മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനം (16.09.2026) PART-2
ആരോഗ്യവകുപ്പിന് കീഴില്‍ ‘റേഡിയോഗ്രാഫര്‍ ഗ്രേഡ് 2’ വിഭാഗത്തില്‍ 18 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ അംഗീകാരം നല്‍കി. സര്‍ക്കാര്‍ ആശുപത്രികളില്‍ റേഡിയോഗ്രാഫര്‍മാരുടെ കുറവ് മൂലം സാധാരണക്കാരായ രോഗികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാണ് ഈ തീരുമാനം.
പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ല. രാവിലെ റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത ഞാന്‍ അറിയുന്നത് തന്നെ ആ ടി.വി ചാനലില്‍ നിന്നാണ്. നിയമപരമായി എസ്.ഐ.ടിയുടെ അന്വേഷണത്തിന്റെ ഭാഗമായാണ് ആ റെയ്ഡ് നടത്തിയത്. ഇതൊന്നും സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായല്ല. മെസിയെ കേരളത്തിലേക്ക് കൊണ്ടുവരും അര്‍ജന്റീന ടീമിനെ കൊണ്ടുവരും എന്നൊക്കെ പറഞ്ഞു നടത്തിയ ഒരു വിവാദമുണ്ട.് ആ വിവാദത്തെപ്പറ്റിയുള്ള പരാതി കായികവകുപ്പ് ഗവണ്‍മെന്റിനു തന്നിട്ടുണ്ടായിരുന്നു. ജി.എസ്.ടി വകുപ്പ് മെസി വിവാദം സംബന്ധിച്ച് എസ്.ഐ.ടി രൂപീകരിച്ച് അന്വേഷണം നടത്തിയിരുന്നു. ജി.എസ്.ടി തട്ടിപ്പ് നടന്നതായി പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. അതുകൂടാതെ കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ഗുരുതരമായ ആരോപണങ്ങള്‍ വന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ഡിജിപി (ലോ ആന്‍ഡ് ഓര്‍ഡര്‍) നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി എസ്.ഐ.ടി രൂപീകരിച്ചത്. അവര്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് വാറണ്ടോടുകൂടിയാണ് റെയ്ഡ് നടത്തിയത്. അത് നിയമപരമായിട്ടുള്ള റെയ്ഡാണ് എന്നാണ് എനിക്കുകിട്ടിയിട്ടുള്ള വിവരം.
റെയ്ഡിനെ അപലപിച്ച് ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലെന്നും പറഞ്ഞുള്ള പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന കണ്ടു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ചെയ്ത റെയ്ഡിന്റെ കാര്യം പറയട്ടെ. 2017 ല്‍ മംഗളം ടി.വി റെയ്ഡ് ചെയ്തു. അതിന്റെ സി.ഇ.ഒ ഉള്‍പ്പടെയുള്ള അഞ്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2023 മാര്‍ച്ചില്‍ ഏഷ്യാനെറ്റ് ന്യൂസ് റെയ്ഡ് ചെയ്തു. ഞാന്‍ അത് അസംബ്ലിയില്‍ കൊണ്ടുവന്നതാണ്. റെയ്ഡ് ചെയ്ത് നിരവധി വകുപ്പുകള്‍ ചുമത്തി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ , റീജിയണല്‍ എഡിറ്റല്‍ ഷാജഹാന്‍ കാളിയത്ത് എന്നിവരുള്‍പ്പെയുള്ളവര്‍ക്കെതിരെ നടപടിയുണ്ടായി. ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയുടെ ഓഫീസില്‍ പോലീസ് പരിശോധന നടത്തി ജീവനക്കാരുടെ ലാപ്‌ടോപ്പുകളും കംപ്യൂട്ടറുകളുമെല്ലാം പിടിച്ചെടുത്തു. പിന്നീട് സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്തു. മാധ്യമ പ്രവര്‍ത്തരെ അറസ്റ്റ് ചെയ്തതിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. നവകേരള സദസിലെ യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ നേര്‍ക്ക് കെ.എസ്.യുക്കാര്‍ ചെരുപ്പ് എറിഞ്ഞെന്നും പറഞ്ഞിട്ട് 24 ന്യൂസിന്റെ കൊച്ചി ബ്യൂറോ റിപ്പോര്‍ട്ടറെ കേസില്‍ പെടുത്തി. എസ്.എഫ്.ഐ നേതാവ് പരീക്ഷയുമായി ബന്ധപ്പെട്ടു നടത്തിയ തട്ടിപ്പ് പുറത്തുകൊണ്ടുവന്നതിന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി. ഇനിയും കുറെയുണ്ട്. എല്ലാമൊന്നും പറയുന്നില്ല. പ്രതിപക്ഷ നേതാവ് വന്ന് ധാര്‍മ്മിക രോഷം പ്രകടിപ്പിച്ചതുകൊണ്ടു മാത്രമാണ് ഞാനീ പഴയ സംഭവങ്ങളെല്ലാം പറഞ്ഞത്.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി ലഭിക്കുന്ന എല്ലായിടത്ത് നിന്നും വൈദ്യുതി വാങ്ങിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ ഇത് ഏകോപിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 150 മെഗാവാട്ട് വൈദ്യുതി ഒഡീഷയില്‍ നിന്നും വാങ്ങിയിരുന്നു. 150 മെഗാവാട്ട് ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ നിന്നും വാങ്ങി. വൈദ്യുതി വാങ്ങുന്നതിന് എട്ട് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലവുമായ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ മഴക്കുറവ് മാത്രമല്ല, വര്‍ധിച്ച ഉപഭോഗം, സ്വന്തം ഉത്പാദനത്തിലെ പരിമിതി, രാത്രിയിലെ ഉയര്‍ന്ന ഡിമാന്റ് എല്ലാം ബാധിച്ചു. നമുക്ക് സ്റ്റോറേജ് ഫെസിലിറ്റി ഇല്ല. 2500 മെഗാവാട്ട് റിന്യൂവിബള്‍ എനര്‍ജി, സോളാര്‍ എനര്‍ജി ഉത്പാദിപ്പിക്കുന്നുണ്ട്. പക്ഷേ സ്റ്റോറേജ് ഫെസിലിറ്റി ഇല്ല. പകല്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഇത് വൈദ്യുതി ബോര്‍ഡിന് കൊടുക്കുകയാണ്. ബോര്‍ഡ് പീക്ക് അവറില്‍ പകരം വൈദ്യുതി വീടുകളിലേക്ക് നല്‍കുകയാണ്. 2500 മെഗാവാട്ട് സോളാര്‍ എനര്‍ജി ഉത്പാദിപ്പിച്ചിട്ടും സ്റ്റോറേജ് ഫെസിലിറ്റി ഇല്ലാത്തതിനാല്‍ പീക്ക് അവറില്‍ വൈദ്യുതി കിട്ടുന്നില്ല. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിനേക്കാള്‍ 925 മെഗാവാട്ട് വൈദ്യുതി ഉപഭോഗം ഈ സെപ്റ്റംബറില്‍ പല കാരണങ്ങള്‍ കൊണ്ട് കൂടിയിട്ടുണ്ട്. അതിനനുസരിച്ചുള്ള പ്ലാനിംഗ് കഴിഞ്ഞ വര്‍ഷം മുതല്‍ ഉണ്ടായില്ല. ലോംഗ് ടൈം പര്‍ച്ചേസും ഇല്ല. ഒരു യൂണിറ്റ് വൈദ്യുതി 4 രൂപ 29 പൈസയ്ക്ക് ലഭ്യമാകുന്ന ലോംഗ് ടൈം പര്‍ച്ചേസിന്റെ 25 വര്‍ഷത്തേക്കുള്ള കരാര്‍ കഴിഞ്ഞ സര്‍ക്കാര്‍ റദ്ദാക്കി. പകരം എഗ്രിമെന്റ് വച്ചില്ല. ദീര്‍ഘകാലത്തേയ്ക്ക് കരാര്‍ വയ്ക്കുന്നതിന് ഞങ്ങള്‍ ഗൗരവമായി ആലോചിച്ചു കൊണ്ടിരിക്കുകയാണ്. നെഗോഷ്യേറ്റ് ചെയ്യുന്നു. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനുമായി ഞങ്ങള്‍ ബന്ധപ്പെട്ടു. 85 ശതമാനം വൈദ്യുതി അവരുടെ സ്ഥാപനങ്ങളിലുളളത് സ്റ്റേറ്റുകള്‍ക്ക് കൊടുക്കും. പതിനഞ്ച് ശതമാനം മാത്രമേ അവരുടെ ഉപയോഗത്തിന് എടുക്കുകയുള്ളൂ. 280 മെഗാവാട്ട് അവരുടെ കൈവശമുണ്ട്. ഞങ്ങള്‍ സംസാരിച്ച് നാല് രൂപ അറുപത്തിയഞ്ച് പൈസയ്ക്ക് 150 മെഗാവാട്ട് വൈദ്യുതി വാങ്ങിയിരുന്നു. ഇന്ന് തന്നെ ഒരു ടീം മുംബയില്‍ എത്തി ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനുമായി ചര്‍ച്ച നടത്തും. കൂടുതല്‍ വൈദ്യുതി എത്തിക്കാനുള്ള ശ്രമം തുടരും. എന്‍.ടി.പി.സിയുമായും എല്ലാവരുമായി ചര്‍ച്ച നടത്തുകയാണ്. സര്‍ക്കാര്‍ മുപ്പത് രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നു എന്ന വാര്‍ത്തകള്‍ തെറ്റാണ്. ഹിമാചല്‍പ്രദേശ് ഗവണ്‍മെന്റുമായി ചര്‍ച്ച നടത്തിയിരുന്നു. പകല്‍ അവര്‍ 130 മെഗാവാട്ട് വൈദ്യുതി തരാമെന്ന് സമ്മതിച്ചിരുന്നു. പക്ഷേ രാത്രി 80 മെഗാവാട്ട് മാത്രമേ നല്‍കൂ. രണ്ടിനും ഒരേ റേറ്റാണ്. 13 രൂപയോളം വരും. രാത്രി 80 മെഗാവാട്ട് കിട്ടുന്നതിന് വേണ്ടി പകലും വൈദ്യുതി വാങ്ങേണ്ടി വരും. അങ്ങനെ നോക്കുമ്പോള്‍ മുപ്പത് രൂപയ്ക്ക് അടുത്ത് വരും. പ്രാേയാഗികത നോക്കി മാത്രമേ സര്‍ക്കാര്‍ തീരുമാനമെടുക്കൂ. എന്‍.ടി.പി.സി, എന്‍.സി.പി.എല്‍, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക ഗവണ്‍മെന്റുകള്‍ എന്നിവരൊക്കെയായി ചര്‍ച്ച നടത്തിയിരുന്നു. തമിഴ്നാട് സര്‍ക്കാര്‍ 38 രൂപയ്ക്കാണ് വൈദ്യുതി വാങ്ങുതിന് എഗ്രീമെന്റ് വച്ചത്. പത്ത് രൂപയ്ക്ക് താഴെ മാത്രമേ വാങ്ങാവൂ എന്ന്് നമുക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ സീലിംഗ് ഉണ്ട്. പത്ത് രൂപയ്ക്ക് താഴെ വാങ്ങാനുള്ള ശ്രമമാണ് നമ്മള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യയില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലുള്‍പ്പടെ വൈദ്യുതി പ്രതിസന്ധിയുണ്ട്. ബി.ജെ.പിക്ക് പറയുമ്പാള്‍ 25 വര്‍ഷത്തെ മൊത്തത്തിലെടുത്ത് കണക്ക് പറയാം. അതില്‍ കാര്യമില്ല. പവര്‍കട്ട് കുറച്ചു കൊണ്ടു വരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരാഴ്ച കൊണ്ട് പൂര്‍ണ്ണമായി നിയന്ത്രണത്തിലേക്ക് കൊണ്ട് വരാനാണ് ശ്രമിക്കുന്നത്. എല്‍നിനോ പ്രതിഭാസം മൂലം ഒക്ടോബര്‍ ഒന്ന് മുതല്‍ അടുത്ത മണ്‍സൂണ്‍ വരെ ചൂട് കൂടുന്നതിനാല്‍ കൂടുതല്‍ വൈദ്യുതി വേണ്ടി വരും. അതിനുളള പ്ലാന്‍ വേറെ ചെയ്യുന്നുണ്ട്. ഒക്ടോബര്‍ ഒന്ന് മുതല്‍ അടുത്ത മണ്‍സൂണ്‍ വരെയുള്ള ഒരു ദീര്‍ഘകാല പ്ലാന്‍ ആണ് വേണ്ടത്. ഒരു പുതുക്കിയ വൈദ്യുതി നയം സര്‍ക്കാര്‍ പ്രഖ്യാപിക്കും.