പ്രസവാവധി കേന്ദ്ര സർക്കാരും ,കേരള സർക്കാർ ഉൾപ്പെടെ ഭാരതത്തിലെ എല്ലാ സംസ്ഥാന സർക്കാരുകളും സ്വീകരിക്കണം : സാബു ജോസ്

Spread the love

മുഖ്യമന്ത്രി , സി. ജോസഫ് വിജയിനെ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് അഭിനന്ദിച്ചു.

കൊച്ചി: മനുഷ്യരാണ് രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് എന്ന സമകാലിക സാമൂഹിക കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ച്, സർക്കാർ ജീവനക്കാരായ വനിതകൾക്ക് മൂന്നാമത്തെ കുഞ്ഞിനും 365 ദിവസത്തെ പ്രസവാവധി അനുവദിച്ച തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് ചെയർമാൻ സാബു ജോസ് അഭിനന്ദിച്ചു.

മൂന്നാമത്തെ പ്രസവത്തിനും ആദ്യ രണ്ട് പ്രസവങ്ങളിലേതിന് തുല്യമായി ഒരു വർഷത്തെ പ്രസവാവധി നൽകാനുള്ള തമിഴ്നാട് സർക്കാരിന്റെ തീരുമാനം രാജ്യത്തിന് മാതൃകയാക്കാവുന്ന കുടുംബസൗഹൃദ നയമാണെന്ന് സാബു ജോസ് പറഞ്ഞു. നിയമസഭയിൽ പ്രഖ്യാപനം നടത്തിയ മനുഷ്യവിഭവ മാനേജ്മെന്റ് മന്ത്രി ഡി. ശരത്കുമാറിനെയും പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് പ്രത്യേകം അഭിനന്ദിച്ചു.

“മനുഷ്യരാണ് സമ്പത്ത് എന്ന ദർശനത്തിന് ഭരണനയത്തിൽ പ്രാധാന്യം നൽകുന്ന തമിഴ്നാട് സർക്കാരിന്റെ ഈ തീരുമാനത്തിൽ സന്തോഷവും അഭിമാനവുമുണ്ട്. മാതൃത്വത്തെ പിന്തുണയ്ക്കുകയും കുഞ്ഞിന്റെ പരിചരണത്തിന് അമ്മയ്ക്ക് ആവശ്യമായ സമയം ഉറപ്പാക്കുകയും ചെയ്യുന്ന ഈ മാതൃക കേന്ദ്ര സർക്കാരും കേരള സർക്കാർ ഉൾപ്പെടെ ഭാരതത്തിലെ എല്ലാ സംസ്ഥാന സർക്കാരുകളും സ്വീകരിക്കണം,” സാബു ജോസ് ആവശ്യപ്പെട്ടു.

കുറഞ്ഞുവരുന്ന ജനനനിരക്കും പ്രായമാകുന്ന ജനസംഖ്യയും നേരിടുന്ന കാലഘട്ടത്തിൽ, കൂടുതൽ കുട്ടികളുള്ള കുടുംബങ്ങളെ നിയന്ത്രിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുന്നതിനു പകരം കുടുംബങ്ങളെ പിന്തുണയ്ക്കുന്ന ജനക്ഷേമ നയങ്ങളാണ് രാജ്യത്തിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടിൽ കൂടുതൽ കുട്ടികളുള്ള മാതാപിതാക്കൾക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യത ഏർപ്പെടുത്തിയിട്ടുള്ള ചില സംസ്ഥാനങ്ങളിലെ നിയമങ്ങൾ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2011-ൽ കേരളത്തിൽ രണ്ടിൽ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതും മാതാപിതാക്കൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും സംബന്ധിച്ച നിയമപരിഷ്കാര ചർച്ചകൾ ഉണ്ടായപ്പോൾ, കെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ സമ്മേളനങ്ങളും ബോധവത്കരണ പ്രവർത്തനങ്ങളും നടത്തിയിരുന്നുവെന്ന് സാബു ജോസ് അനുസ്മരിച്ചു.

പഴയ തലമുറയിലെയും പുതിയ തലമുറയിലെയും കൂടുതൽ മക്കളുള്ള കുടുംബങ്ങളെ പൊതുവേദിയിൽ ആദരിച്ച “ജീവസമൃദ്ധി” പരിപാടിയുടെ ചീഫ് കോ-ഓർഡിനേറ്ററായി പ്രവർത്തിച്ച അനുഭവവും അദ്ദേഹം അനുസ്മരിച്ചു. “കൂടുതൽ കുട്ടികൾ നാടിന്റെ നന്മയ്ക്ക്”, “വലിയ കുടുംബം — സന്തുഷ്ട കുടുംബം” എന്നതായിരുന്നു ജീവസമൃദ്ധിയുടെ പ്രധാന സന്ദേശങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

സർക്കാർ മേഖലയോടൊപ്പം സ്വകാര്യ മേഖലയിലും “മാതൃത്വം മഹനീയം” എന്ന കാഴ്ചപ്പാടിൽ കൂടുതൽ കുടുംബസൗഹൃദ തൊഴിൽനയങ്ങൾ നടപ്പാക്കണം. ക്രൈസ്തവ സഭകളും ഇതര മത–സാമുദായിക സംഘടനകളും അവരുടെ കീഴിലുള്ള സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട പ്രസവാവധിയും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മാതൃക കാട്ടണമെന്നും സാബു ജോസ് ആവശ്യപ്പെട്ടു.

കുഞ്ഞിന്റെ സംരക്ഷണത്തിൽ പിതാവിന്റെ പങ്കും ഉറപ്പാക്കുന്നതിനായി പിതാവിനും കുറഞ്ഞത് ഒരു മാസത്തെ ശിശുപരിചരണ അവധി അനുവദിക്കണം. പെൺകുഞ്ഞ് ജനിക്കുമ്പോൾ അവരുടെ പേരിൽ സർക്കാർ നിശ്ചിത തുക ദീർഘകാല നിക്ഷേപമായി നിക്ഷേപിക്കുന്ന പദ്ധതികളും കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ ജനനം കുടുംബത്തിന്റെ മാത്രം കാര്യമല്ലെന്നും രാജ്യത്തിന്റെ ഭാവിയിലെ മനുഷ്യവിഭവശേഷിയുമായി ബന്ധപ്പെട്ട വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“മനുഷ്യരാണ് രാജ്യത്തിന്റെ യഥാർത്ഥ സമ്പത്ത്. കുട്ടികളാണ് രാജ്യത്തിന്റെ ഭാവി. മാതൃത്വം മഹനീയം. കുടുംബമാണ് സമൂഹത്തിന്റെ അടിത്തറ.”

ഈ ദർശനം രാജ്യത്ത് വ്യാപകമാക്കാനും അമ്മമാർക്കും കുഞ്ഞുങ്ങൾക്കും കുടുംബങ്ങൾക്കും കൂടുതൽ സാമൂഹികവും സാമ്പത്തികവുമായ പിന്തുണ ഉറപ്പാക്കാനും കേന്ദ്ര–സംസ്ഥാന സർക്കാരുകളും സ്വകാര്യ സ്ഥാപനങ്ങളും മത–സാമുദായിക സംഘടനകളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് ആഹ്വാനം ചെയ്തു.

സാബു ജോസ്
9446329343.
ചെയർമാൻ
Pro Life Global Fellowship, Kochi

Author

Leave a Reply

Your email address will not be published. Required fields are marked *