾപ്പെടെയുള്ള കുടിയേറ്റ ആനുകൂല്യങ്ങൾ നേടാൻ സഹായിച്ചെന്നാണ് പ്രോസിക്യൂട്ടർമാരുടെ ആരോപണം.
ഇതിനായി വിദേശ പൗരന്മാരിൽ നിന്ന് 100,000 ഡോളർ വരെ ഈടാക്കിയിരുന്നതായും, വ്യാജവിവാഹത്തിന് തയ്യാറാകുന്ന അമേരിക്കൻ പൗരന്മാർക്ക് 30,000 ഡോളർ വരെ നൽകിയിരുന്നതായും അധികൃതർ പറയുന്നു. അമേരിക്കൻ പൗരന്മാരെ കണ്ടെത്തി എത്തിക്കുന്ന റിക്രൂട്ടർമാർക്ക് ഒരാൾക്ക് 5,000 ഡോളർ വരെ കമ്മീഷനും നൽകിയിരുന്നുവെന്നാണ് ആരോപണം.
വിവാഹങ്ങൾ യഥാർത്ഥമാണെന്ന് കുടിയേറ്റ ഉദ്യോഗസ്ഥരെ വിശ്വസിപ്പിക്കുന്നതിനായി വിവാഹച്ചടങ്ങുകൾ സംഘടിപ്പിക്കുകയും രേഖകൾ തയ്യാറാക്കുകയും ദമ്പതികൾ ഒരുമിച്ച് ജീവിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുന്ന തെളിവുകൾ ഒരുക്കുകയും ചെയ്തിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
ന്യൂയോർക്ക് കേന്ദ്രീകരിച്ചായിരുന്നു പ്രധാന പ്രവർത്തനമെങ്കിലും കണക്റ്റിക്കട്ട്, മസാച്യുസെറ്റ്സ്, പെൻസിൽവേനിയ, കെന്റക്കി, ടെന്നസി, ജോർജിയ, ഫ്ലോറിഡ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും ശൃംഖല വ്യാപിച്ചിരുന്നുവെന്ന് ഫെഡറൽ അധികൃതർ വ്യക്തമാക്കി.
11 പേർക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്; ഇവരിൽ 10 പേരെ ഓഗസ്റ്റ് 12-ന് അറസ്റ്റ് ചെയ്തതായി യു.എസ്. നീതിന്യായ വകുപ്പ് അറിയിച്ചു.
അമേരിക്കൻ ചരിത്രത്തിൽ പ്രോസിക്യൂട്ട് ചെയ്തിട്ടുള്ള ഏറ്റവും വലിയ വിവാഹ തട്ടിപ്പ് കേസുകളിലൊന്നാണിതെന്ന് അധികൃതർ വിശേഷിപ്പിച്ചു.