വാഷിംഗ്ടൺ ഡി.സി : വാഷിംഗ്ടൺ ഡി.സി.യിലുള്ള സ്മിത്സോണിയൻ നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ട്, ദക്ഷിണേന്ത്യയിൽ നിന്ന് നിയമവിരുദ്ധമായി കടത്തിയ മൂന്ന് പുരാതന വെങ്കല വിഗ്രഹങ്ങൾ ഇന്ത്യയ്ക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചു. പതിറ്റാണ്ടുകൾക്ക് മുമ്പ് തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്ന് മോഷ്ടിക്കപ്പെട്ടവയാണെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം.
വിഗ്രഹങ്ങൾ: ചോള കാലഘട്ടത്തിലെ ‘ശിവ നടരാജൻ’ (990 AD), ‘സോമസ്കന്ദ’ (12-ാം നൂറ്റാണ്ട്), വിജയനഗര കാലഘട്ടത്തിലെ ‘സെന്റ് സുന്ദരർ വിത്ത് പരവൈ’ (16-ാം നൂറ്റാണ്ട്) എന്നിവയാണിവ.
1956-നും 1959-നും ഇടയിൽ ഈ വിഗ്രഹങ്ങൾ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ ഉണ്ടായിരുന്നതായി ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോണ്ടിച്ചേരിയിലെ രേഖകൾ സ്ഥിരീകരിച്ചു.
ഇതിൽ നടരാജ വിഗ്രഹം ഇന്ത്യയുടെ ഉടമസ്ഥതയിലാണെങ്കിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ പ്രകാരം ദീർഘകാല വായ്പയടിസ്ഥാനത്തിൽ മ്യൂസിയത്തിൽ തന്നെ പ്രദർശനത്തിന് വെക്കും.
2002-ൽ ന്യൂയോർക്കിലെ ഒരു ഗാലറിയിൽ നിന്നാണ് മ്യൂസിയം നടരാജ വിഗ്രഹം വാങ്ങിയത്. എന്നാൽ ഇതിനായി വ്യാജ രേഖകളാണ് നൽകിയിരുന്നതെന്ന് മ്യൂസിയം അധികൃതർ കണ്ടെത്തി.
സാംസ്കാരിക പൈതൃക വസ്തുക്കൾ ഉത്തരവാദിത്തത്തോടെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മ്യൂസിയം ഡയറക്ടർ ചേസ് എഫ്. റോബിൻസൺ പറഞ്ഞു. വിഗ്രഹങ്ങൾ തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ ഇന്ത്യൻ എംബസിയുമായി ചേർന്ന് മ്യൂസിയം പൂർത്തിയാക്കി വരികയാണ്.