പി.എച്ച് കുര്യൻ്റെ വിയോഗത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ അനുശോചിച്ചു

Spread the love

ജനപക്ഷത്ത് ഉറച്ചുനിന്ന് അധികാരം സാധാരണക്കാരുടെ ക്ഷേമത്തിനുവേണ്ടി എങ്ങനെ വിനിയോഗിക്കണമെന്ന് തെളിയിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്നു പി.എച്ച് കുര്യൻ.

കോട്ടയത്തെ സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ശാസ്ത്ര ഗവേഷണം നടത്തുന്നതിനിടെയാണ് അദ്ദേഹം സിവിൽ സർവീസിലെത്തുന്നത്. 1986 ബാച്ചിൽ ആദ്യം ഒറീസ കേഡറിൽ നിയമിതനായ അദ്ദേഹം പിന്നീട് പാലക്കാട്, പാലാ എന്നിവിടങ്ങളിൽ സബ് കളക്ടറായും കോട്ടയം, ഇടുക്കി ജില്ലാ കളക്ടറായും സേവനമനുഷ്ഠിച്ചു.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തിന് വലിയ വികസന മുന്നേറ്റം നൽകിയ ഐ.ടി, വ്യവസായം, റവന്യൂ വകുപ്പുകളുടെ ചുമതലകളിൽ പി.എച്ച്. കുര്യൻ നിർണായക പങ്കുവഹിച്ചു. ഐ.ടി സെക്രട്ടറിയായിരുന്ന അദ്ദേഹം സംസ്ഥാനത്തിന്റെ വിവരസാങ്കേതിക രംഗത്തെ വലിയ മാറ്റങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും നേതൃത്വം നൽകി.

കാൻസർ മരുന്നുകളുടെ വില കുറക്കുന്നതിലും പിഎച്ച് കുര്യൻ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. റവന്യൂ-ദുരന്തനിവാരണ സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി എന്നീ നിലകളിൽ 2018-ലെ പ്രളയ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ നിർണായ പങ്ക് വഹിച്ചു. ശബരിമല വിമാനത്താവളത്തിനായുള്ള ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമി കണ്ടെത്താനുള്ള ചുമതലയും അദ്ദേഹത്തിനായിരുന്നു.

ഉന്നത പദവികൾ വഹിക്കുമ്പോഴും വ്യക്തി ബന്ധങ്ങൾ കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹത്തിൻ്റെ വിയോഗം കേരളത്തിന് നികത്താനാകാത്ത നഷ്ടമാണ്.

കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ.

Author

Leave a Reply

Your email address will not be published. Required fields are marked *