മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവിന്റെ അനുശോചനം

Spread the love

പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു.

ഇന്ത്യയിലെ കല്‍ദായ സഭയെ കഴിഞ്ഞ അരനൂറ്റാണ്ടിലധികം നയിച്ച ആര്‍ച്ച് ബിഷപ്പ് മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ വേര്‍പാട് സഭയ്ക്കും ദൈവവിശ്വാസികള്‍ക്കും കനത്ത നഷ്ടമാണ്. ആത്മീയ നേതാവ് എന്നതിലുപരി ഗവേഷകന്‍, എഴുത്തുകാരന്‍, ഭാഷാവിദഗ്ധന്‍ എന്നീ നിലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്. ഗവേഷകനും സുറിയാനി ഭാഷാപണ്ഡിതനുമെന്ന നിലയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കയാണ്.

64 വര്‍ഷത്തെ പൗരോഹിത്യ ജീവിതത്തിനിടെ 56 വര്‍ഷമാണ് അദ്ദേഹം ഭാരത സഭയെ നയിച്ചത്. ഭാരത സഭയുടെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മെത്രാനായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിന്റെ ദൈവദശകം സുറിയാനിയിലേക്കു പരിഭാഷപ്പെടുത്തിയതും മാര്‍ അപ്രേം മെത്രാപ്പോലീത്തയാണ്. സുറിയാനി – അറബി ഭാഷാ നിഘണ്ടുവിന്റെ പണിപ്പുരയിലുമായിരുന്നു അദ്ദേഹം. എല്ലാ അര്‍ത്ഥത്തിലും ദൈവരാജ്യ നിര്‍മ്മാണത്തിനായി ജീവിതം മുഴുവന്‍ സമര്‍പ്പിച്ച ദൈവ ദാസന്‍. വിശ്വാസി സമൂഹത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *