കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കഴിഞ്ഞ വർഷം നൽകിയ ബോണസിൽ കുറവ് വരാത്ത വിധം ഇത്തവണയും ബോണസ് അനുവദിക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ബോണസ് വിതരണവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥർ അടിയന്തര പ്രാധാന്യം നൽകി ഇടപെട്ട് ബോണസ് തർക്കങ്ങൾ പരിഹരിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പേയ്‌മെന്റ് ഓഫ് ബോണസ് ആക്ട് (ആയിരത്തി തൊള്ളായിരത്തി അറുപത്തിയഞ്ച് ബാധകമാകുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് അർഹമായ ബോണസ് ലഭിച്ചിട്ടുണ്ടെന്ന് തൊഴിൽ ഉദ്യോഗസ്ഥർ ഉറപ്പു വരുത്തണമെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നിലവിൽ ഇരുന്നൂറ്റി എൺപത്തിയാറ് ബോണസ് തർക്കങ്ങളാണ് ഇതുവരെ തൊഴിൽ വകുപ്പിന് ലഭിച്ചിട്ടുള്ളത്. അതിൽ നൂറ്റി പത്ത് ബോണസ് തർക്കങ്ങൾ പരിഹരിച്ചു. ശേഷിക്കുന്ന തർക്കങ്ങൾ അടിയന്തര പ്രാധാന്യത്തോടെ ചർച്ച ചെയ്ത് ഓണത്തിന് മുമ്പ് തൊഴിലാളികൾക്കുള്ള ബോണസ് ലഭിക്കുന്നതിനു വേണ്ട നിർദ്ദേശങ്ങൾ ലേബർ കമ്മീഷണർക്ക് നൽകിയിട്ടുണ്ട്.
നിലവിൽ സംസ്ഥാനത്തെ എൽ.പി.ജി. സിലിണ്ടർ ട്രക്ക് ജീവനക്കാർക്കുള്ള ബോണസ്സും, കയർ ഫാക്ടറി തൊഴിലാളികളുടെ ബോണസ്സും, ഹാരിസൺ മലയാളം ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള തോട്ടങ്ങളുടെ തൊഴിലാളികളുടെ ബോണസ്സും, ഏഷ്യാനെറ്റ് സാറ്റ്‌കോം ജീവനക്കാരുടെ ബോണസ്സും ഇതിനോടകം നിശ്ചയിച്ചിട്ടുണ്ട്. കശുവണ്ടി ഫാക്ടറി തൊഴിലാളികളുടെ ബോണസ്സും അതുപോലെ തന്നെ ടെക്‌സ്റ്റൈൽ മിൽ തൊഴിലാളികളുടെ ബോണസ്സും തീരുമാനിക്കുന്നതിന് വേണ്ടി ഞാൻ പങ്കെടുത്തുകൊണ്ട് വ്യവസായ ബന്ധ സമിതി യോഗങ്ങൾ ചേരുന്നുണ്ട്.