
കൊച്ചി: അന്താരാഷ്ട്ര ബയർ–സെല്ലർ മീറ്റ് ‘ട്രേഡക്സ് കേരള 2026’ അന്താരാഷ്ട്ര വ്യാപാരത്തിൽ സംസ്ഥാനത്തിന്റെ സംഭാവന ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് വ്യവസായ, നിയമ, കയര് വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട സംരംഭക മേഖലയിലെ (എംഎസ്എംഇ) ഉത്പന്നങ്ങൾക്ക് ആഗോള വിപണിപ്രവേശം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന ‘ട്രേഡക്സ് കേരള 2026’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു അന്താരാഷ്ട്ര റിവേഴ്സ് ബയർ–സെല്ലർ മീറ്റ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
എംഎസ്എംഇ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ട്രേഡക്സ് കേരള സംഘടിപ്പിക്കുന്നത്. കേരളത്തിലെ തനത് ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ ആഗോള വിപണിയിലെത്തിക്കുന്നതിന് സംരംഭകരെ സഹായിക്കുകയാണ് ഈ സംഗമത്തിന്റെ ലക്ഷ്യം. ട്രേഡക്സ് കേരളയിലൂടെ സംരംഭങ്ങൾക്ക് സുസ്ഥിരമായ അന്താരാഷ്ട്ര ബിസിനസ് ബന്ധങ്ങൾ സ്ഥാപിക്കാനും സാധിക്കും, മന്ത്രി പറഞ്ഞു.
എംഎസ്എംഇ മേഖലയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനിടെ കേരളത്തിൽ നാല് ലക്ഷത്തിലധികം ചെറുകിട സംരംഭങ്ങൾ സ്ഥാപിതമായി. 2021ൽ സംസ്ഥാനത്തെ ഉദ്യം രജിസ്ട്രേഷനുകൾ 85,000 ആയിരുന്നു. ഇന്ന് അത് 17 ലക്ഷം കവിഞ്ഞു. ധാർമ്മികവും ഗുണനിലവാരപരവുമായ മാനദണ്ഡങ്ങളിൽ ഉറച്ചുനിൽക്കുന്ന ‘കേരള ബ്രാൻഡ് – നന്മ’യും വികസിപ്പിച്ചെടുത്തതായി മന്ത്രി വ്യക്തമാക്കി. എംഎസ്എംഇ ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേളയുടെ ആദ്യദിവസം തന്നെ സംരംഭകരും ബയേഴ്സും തമ്മിൽ നൂറിലധികം ധാരണാപത്രങ്ങൾ (MoU) ഒപ്പുവെച്ചു. ഇതുവഴി സംരംഭങ്ങൾക്ക് ₹53 കോടിയുടെ വ്യാപാരക്കരാര് ലഭിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 32 ബയേഴ്സും 400-ൽ കൂടുതൽ എംഎസ്എംഇകളും പങ്കെടുക്കുന്നു. മീറ്റിന്റെ രണ്ടാം ദിവസം കൂടുതൽ കരാറുകൾ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷ.
ഉദ്ഘാടന വേളയിൽ, ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എൻ. ജഹാംഗീറിന്റെ നേതൃത്വത്തിലുള്ള നെസ്റ്റ് ഗ്രൂപ്പ് സംസ്ഥാനത്ത് ₹2,000 കോടി നിക്ഷേപിക്കുമെന്ന് അറിയിച്ചു. നിർദ്ദിഷ്ട നിക്ഷേപം സംസ്ഥാനത്തിലെ യുവാക്കൾക്ക് ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ സംരംഭക മേഖല വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ നൽകുന്ന പിന്തുണ നിർണായകമാണെന്ന് ഡോ. ജഹാംഗീറ് അഭിപ്രായപ്പെട്ടു.
വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തി. മരട് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അജിത നന്ദകുമാർ അധ്യക്ഷത വഹിച്ചു. വ്യവസായ വാണിജ്യ ഡയറക്ടർ പി. വിഷ്ണുരാജ് ഐഎഎസ്, എഫ്ഐഇഒ റീജിയണൽ ചെയർമാൻ പി. ഗോപാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Photo Caption 1: കേരളത്തിലെ എംഎസ്എംഇ മേഖല ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സങ്കടിപ്പിച്ച അന്താരാഷ്ട്ര ബയർ–സെല്ലർ മീറ്റ് ‘ട്രേഡെക്സ് കേരള 2026’ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു. വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, മരട് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അജിത നന്ദകുമാർ, വ്യവസായ വാണിജ്യ ഡയറക്ടർ പി. വിഷ്ണുരാജ് ഐഎഎസ്, എഫ്ഐഇഒ റീജിയണൽ ചെയർമാൻ പി. ഗോപാലകൃഷ്ണൻ എന്നിവർ സമീപം.
Photo Caption 2: നെസ്റ്റ് ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് സ്ഥാപനമായ എസ്എഫ്ഒ ടെക്നോളജീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എൻ. ജഹാംഗീർ, വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവർ കേരളത്തിൽ ₹2,000 കോടി നിക്ഷേപവുമായി ബന്ധപ്പെട്ട ധാരണാപത്രം കൈമാറുന്നു.
Divya Raj.K