ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക,അങ്കണവാടി ജീവനക്കാരുടെ വേതന വര്‍ധന ഉള്‍പ്പെടെയുള്ളവ അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 26 ബുധനാഴ്ച മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ ഓഫീസുകള്‍ക്ക് മുന്നിലും ധര്‍ണ്ണ നടത്തും.
സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു,ഡിസിസി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ പങ്കെടുക്കും.പത്തനംതിട്ട വെച്ചൂച്ചിറ പഞ്ചായത്തില്‍ മുന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും.
കൊല്ലം കോര്‍പ്പറേഷന്‍ ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, ആലപ്പുഴ നഗരസഭയ്ക്ക് മുന്നില്‍ കെപിസിസി ജനറല്‍ സെക്രട്ടറി എഎ ഷുക്കൂർ, പത്തനംതിട്ട കടപ്ര പഞ്ചായത്ത് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍, കോട്ടയം ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ് ,എറണാകുളം കോര്‍പ്പറേഷന്‍ ടി.ജെ വിനോദ് എം എൽ എ ,ഇടുക്കി തൊടുപുഴ നഗരസഭ കെപിസിസി ജനറല്‍ സെക്രട്ടറി എസ്.അശോകന്‍,തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍,
പാലക്കാട് നഗരസഭ കെപിസിസി ജനറല്‍ സെക്രട്ടറി സി.ചന്ദ്രന്‍,വയനാട് കൽപ്പറ്റ നഗരസഭ കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് ടി. സിദ്ധിഖ്, മലപ്പുറം എടക്കര പഞ്ചായത്ത് ഡിസിസി പ്രസിഡന്റ് വി.എസ്.ജോയി,കോഴിക്കോട് ചേമഞ്ചേരി പഞ്ചായത്ത് ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ ,കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ്,
കാസര്‍കോട് കാഞ്ഞങ്ങാട് നഗരസഭ ഡിസിസി പ്രസിഡൻറ് പി കെ ഫൈസൽ എന്നിവർ ധര്‍ണ്ണയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ ധർണ്ണ ഉദ്ഘാടനം ചെയ്യും.
ആശാവര്‍ക്കര്‍മാരോടും അങ്കണവാടി ജീവനക്കാരോടും സര്‍ക്കാര്‍ അവഗണന കാട്ടുകയാണെന്നും ഇവര്‍ക്ക് മിനിമം വേതനത്തിന്റെ പകുതിപോലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും കെപിസിസി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജു പറഞ്ഞു. ഇവരുടെ ഓണറേറിയം കൂട്ടില്ലെന്ന നിലപാടാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേത്. അടിസ്ഥാന വര്‍ഗത്തെ മറന്നാണ് ഇരുസര്‍ക്കാരുകളും മുന്നോട്ട് പോകുന്നത്. ആശാവര്‍ക്കര്‍മാരെ പോലെ അതിജീവന പോരാട്ടത്തിന് ഇറങ്ങിയ അങ്കണവാടി ജീവനക്കാരോടും സര്‍ക്കാര്‍ പ്രതികാരം തീര്‍ക്കുകയാണ്.ആശാപ്രവര്‍ത്തകരുടെയും അങ്കണവാടി ജീവനക്കാരുടെയും സമരത്തിന് എല്ലാ പിന്തുണയും കോണ്‍ഗ്രസ് നല്‍കുമെന്നും എം.ലിജു വ്യക്തമാക്കി.