കേരളത്തിലേക്ക് പുതിയ നിക്ഷേപങ്ങളും ബിസിനസും കൂടുതല്‍ എളുപ്പത്തില്‍ ആകര്‍ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതി ‘സരള്‍ കേരളം’ നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

Spread the love

മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനം (16.09.2026). PART-1

കേരളത്തിലേക്ക് പുതിയ നിക്ഷേപങ്ങളും ബിസിനസും കൂടുതല്‍ എളുപ്പത്തില്‍ ആകര്‍ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതി ‘സരള്‍ കേരളം’ (SARAL KERALA – Simplified and Accelerated Regulatory Approvals and Licenses) നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വ്യവസായ സംരംഭങ്ങള്‍ക്ക് ആവശ്യമായ ലൈസന്‍സുകളും അനുമതികളും വൈകാതെ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി ‘One-State-One-Approval-One-Document’ (OSAD) എന്ന ആശയം മുന്‍നിര്‍ത്തി എല്ലാ അനുമതികളും ഒരൊറ്റ കേന്ദ്രത്തിലൂടെ നല്‍കാനായി ഒരു ഏകീകൃത അതോറിറ്റിക്ക് (Single Statutory Authority) രൂപം നല്‍കും. ഇതിന്റെ ഭാഗമായി നിലവിലുള്ള 19 നിയമങ്ങളില്‍ കാതലായ ഭേദഗതികള്‍ വരുത്താനും മന്ത്രിസഭ തീരുമാനിച്ചു.

ഈ പുതിയ സംവിധാനമനുസരിച്ച് 25 കോടി മുതല്‍ 50 കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ജില്ലാതല ബോഡിയും 50 കോടി രൂപയ്ക്ക് മുകളിലുള്ള വലിയ നിക്ഷേപങ്ങള്‍ക്ക് സംസ്ഥാനതല ബോഡിയുമാണ് അനുമതി നല്‍കുന്നത്. കേരള വ്യാവസായിക വികസന കോര്‍പ്പറേഷനാണ് (KSIDC) ഇതിന്റെ ഏകോപന ചുമതല. പദ്ധതി വഴി വകുപ്പുകളുടെ അധികാരം കവര്‍ന്നെടുക്കുന്നില്ല; മറിച്ച്, ഒരു പ്രൊപ്പോസല്‍ വന്നാല്‍ ഓരോ വകുപ്പും നിശ്ചിത ദിവസങ്ങള്‍ക്കകം പരിശോധന പൂര്‍ത്തിയാക്കി മറുപടി നല്‍കണമെന്ന് നിര്‍ബന്ധമാക്കുകയാണ് ചെയ്യുന്നത്. വകുപ്പുകളുടെ പരിശോധനയ്ക്ക് ശേഷം അപ്രൈസല്‍ ബോഡി വിലയിരുത്തി സമിതിയുടെ മുന്‍പാകെ വച്ച് വേഗത്തില്‍ അന്തിമ അനുമതി നല്‍കും. ഏതെങ്കിലും വകുപ്പിന് വിയോജിപ്പുണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള അപ്പീല്‍ സംവിധാനവും ഇതിലുണ്ട്.

വര്‍ഷങ്ങളോളം (5 മുതല്‍ 7 വര്‍ഷം വരെ) അനുമതി ലഭിക്കാതെ കിടക്കുന്ന ഇന്‍വെസ്റ്റ്മെന്റ് പ്രൊപ്പോസലുകള്‍ക്ക് ഈ പദ്ധതി വലിയൊരു ആശ്വാസമാകും. എല്ലാ വകുപ്പുകളുമായും വിശദമായ ചര്‍ച്ചകള്‍ നടത്തി, അവരുടെ അഭിപ്രായങ്ങള്‍ കൂടി ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഡ്രാഫ്റ്റാണ് മന്ത്രിസഭ അംഗീകരിച്ചിട്ടുള്ളത്. വ്യവസായ സംരംഭകര്‍ക്ക് തടസ്സങ്ങളോ കാലതാമസമോ ഇല്ലാതെ കാര്യങ്ങള്‍ എളുപ്പത്തിലാക്കുന്നതിലൂടെ കേരളത്തിന്റെ വികസന സാധ്യതകള്‍ക്ക് വലിയൊരു പുതിയ വാതിലാണ് ‘സരള്‍ കേരളം’ തുറന്നിടുന്നത്.

എറണാകുളത്ത് രണ്ട് എക്സ്‌ക്ലൂസീവ് എന്‍.ഐ.എ (National Investigation Agency) കോടതികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. മുന്‍പ് തീര്‍പ്പുകല്‍പ്പിക്കാതെ കിടന്നിരുന്ന ഈ വിഷയത്തില്‍ കോടതിയുടെ ഇടപെടലുകള്‍ കൂടി പരിഗണിച്ചാണ് അന്തിമ തീരുമാനമെടുത്തത്. ഇതിനായുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ കോടതികളുടെ സാമ്പത്തിക ചെലവുകള്‍ പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാരാണ് വഹിക്കുന്നത്.

ആരോഗ്യവകുപ്പിന് കീഴില്‍ ‘റേഡിയോഗ്രാഫര്‍ ഗ്രേഡ് 2’ വിഭാഗത്തില്‍ 18 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ അംഗീകാരം നല്‍കി. സര്‍ക്കാര്‍ ആശുപത്രികളില്‍ റേഡിയോഗ്രാഫര്‍മാരുടെ കുറവ് മൂലം സാധാരണക്കാരായ രോഗികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാണ് ഈ തീരുമാനം.

 

Author

Leave a Reply

Your email address will not be published. Required fields are marked *