വാഷിങ്ടൺ: ഇന്ത്യൻ സെക്യൂരിറ്റികളിലെ യു.എസ് പോർട്ട്‌ഫോളിയോ നിക്ഷേപം 2025 അവസാനത്തോടെ 390 ബില്യൺ ഡോളറായി ഉയർന്നതായി യു.എസ് ട്രഷറി വകുപ്പിന്റെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. യു.എസ് പോർട്ട്‌ഫോളിയോ നിക്ഷേപങ്ങൾ ആകർഷിക്കുന്ന പ്രധാന വിദേശ രാജ്യങ്ങളിൽ ഇന്ത്യ മുൻനിരയിൽ തുടരുകയാണ്.
ആഗസ്റ്റ് 31-ന് പുറത്തിറക്കിയ ‘പ്രിമിനറി ആനുവൽ റിപ്പോർട്ട് ഓൺ യു.എസ് പോർട്ട്‌ഫോളിയോ ഹോൾഡിങ്സ് ഓഫ് ഫോറിൻ സെക്യൂരിറ്റീസ് അറ്റ് ഇയർ-എൻഡ് 2025’ എന്ന റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. യു.എസ് ട്രഷറി വകുപ്പും ന്യൂയോർക്ക് ഫെഡറൽ റിസർവ് ബാങ്കും ഫെഡറൽ റിസർവ് സിസ്റ്റം ബോർഡ് ഓഫ് ഗവർണേഴ്സും ചേർവാണ് ഈ സർവേ നടത്തിയത.്
കൂടുതൽ യു.എസ് പോർട്ട്‌ഫോളിയോ നിക്ഷേപം ആകർഷിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ കഴിഞ്ഞ വർഷത്തെപ്പോലെ ഇന്ത്യ 12-ാം സ്ഥാനത്താണ്. 2024 അവസാനം 383 ബില്യൺ ഡോളറായിരുന്ന നിക്ഷേപം 7 ബില്യൺ ഡോളർ വർധിച്ച് 390 ബില്യൺ ഡോളറിലെത്തി. ഇത് ഏകദേശം 1.8 ശതമാനത്തിന്റെ വർധനവാണ് കാണിക്കുന്നത്.
ഇന്ത്യയിലെ യു.എസ് നിക്ഷേപങ്ങളിൽ ഭൂരിഭാഗവും ഓഹരികളിലാണ്. 2025 അവസാനത്തോടെ അമേരിക്കൻ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിൽ 380 ബില്യൺ ഡോളർ നിക്ഷേപിച്ചു (മുൻവർഷം ഇത് 373 ബില്യൺ ഡോളർ ആയിരുന്നു). ഇന്ത്യൻ ദീർഘകാല കടപ്പത്രങ്ങളിലെ നിക്ഷേപം 10 ബില്യൺ ഡോളറിൽ നിന്ന് 11 ബില്യൺ ഡോളറായി ഉയർന്നു. ഹ്രസ്വകാല കടപ്പത്രങ്ങളിലെ നിക്ഷേപം 500 ദശലക്ഷം ഡോളറിൽ താഴെയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഫാക്ടറികൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ ഫിസിക്കൽ ആസ്തികളിലെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ (എഫ്.ഡി.ഐ) ഇതിൽ ഉൾപ്പെടുന്നില്ല. യു.എസ് നിക്ഷേപകർ കൈവശം വച്ചിരിക്കുന്ന ഇന്ത്യൻ സെക്യൂരിറ്റികളുടെ വിപണി മൂല്യമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
ചൈനയെ പിന്തള്ളിയാണ് നിക്ഷേപത്തിൽ ഇന്ത്യ മുന്നിലെത്തിയത്. അമേരിക്കൻ പോർട്ട്‌ഫോളിയോ നിക്ഷേപം ചൈനയിൽ 318 ബില്യൺ ഡോളറാണ്. ദക്ഷിണ കൊറിയ (384 ബില്യൺ ഡോളർ) ഇന്ത്യക്ക് തൊട്ടുപിന്നിലുണ്ട്. കെയ്മാൻ ഐലൻഡ്സ് (3.07 ട്രില്യൺ ഡോളർ), യുകെ (2.01 ട്രില്യൺ ഡോളർ), കാനഡ (1.89 ട്രില്യൺ ഡോളർ) എന്നിവയാണ് യു.എസ് പോർട്ട്‌ഫോളിയോ നിക്ഷേപം ഏറ്റവും കൂടുതൽ ആകർഷിച്ച മറ്റ് രാജ്യങ്ങൾ.
മൊത്തത്തിൽ, വിദേശ സെക്യൂരിറ്റികളിലെ യു.എസ് പോർട്ട്‌ഫോളിയോ നിക്ഷേപത്തിന്റെ മൂല്യം മുൻവർഷത്തെ 15.8 ട്രില്യൺ ഡോളറിൽ നിന്ന് 2025 അവസാനത്തോടെ 19.3 ട്രില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്.