മിനിയാപോളിസ് വെടിവെപ്പ്: കുടിയേറ്റ നയങ്ങളിൽ ഉറച്ചുനിൽക്കാൻ ട്രംപ്; ഭരണപക്ഷത്ത് ഭിന്നത

Spread the love

മിനിയാപോളിസ് :മിനിയാപോളിസിൽ ഫെഡറൽ ഏജന്റ് അമേരിക്കൻ പൗരനായ അലക്സ് പ്രെറ്റിയെ വെടിവെച്ചു കൊന്ന സംഭവത്തിന് പിന്നാലെ, തന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങളും ഉദ്യോഗസ്ഥരുടെ നടപടികളും ശരിയാണെന്ന് ആവർത്തിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ, ഈ വിഷയം റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലും ഭരണകൂടത്തിനുള്ളിലും വൻ ഭിന്നതകൾക്ക് വഴിതുറന്നിരിക്കുകയാണ്.

ഡെമോക്രാറ്റുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളും നഗരങ്ങളും കുടിയേറ്റ ഏജൻസികളുമായി സഹകരിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ട്രംപ് കുറ്റപ്പെടുത്തി. മിനസോട്ട ഗവർണർ ടിം വാൾസ്, മിനിയാപോളിസ് മേയർ ജേക്കബ് ഫ്രേ എന്നിവർ ഉദ്യോഗസ്ഥരെ സഹായിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഒക്ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റിനെപ്പോലെയുള്ള മുതിർന്ന റിപ്പബ്ലിക്കൻ നേതാക്കൾ ട്രംപിന്റെ ലക്ഷ്യങ്ങളെ ചോദ്യം ചെയ്തു. എല്ലാ കുടിയേറ്റക്കാരെയും പുറത്താക്കുക എന്നത് അമേരിക്കക്കാർ ആഗ്രഹിക്കുന്ന ഒന്നാണോ എന്ന് സ്റ്റിറ്റ് ചോദിച്ചു. ഏജന്റിന്റ നടപടി ശരിയാണോ എന്ന ചോദ്യത്തിന് ട്രംപ് കൃത്യമായ മറുപടി നൽകാൻ തയ്യാറായില്ല.

കൊല്ലപ്പെട്ട അലക്സ് പ്രെറ്റി ലൈസൻസുള്ള തോക്ക് കൈവശം വെച്ചിരുന്നയാളാണ്. ആയുധം കൈവശമുള്ള പൗരന്മാരെ ഏജന്റുമാർ വെടിവെക്കുന്നതിനെ നാഷണൽ റൈഫിൾ അസോസിയേഷൻ (NRA) അപലപിച്ചു. ഇത് ട്രംപിന് തിരിച്ചടിയായി.

ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിലെ (DHS) ഇത്തരം അതിക്രമങ്ങൾ തടയാൻ ഫണ്ട് വെട്ടിക്കുറയ്ക്കണമെന്ന് ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടു. ഇത് വെള്ളിയാഴ്ചയോടെ അമേരിക്കൻ സർക്കാർ ഭാഗികമായി സ്തംഭിക്കുന്നതിലേക്ക് (Government Shutdown) നയിച്ചേക്കാം.

മിനസോട്ടയിൽ നിന്ന് ഫെഡറൽ ഉദ്യോഗസ്ഥരെ പിൻവലിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം, സഹകരിക്കാൻ തയ്യാറാണെങ്കിൽ അഴിമതി അന്വേഷണങ്ങളിൽ ഇളവ് നൽകാമെന്ന് അറ്റോർണി ജനറൽ പാം ബോണ്ടി മിനസോട്ട ഗവർണർക്ക് കത്തയച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *