പൗരത്വം റദ്ദാക്കാൻ ട്രംപ്; കുടിയേറ്റക്കാർക്കിടയിൽ ആശങ്ക പുകയുന്നു

Spread the love

വാഷിംഗ്ടൺ ഡി.സി : അമേരിക്കൻ പൗരത്വം ലഭിച്ച വിദേശികൾക്ക് പൗരത്വം റദ്ദാക്കാനുള്ള കടുത്ത നീക്കങ്ങളുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട്. ഇത് സംബന്ധിച്ച് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത് കുടിയേറ്റക്കാർക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്.

പൗരത്വം റദ്ദാക്കുന്നത് സംബന്ധിച്ച കേസുകൾ പരിശോധിക്കാൻ പ്രതിമാസം 100 മുതൽ 200 വരെ കേസുകൾ വീതം കണ്ടെത്താൻ ഫീൽഡ് ഓഫീസുകൾക്ക് ട്രംപ് ഭരണകൂടം നിർദ്ദേശം നൽകി. മുൻപ് പ്രതിവർഷം ശരാശരി 11 കേസുകൾ മാത്രമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിരുന്നത്.

സൊമാലി സമൂഹത്തിന് നേരെ: മിനസോട്ടയിലെ സൊമാലി വംശജരെ ലക്ഷ്യം വെച്ചാണ് ട്രംപിന്റെ പ്രധാന നീക്കങ്ങൾ. മിനസോട്ടയിലെ സാമ്പത്തിക തട്ടിപ്പ് കേസുകളുമായി ബന്ധപ്പെടുത്തി സൊമാലി സമൂഹത്തെ ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. വഞ്ചന കാണിച്ചവരുടെ പൗരത്വം നിമിഷനേരം കൊണ്ട് റദ്ദാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മിനസോട്ടയിൽ നിന്നുള്ള കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ, ന്യൂയോർക്ക് മേയർ സോറൻ മംദാനി തുടങ്ങിയ പ്രമുഖരുടെ പൗരത്വത്തെയും ട്രംപ് ചോദ്യം ചെയ്തിട്ടുണ്ട്. “അവരെ ഇവിടെ നിന്ന് പുറത്താക്കണം” എന്ന ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്.

പൗരത്വം നൽകുന്ന സമയത്ത് കള്ളം പറയുകയോ വിവരങ്ങൾ മറച്ചുവെക്കുകയോ ചെയ്തവർക്കെതിരെ മാത്രമേ പൗരത്വം റദ്ദാക്കാൻ നിയമപരമായി സാധിക്കൂ എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വെറും ക്വാട്ട നിശ്ചയിച്ച് പൗരത്വം എടുത്തുകളയുന്നത് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം.

പൗരത്വം റദ്ദാക്കപ്പെടുന്നവർ ഗ്രീൻ കാർഡ് ഹോൾഡർമാരായി മാറുകയും തുടർന്ന് അവരെ നാടുകടത്താൻ എളുപ്പമാകുകയും ചെയ്യുമെന്നതാണ് ഈ നീക്കത്തിലെ പ്രധാന അപകടം.

Author

Leave a Reply

Your email address will not be published. Required fields are marked *