മുഖ്യമന്ത്രിയുടെ ഓഫീസിനെയും പൊലീസിനെയും നിയന്ത്രിക്കുന്നത് മാഫിയ സംഘങ്ങള്‍ : പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനം. (27/09/2024).

ഭരണകക്ഷി എം.എല്‍.എ ഇപ്പോള്‍ പറയുന്നത് പ്രതിപക്ഷം മൂന്നു വര്‍ഷമായി ഉന്നയിക്കുന്ന ആരോപണങ്ങള്‍; മുഖ്യമന്ത്രിയുടെ ഓഫീസിനെയും പൊലീസിനെയും നിയന്ത്രിക്കുന്നത് മാഫിയ സംഘങ്ങള്‍; അന്‍വറിനെ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും ഭയം; പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് തെരുവിലിറങ്ങും.

………………………………………………………………………………………………………………………………

കോഴിക്കോട് : സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ കഴിഞ്ഞ 25 ദിവസമായി ഭരണകക്ഷി എം.എല്‍.എ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും പ്രതികരണത്തിന് തയാറാകാതെ യഥാര്‍ത്ഥ ചോദ്യങ്ങളില്‍ നിന്നും പിണറായി വിജയനും സി.പി.എമ്മും ഒഴിഞ്ഞു മാറുകയാണ്. ഡല്‍ഹിയില്‍ പ്രതികരിച്ച മുഖ്യമന്ത്രിക്കും ഒരു ഉത്തരവും പറായനില്ല. സര്‍ക്കാര്‍ പൂര്‍ണമായും പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. ഭരണകക്ഷി എം.എല്‍.എ ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെല്ലാം പ്രതിപക്ഷം കഴിഞ്ഞ മൂന്നു വര്‍ഷമായി പറഞ്ഞു കൊണ്ടിരുന്ന കാര്യങ്ങളാണ്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഉപജാപകസംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഭരണത്തിലിരിക്കുന്ന സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ബി.ജെ.പിയുമായി അവിശുദ്ധ ബാന്ധവമുണ്ടെന്നും പ്രതിപക്ഷേ ആരോപിച്ചു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ മുഖ്യമന്ത്രിയുടെ ദൂതനായി ആര്‍.എസ്.എസ് നേതാക്കളെ കണ്ടെന്ന ആരോപണവും പ്രതിപക്ഷമാണ് ഉന്നയിച്ചത്. സ്വര്‍ണക്കള്ളക്കടത്ത്,

സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങള്‍ക്കും ലഹരി മാഫിയകള്‍ക്കും രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കുന്നതും സി.പി.എമ്മും മുഖ്യമന്ത്രിയുടെ ഓഫീസുമാണെന്നും പ്രതിപക്ഷം നിയമസഭയില്‍ ഉള്‍പ്പെടെ പറഞ്ഞിരുന്നു. പ്രതിപക്ഷം പറഞ്ഞ കാര്യങ്ങളാണ് മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായിരുന്ന എം.എല്‍.എയും ആവര്‍ത്തിച്ചിരിക്കുന്നത്. എം.എല്‍.എയുടെ ആരോപണങ്ങള്‍ക്ക് പിന്തുണയുമായി മറ്റു ചില സി.പി.എം നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷം നിരന്തരമായി ഉന്നയിച്ചു കൊണ്ടിരുന്ന ആരോപണങ്ങള്‍ ശരിയാണെന്ന് ഇവര്‍ അടിവരയിടുകയാണ്.

പൂരം കലക്കിയത് ബി.ജെ.പിയെ ജയിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് ആദ്യമായി ആരോപണം ഉന്നയിച്ചതും പ്രതിപക്ഷമായിരുന്നു. പൂരം കലക്കുന്നതിന് വേണ്ടി എ.ഡി.ജി.പിയെ അയച്ചത് മുഖ്യമന്ത്രിയാണ്. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ഗൂഢാലോചനയെ തുടര്‍ന്നാണ് പൂരം കലക്കിയത്. വിവാദങ്ങളുടെ മറവില്‍ ഭരണപരാജയം കൂടി മറച്ചു വയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ചെക്ക് പോലും മാറാനാകാത്ത രൂക്ഷമായ ധന പ്രതിസന്ധിയിലൂടെയാണ് സര്‍ക്കാര്‍ കടന്നു പോകുന്നത്. സംസ്ഥാനത്ത് ഭരണം നടക്കുന്നില്ല. തികഞ്ഞ ഭരണപരാജത്തിനെതിരെയും മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെ ഗുരുതര ആരോപണങ്ങള്‍ വന്നിരിക്കുന്ന സാഹചര്യത്തിലും പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് തെരുവിലിറങ്ങും. ഇതിന്റെ ഭാഗമായി നാളെ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ഒക്ടോബര്‍ എട്ടിന് സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ ആസ്ഥാനങ്ങളിലും യു.ഡി.എഫ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. ‘സര്‍ക്കാര്‍ അല്ലിത് കൊള്ളക്കാര്‍’ എന്ന യു.ഡി.എഫ് മുദ്രാവാക്യം ശരിവയ്ക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്. മാഫിയാ സംഘങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കയ്യടിക്കിയിരിക്കുകയാണ്. അവരാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെയും പൊലീസ് സേനയെയും നിയന്ത്രിക്കുന്നത്. പ്രതിപക്ഷം പറഞ്ഞതൊക്കെ സത്യമാണെന്നാണ് ഭരണകക്ഷി എം.എല്‍.എയുടെ ആരോപണങ്ങളിലൂടെ വ്യക്തമായിരിക്കുന്നത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണങ്ങളൊക്കെ പ്രഹസനങ്ങളാണ്. എം.എല്‍.എ ഉന്നയിച്ചിരിക്കുന്ന പകുതി കാര്യങ്ങള്‍ മാത്രം അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. അജിത് കുമാറിനെതിരെ അന്വേഷിക്കുമെന്നും ശശിക്കെതിരെ അന്വേഷിക്കില്ലെന്നും പറയുന്നതു തന്നെ ഇരട്ടത്താപ്പാണ്. പൂരം കലക്കാന്‍ ബ്ലൂപ്രിന്റ് തയാറാക്കിയ ആളെയാണ് പൂരം കലക്കിയതിന്റെ അന്വേഷണം ഏല്‍പ്പിച്ചത്. പൂരം കലക്കിയതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം.

മുഖ്യന്ത്രി കഴിഞ്ഞ ദിവസം ഒരു മണിക്കൂര്‍ 40 മിനിട്ട് നടത്തിയ വാര്‍ത്താസമ്മേളനം പ്രതിപക്ഷത്തിന് എതിരെ ആയിരുന്നില്ല. അന്‍വറിനെ മുന്‍നിര്‍ത്തി മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം നടക്കുന്നു എന്ന രീതിയിലാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണം ഉയര്‍ന്നിട്ടും പ്രതിരോധിക്കാന്‍ പൊതുമരാമത്ത് മന്ത്രി മാത്രമാണ് രംഗത്തെത്തിയത്.

അന്‍വറിനോട് സി.പി.എം കാട്ടുന്ന ആനുകൂല്യം വി.എസ് അച്യുതാനന്ദനോട് കാട്ടിയിട്ടുണ്ടോ? വി.എസ് ബക്കറ്റിലെ വെള്ളമാണെന്നാണ് പിണറായി അന്നു പറഞ്ഞത്. ഭയന്നിട്ടാണ് വി.എസിന് നല്‍കാത്ത ആനുകൂല്യം സി.പി.എം ഭരണകക്ഷി എം.എല്‍.എയ്ക്ക് നല്‍കുന്നത്. എന്തോ പുറത്തു പറയുമെന്ന് സി.പി.എം ഭയപ്പെടുന്നുണ്ട്. ഇനി പത്രസമ്മേളനം നടത്തരുതെന്നാണ് എം.എല്‍.എയോട് സി.പി.എം അഭ്യര്‍ത്ഥിച്ചത്. ഈ അഭ്യര്‍ത്ഥന വി.എസിനോട് നടത്തിയിട്ടുണ്ടോ? പ്രതിപക്ഷം ആരോപണം ഉന്നയിച്ചപ്പോള്‍ അന്വേഷിക്കാതിരുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് അന്‍വര്‍ അതേ ആരോപണം ഉന്നയിച്ചപ്പോള്‍ അന്വേഷണത്തിന് തയാറായത്? അന്‍വറിനെ മുഖ്യമന്ത്രിക്ക് ഭയമാണ്. ഇതിനേക്കാള്‍ വലിയ കാര്യങ്ങള്‍ എം.എല്‍.എ തുറന്നു പറയുമെന്ന ഭയം സര്‍ക്കാരിനുണ്ട്. ഭയമാണ് സര്‍ക്കാരിനെ ഭരിക്കുന്നത്. എല്‍.ഡി.എഫില്‍ തുടരുമെന്നാണ് ഭരണകക്ഷി എം.എല്‍.എ ഇന്നും പറഞ്ഞത്.

തൃശൂരില്‍ അക്കൗണ്ട് തുറക്കുന്നതിന് ബി.ജെ.പിയെ സഹായിക്കാമെന്നും പകരമായി ഉപദ്രവിക്കരുതെന്നുമുള്ള മുഖ്യമന്ത്രിയുടെ സന്ദേശമാണ് ആര്‍.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ചയില്‍ എ.ഡി.ജി.പി കൈമാറിയത്. 16 മാസം കഴിഞ്ഞാണ് കൂടിക്കാഴ്ചയെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നത്. കൂടിക്കാഴ്ചയുടെ പിറ്റേ ദിവസം തന്നെ കൂടിക്കാഴ്ചയെ കുറിച്ച് മുഖ്യമന്ത്രിയെ ഇന്റലിജന്‍സ് അറിയിച്ചിരുന്നു. എ.ഡി.ജി.പി മുഖ്യമന്ത്രിയെ അങ്കിള്‍ എന്നാണ് വിളിക്കുന്നതെന്നാണ് ഭരണകക്ഷി എം.എല്‍.എ പറയുന്നത്. നാല് ഗുരുതര അന്വേഷണങ്ങള്‍ നടക്കുമ്പോഴും അജിത് കുമാര്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായി തുടരുകയാണ്. എല്ലാം മുഖ്യമന്ത്രിക്ക് വേണ്ടി ചെയ്തതു കൊണ്ടാണ് അജിത് കുമാറിനെ സര്‍ക്കാര്‍ ഇപ്പോഴും സംരക്ഷിക്കുന്നത്.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായി നിന്നു കൊണ്ടാണ് പി.വി അന്‍വര്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവിനെതിരെ 150 കോടിയുടെ ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയാണ് ആരോപണം ഉന്നയിപ്പിച്ചത്. അതേ അന്‍വറാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതാണ് കാലത്തിന്റെ കാവ്യനീതി. കാലം മുഖ്യമന്ത്രിയുടെ മുഖത്തു നോക്ക് കണക്കു ചോദിച്ചു കൊണ്ടിരിക്കുകയാണ്. അന്ന് അന്‍വറിനെ കൊണ്ട് ആരോപണം ഉന്നയിപ്പിച്ച മുഖ്യമന്ത്രിക്ക് ഇപ്പോള്‍ അന്‍വറിന്റെ ആരോപണങ്ങളില്‍ വിശ്വാസമില്ലേ? ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിക്കെതിരെ എന്ത് ആരോപണം ഉയര്‍ന്നാലും എല്ലാ മന്ത്രിമാരും ചാടി ഇറങ്ങുമായിരുന്നു. ഇപ്പോള്‍ മന്ത്രി റിയാസ് അല്ലാതെ മറ്റാരെയും കാണാനില്ല.

സി.പി.എമ്മിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന പടയൊരുക്കമാണിത്. മുഖ്യമന്ത്രി വഴിവിട്ട രീതിയില്‍ റിയാസിനെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനെതിരെ യുവനേതാക്കള്‍ക്കിടയില്‍ സ്വാഭാവികമായും എതിര്‍പ്പുണ്ടായിരിക്കാം. നിരവധി സി.പി.എം നേതാക്കള്‍ അന്‍വറിന് പിന്നിലുണ്ട്. ആ പേരുകള്‍ പുറത്തുവരും. കേരളത്തിലെ പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും പറയുന്ന ആരോപണങ്ങളാണ് ഇപ്പോള്‍ ഭരണകക്ഷി എം.എല്‍.എയും പറയുന്നത്. കൂട്ടത്തിലുള്ള ആളുകള്‍ പോലും പറയാന്‍ തുടങ്ങി. എല്‍.ഡി.എഫില്‍ ഇപ്പോഴും തുടരുന്ന ആളെ കുറിച്ച് യു.ഡി.എഫിന് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. അന്‍വറിന് കോണ്‍ഗ്രസ് സംസ്‌ക്കാരമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അങ്ങനെയെങ്കില്‍ മന്ത്രി അബ്ദുറഹ്‌മാന്റെതും കോണ്‍ഗ്രസ് സംസ്‌ക്കാരമല്ലേ? അന്‍വറിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് ഇപ്പോള്‍ പറയുന്നവര്‍ എന്തിനാണ് ഇത്രയും കാലം അയാളെ സംരക്ഷിച്ചത്? ഇപ്പോള്‍ പാര്‍ട്ടിക്ക് എതിരെ തിരഞ്ഞപ്പോഴാണോ സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധമുണ്ടെന്നു മനസിലായത്? ഇതിനൊക്കെ മറുപടി പറഞ്ഞേ മതിയാകൂ.

കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടതില്ലാത്തതിനാലാണ് പല കാര്യങ്ങളും പറയാത്തത്. മുഖ്യമന്ത്രിക്ക് മാത്രമല്ല പല സി.പി.എം നേതാക്കള്‍ക്കും ആര്‍.എസ്.എസുമായി ബന്ധമുണ്ട്. അവര്‍ കൂടി അറിഞ്ഞു കൊണ്ടാണ് പൂരം കലക്കല്‍ ഉള്‍പ്പെടെ നടന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *