എല്ലാ പഞ്ചായത്ത് വാർഡുകളിലും നാർക്കോ ഹണ്ട്.
ഓപ്പറേഷൻ തൂഫാൻ നിർണായകമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 28ന് മലപ്പുറത്തെ വേങ്ങരയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും ജനജാഗ്രതാസമിതികൾ രൂപീകരിച്ച് ലഹരിക്കെതിരായ ബോധവൽക്കരണം ശക്തമാക്കുകയാണ് രണ്ടാംഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്. ഓപ്പറേഷൻ തൂഫാന്റെ ആദ്യഘട്ടത്തിലെ നടപടികളിലൂടെ ലഹരിവിതരണത്തിൽ മുപ്പത് ശതമാനത്തോളം കുറവ് വരുത്താനായെന്ന് മന്ത്രി അറിയിച്ചു. ലഹരിയുടെ ആവശ്യകതയിൽ കുറവ് വരുത്തുകയും പുനരധിവാസം ശക്തിപ്പെടുത്തുകയുമാണ് രണ്ടാംഘട്ടത്തിന്റെ ഉദ്ദേശ്യം.
തൂഫാൻ നാർക്കോ ഹണ്ട് എല്ലാ വാർഡുകളിലേക്കും വ്യാപിപ്പിക്കും. പഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷനുകൾ എന്നിവയ്‌ക്കൊപ്പം റെസിഡന്റ്‌സ് അസോസിയേഷനുകൾ ഉൾപ്പെടെയുള്ള പ്രാദേശിക കൂട്ടായ്മകളെയും ഇതിന്റെ ഭാഗമാക്കും. പൊലീസിന്റെ ഇടപെടലിന് മുമ്പുതന്നെ സമൂഹത്തിന് അപകടസാധ്യത തിരിച്ചറിയാൻ കഴിയുന്ന Early Intervention സംവിധാനം ഇതിലൂടെ സൃഷ്ടിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
സെപ്റ്റംബർ 28ന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും തൂഫാൻ പതാകകൾ ഉയർത്തും. ജനപ്രതിനിധികൾക്കൊപ്പം കുടുംബശ്രീ, ആശാ പ്രവർത്തകർ, ഹരിതകർമസേന, യുവജന-കായിക സംഘടനകൾ തുടങ്ങിയവയുടെ പ്രതിനിധികൾ തൂഫാൻ വാറിയർമാരായി പ്രതിജ്ഞയെടുക്കും.
വൻ ലഹരിവേട്ടയിൽ മാഫിയാസംഘം പിടിയിൽ
സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ടയിൽ സംസ്ഥാനാന്തര ലഹരിമരുന്ന് മാഫിയയുടെ മുഖ്യ കണ്ണികളായ നാല് പേർ അറസ്റ്റിലായി. പത്ത് കോടിയോളം വില വരുന്ന 13 കിലോ എംഡിഎംഎ പിടിച്ചെടുത്തു. മഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കേസിൽ മലപ്പുറം നടുവട്ടം സ്വദേശി ഹാരിസ്(37), കിംഗ് മേക്കർ എന്നറിയപ്പെടുന്ന വയനാട് വടുവഞ്ചാൽ സ്വദശി അഖിൽ ജോയി(32), പാലക്കാട് കൊപ്പം സ്വദേശി സലാഹുദ്ദീൻ(26)എന്നിവരെ ബീഹാറിലെ ഭഗൽപ്പൂരിൽനിന്നും, തമിഴ്‌നാട് ഉദകമണ്ഡലം സ്വദേശി കാർത്തിക്കിനെ (32) ചെന്നൈയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
ഉത്തരേന്ത്യയിൽ വേരുകളുള്ള ലഹരി മാഫിയയെ പിടികൂടുന്നതിന് മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്രാ തെരേസാ ജോണിന്റെ നേതൃത്വത്തിൽ മലപ്പുറം ഡിവൈഎസ്പി സുഭാഷ് ബാബു, നർക്കോട്ടിക് ഡിവൈഎസ്പി എൻ ഒ സിബി എന്നിവരെയും ഡാൻസാഫ് അംഗങ്ങളെയും ഉൾപ്പെടുത്തി മൂന്ന് സംഘങ്ങളായി തിരിച്ച് ഡൽഹി, നോയിഡ, കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ, നഗരങ്ങൾ കേന്ദ്രീകരിച്ച് ഒരാഴ്ചയോളം അന്വേഷണം നടത്തിയതിൽ നിന്നാണ് പ്രതികളുടെ രഹസ്യതാവളങ്ങൾ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കേരളം, തമിഴ്‌നാട്, കർണ്ണാടക സംസ്ഥാനങ്ങളിലേക്ക് ലഹരിയെത്തിക്കുന്ന കണ്ണികളെക്കുറിച്ചുള്ള സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.