Spread the love

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ശബരിമലയുമായി ബന്ധപ്പെട്ടതും ശബരിമല തീർത്ഥാടന പ്രാധാന്യം ഉള്ളതുമായ റോഡുകൾ നവംബർ 5 ന് മുൻപ് സഞ്ചാര യോഗ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ മാസ്‌കറ്റ് ഹോട്ടലിൽ നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന തലത്തിൽ ശബരിമല മണ്ഡല കാലത്തെ വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒരു സ്പെഷ്യൽ കോർ ടീമിന് രൂപം നൽകിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കൺവീനറായുള്ള കോർ ടീം സംസ്ഥാനത്തെ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തും. കോർ ടീം അംഗങ്ങൾ ചുമതലയുള്ള ജില്ലകളിലെ ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗത്തിന്റെയും പ്രവൃത്തികൾ പരിശോധിക്കുകയും ഈ സീസൺ കാലയളവ് മുഴുവൻ പരാതികൾ യഥാസമയം പരിഹരിക്കുകയും ചെയ്യും. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ റസ്റ്റ് ഹൗസുകളിലും പൊതുമരാമത്ത് വകുപ്പിന് ചുമതലയുള്ള ആശുപത്രി സംവിധാനങ്ങളിലും ഏർപ്പെടുത്തും. സിവിൽ, ഇലക്ട്രിക്കൽ ക്രമീകരണങ്ങൾ സമയബന്ധിതമായി പരിശോധിച്ച് പ്രവർത്തന സജ്ജമാക്കും.

ചീഫ് എൻജിനീയർമാർ അടങ്ങുന്ന കോർ ടീം, ബന്ധപ്പെട്ട ജില്ലകളിൽ പരിശോധന നടത്തി നവംബർ 1 ന് റിപ്പോർട്ട് സമർപ്പിക്കണം. റോഡ് ഗതാഗത യോഗ്യമാക്കൽ, റോഡ് സുരക്ഷ ഏർപ്പെടുത്തൽ, അപകടകരമായ മരങ്ങളും മരച്ചില്ലകളും നീക്കം ചെയ്യൽ, ഡ്രൈനേജ് സ്ലാബുകൾ ക്രമീകരിക്കൽ, സ്ട്രീറ്റ് ലൈറ്റുകളുടെ പ്രവർത്തനം എന്നിവ കോർ ടീമിന്റെ പരിശോധനയിൽ ഉറപ്പു വരുത്തും.

ജില്ലകളിലെ റോഡ് പ്രവൃത്തികളുടെ കൺവീനർമാർ അതാത് ജില്ലകളിലെ നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർമാർ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. കെട്ടിട വിഭാഗം ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ കെട്ടിട വിഭാഗത്തിന്റെ പ്രവൃത്തികളും പ്രത്യേകമായി റസ്റ്റ് ഹൗസുകളുടെ പരാതി ഇല്ലാതെയുള്ള ക്രമീകരണങ്ങളും ഉറപ്പു വരുത്തും. ആശുപത്രികളിലും ഡിസ്‌പെൻസറികളിലും തടസമില്ലാതെ വൈദ്യുതി വിതരണം ഇലക്ട്രിക്കൽ വിഭാഗം ഉറപ്പാക്കും. സിവിൽ, ഇലക്ട്രിക്കൽ പരാതികൾ അടിയന്തരമായി പരിഹരിക്കുന്നതിന് കെട്ടിട വിഭാഗം ചീഫ് എൻജിനീയർ നേതൃത്വം നൽകും. റസ്റ്റ് ഹൗസുകൾ വൃത്തിയായി സൂക്ഷിക്കുക, ഓൺലൈൻ ബുക്കിംഗുകൾ പരാതി ഉണ്ടാകാത്ത വിധത്തിൽ സമയബന്ധിതമായി അപ്‌ഡേറ്റ് ചെയ്യുക, റസ്റ്റ് ഹൗസുകളിൽ ആവശ്യമായ ജീവനക്കാരുടെ കൃത്യതയാർന്ന സേവനം എന്നിവ കെട്ടിട വിഭാഗം ചീഫ് എൻജിനീയർ ഉറപ്പു വരുത്തും.
മന്ത്രി വീണാ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, എംഎൽഎമാരായ കെ.യു ജനീഷ് കുമാർ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, വാഴൂർ സോമൻ തുടങ്ങയവർ യോഗത്തിൽ ഓൺലൈനായി സംബന്ധിച്ചു. പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഷിബു എ, പത്തനംതിട്ട ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ എസ്, കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമുവൽ, പൊതുമരാമത്ത് വിഭാഗം ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *