ന്യൂയോർക്ക് : അമേരിക്കയിൽ താമസിക്കുന്ന സിഖ് വിഘടനവാദി നേതാവിനെ വധിക്കാൻ വാടകക്കൊലയാളിയെ ഏർപ്പെടുത്തിയെന്ന കേസിൽ ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്ത കുറ്റസമ്മതം നടത്തി. ഫെബ്രുവരി 13-ന് ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ ഹാജരായ ഗുപ്ത, തനിക്കെതിരെയുള്ള മൂന്ന് കുറ്റങ്ങളും സമ്മതിക്കുകയായിരുന്നു.
വധഗൂഢാലോചന, വാടകക്കൊലപാതക ശ്രമം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ മൂന്ന് കുറ്റങ്ങളാണ് ഗുപ്ത സമ്മതിച്ചത്. ഇതോടെ മാസങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്ക് അന്ത്യമായി.
ന്യൂയോർക്കിൽ താമസിക്കുന്ന ഇന്ത്യൻ വംശജനായ സിഖ് നേതാവിനെ വധിക്കാൻ 15,000 ഡോളർ അഡ്വാൻസ് നൽകിയതായും ഇതിനായി ഇടനിലക്കാരെ ഉപയോഗിച്ചതായും പ്രോസിക്യൂഷൻ കണ്ടെത്തിയിരുന്നു.
അറസ്റ്റ്: 2023 ജൂണിൽ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് വിമാനത്താവളത്തിൽ വെച്ചാണ് ഗുപ്ത അറസ്റ്റിലായത്. പിന്നീട് ഇയാളെ അമേരിക്കയ്ക്ക് കൈമാറുകയായിരുന്നു.
വധഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. കേസ് ഇനി ശിക്ഷാവിധി പ്രഖ്യാപിക്കുന്ന ഘട്ടത്തിലേക്ക് കടക്കും. മാർച്ച് 15-ന് കേസ് വീണ്ടും പരിഗണിക്കും.
നിലവിൽ ഫെഡറൽ കസ്റ്റഡിയിൽ തുടരുന്ന ഗുപ്തയുടെ ശിക്ഷാവിധി സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കാൻ കോടതി ഉത്തരവിട്ടു.