ശ്രീനഗർ: കേരളവും ജമ്മു കശ്മീരും തമ്മിലുള്ള ത്രിദിന പരിശീലന മത്സരം സമനിലയിൽ അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ കശ്മീർ ഒൻപത് വിക്കറ്റിന് 114 റൺസെടുത്ത് നിൽക്കെ കളി അവസാനിപ്പിക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ 192 റൺസിന് ഓൾഔട്ടായ കേരളം 77 റൺസിന്റെ ലീഡ് വഴങ്ങിയിരുന്നു. കേരളത്തിനു വേണ്ടി സച്ചിൻ ബേബി അർദ്ധ സെഞ്ച്വറി നേടിയപ്പോൾ അഖിൻ സത്താർ രണ്ട് ഇന്നിങ്സുകളിൽ നിന്നായി ആറ് വിക്കറ്റുകൾ വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കശ്മീർ ഒന്നാം ഇന്നിങ്സിൽ 269 റൺസാണ് നേടിയത്. 90 റൺസെടുത്ത കവൽപ്രീത് സിങ്ങും 51 റൺസെടുത്ത മുസൈഫ് അജാസുമാണ് കശ്മീരിനു വേണ്ടി ആദ്യ ഇന്നിങ്സിൽ തിളങ്ങിയത്. കേരളത്തിനു വേണ്ടി അഭിജിത് പ്രവീൺ നാലും അഖിൻ സത്താർ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനു വേണ്ടി 53 റൺസെടുത്ത സച്ചിൻ ബേബി മാത്രമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. അഭിഷേക് നായർ 31-ഉം മുഹമ്മദ് അസറുദ്ദീൻ 29-ഉം വിഷ്ണു വിനോദ് 28-ഉം റൺസെടുത്തു. ആറ് വിക്കറ്റിന് 190 റൺസെന്ന നിലയിലായിരുന്ന കേരളം, വാലറ്റം തകർന്നടിഞ്ഞതോടെ 192 റൺസിന് ഓൾഔട്ടാവുകയായിരുന്നു. കശ്മീരിനു വേണ്ടി ഉമർ നസീർ നാലും സുനിൽ കുമാർ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.
രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ കശ്മീർ നിരയിൽ ആർക്കും മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. 33 റൺസെടുത്ത ക്യാപ്റ്റൻ പരസ് ദോഗ്രയാണ് കശ്മീരിന്റെ ടോപ് സ്കോറർ. കേരളത്തിനു വേണ്ടി രണ്ടാം ഇന്നിങ്സിൽ അഖിൻ സത്താർ മൂന്നും ഇബ്നുൾ അഫ്താബും അനുരാജും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
RAJESH