ലക്ഷ്യം എല്ലാ പ്രദേശങ്ങളുടെയും ജനവിഭാഗങ്ങളുടെയും ക്ഷേമം : മുഖ്യമന്ത്രി

Spread the love

വികസന – ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുമ്പോൾ അവ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങൾക്കും ജനവിഭാഗങ്ങൾക്കും ഉപകരിക്കണം എന്ന ചിന്തയാണ് സംസ്ഥാന സർക്കാരിനെ നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താൻ എന്തൊക്കെ ശ്രമങ്ങളുണ്ടായാലും സർക്കാർ അവയിൽനിന്നും പിന്നോട്ടുപോകില്ല എന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ട്രൈബൽ പ്ലസിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനം സൃഷ്ടിച്ച പഞ്ചായത്തിനുള്ള മഹാത്മ ഗോത്ര സമൃദ്ധി പുരസ്‌കാര സമർപ്പണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആറ്റിങ്ങൽ എസ് എസ് പൂജ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗക്ഷേമവകുപ്പ് മന്ത്രി ഒ ആർ കേളു അദ്ധ്യക്ഷത വഹിച്ചു.

മാറുന്ന ലോകത്തിനൊപ്പം മുന്നേറാൻ പട്ടികജാതി-പട്ടികവർഗ്ഗ- പിന്നാക്ക വിഭാഗങ്ങളെ പ്രാപ്തരാക്കുന്ന ഇടപെടലുകളാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയതലത്തിൽ പിന്നാക്ക വിഭാഗങ്ങൾക്കെതിരായ ആക്രമണം വർധിച്ചു വരുമ്പോൾ കേരളത്തിൽ പട്ടികജാതി- പട്ടികവർഗ്ഗ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരെ പൊതുസമൂഹത്തോടൊപ്പം ചേർത്തുനിർത്തുന്നതിനും നിരന്തരം പരിശ്രമങ്ങൾ നടത്തുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും അരികുവൽക്കരിക്കപ്പെട്ടവർക്ക് താങ്ങുംതണലുമായി മാറാൻ സംസ്ഥാന സർക്കാരിനു കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

10 ബി.എ- ക്കാരെ സ്വന്തം സമുദായത്തിൽ നിന്ന് കണ്ടിട്ട് മരിക്കണമെന്നാണ് അയ്യൻകാളി ആഗ്രഹിച്ചത്. ആ കേരളത്തിൽ നിന്നും കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ പട്ടികവിഭാഗങ്ങളിൽപ്പെട്ട 800 ഓളം വിദ്യാർത്ഥികൾ സംസ്ഥാന സർക്കാർ നൽകുന്ന പൂർണ്ണ സ്‌കോളർഷിപ്പോടെ ബിരുദാനന്തര ബിരുദ പഠനത്തിനായി വിദേശത്തേക്കു പോയി. പ്രതിവർഷം 72 പട്ടികവിഭാഗം കുട്ടികൾക്ക് എം ബി ബി എസ് പ്രവേശനം ഉറപ്പാക്കുന്ന പാലക്കാട് മെഡിക്കൽ കോളേജ് രാജ്യത്തിനുതന്നെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള ജനസംഖ്യയുടെ 9.1 ശതമാനം വരുന്ന പട്ടികജാതി വിഭാഗത്തിന് വാർഷിക പദ്ധതിയുടെ 9.81 ശതമാനം തുകയും, 1.45 ശതമാനം വരുന്ന പട്ടികവർഗ്ഗ ജനവിഭാഗത്തിന് വാർഷിക പദ്ധതിയുടെ 2.83 ശതമാനം തുകയുമാണ് സംസ്ഥാന സർക്കാർ ബജറ്റിൽ നീക്കിവെച്ചിട്ടുള്ളത്. എന്നാൽ, രാജ്യത്താകെ 16.6 ശതമാനമുള്ള പട്ടികജാതി വിഭാഗങ്ങൾക്ക് കേവലം 3.53 ശതമാനവും 8.6 ശതമാനമുള്ള പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് കേവലം 2.65 ശതമാനവുമാണ് കേന്ദ്രം വകയിരുത്തിയിരിക്കുന്നത്. ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ പട്ടികജാതി-പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗങ്ങൾക്കുള്ള സ്‌കോളർഷിപ്പുകളിൽ വലിയ വെട്ടിക്കുറവ് വരുത്തി. മുൻവർഷം 1,078 കോടി രൂപയായിരുന്ന പട്ടികജാതി വിഭാഗത്തിനുള്ള പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഇത്തവണ 921 കോടി രൂപയാക്കി കുറച്ചു. 90 കോടിയായിരുന്ന പിന്നാക്ക വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് 50 കോടി രൂപയാക്കി കുറച്ചു. പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പിലും ഗണ്യമായ കുറവുവരുത്തിയിട്ടുണ്ട്.

ആദിവാസികൾക്ക് 100 ദിവസം കൂടി അധിക തൊഴിൽ നൽകുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ട്രൈബൽ പ്ലസ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിൽ സൃഷ്ടിച്ച അഗളി ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപയും മഹാത്മ ഗോത്ര സമൃദ്ധി പുരസ്‌കാരവും മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ പുതൂർ, ആറളം ഗ്രാമപഞ്ചായത്തുകൾക്ക് യഥാക്രമം 3, 2 ലക്ഷം രൂപയും മഹാത്മ ഗോത്ര സമൃദ്ധി പുരസ്‌കാരവും ലഭിച്ചു.

പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 മുതൽ 16 വരെയാണ് സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണ പരിപാടി സംഘടിപ്പിക്കുന്നത്. ‘മാറുന്ന ലോകത്തിനൊപ്പം മുന്നേറാം നമുക്കൊന്നായി’ എന്നതാണ് ഈ വർഷത്തെ പ്രമേയം. ഒക്ടോബർ 15 ന് വയനാട് മാനന്തവാടിയിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്യും.

Author

Leave a Reply

Your email address will not be published. Required fields are marked *