സെക്രട്ടേറിയറ്റിനു മുന്നിൽ ആശമാരുടെ സമരപ്പന്തൽ സന്ദർശിച്ചു.
ആശാവർക്കർമാരുടെ സേവന വേതന പരിഷ്കരണം സംബന്ധിച്ച റിപ്പോർട്ട് നടപ്പാക്കണമെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിനു മുന്നിൽ ആശമാരുടെ സമരപ്പന്തൽ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ന്യായമായ ആവശ്യങ്ങളുന്നയിച്ച് കേരളത്തിലെ ആശാ വർക്കർമാർ നടത്തുന്ന സമരം 232 ദിവസം പിന്നിട്ടിരിക്കയാണ്. ഇത്രയും ദീർഘകാലം നീണ്ടുനിന്ന ഒരു സമരവും കേരളത്തിൽ നടന്നിട്ടില്ല. ഈ സമരം ചെയ്യുന്നവരോടുള്ള ഗവൺമെന്റിനു നിഷേധാത്മാകമായ നിലപാടാണുള്ളതെന്നു ചെന്നിത്തല കുറ്റപ്പെടുത്തി.
അതുകൊണ്ടാണ് സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് കിട്ടിയിട്ടും അതു നടപ്പാക്കാത്തത്. മുഖ്യമന്ത്രി ഇടപെട്ട് ഈ റിപ്പോർട്ട് മന്ത്രിസഭയിൽ കൊണ്ടുവന്ന് നടപ്പാക്കണം. ഈ ആവശ്യം ഉന്നയിച്ച് ഞങ്ങൾ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തുകയാണ്. 232 ദിവസം സമരം ചെയ്ത ആശമാരോട് യാതൊരു വിധത്തിലുമുള്ള അനുഭാവവും കാണിക്കാതെ ഗവൺമെൻറ് നിഷേധാത്മകമായ സമീപനം തുടരുന്നതിൽ അദ്ദേഹം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കോരിച്ചൊരിയുന്ന മഴയും പെരുവെയിലും വക വയ്ക്കാതെ സമരം ചെയ്യുന്ന ആശാവർക്കർമാരുടെ ധീരതയെ ചെന്നിത്തല അഭിനന്ദിച്ചു.