ദളിത് ബന്ധു എൻ. കെ. ജോസിന്റെ കൃതികൾക്ക് കൂടുതൽ പ്രചാരം ലഭിക്കുന്നതിനായി അവ ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധീകരിക്കണമെന്ന് ഹൈദ്രാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിലെ കള്‍ച്ചറല്‍ സ്റ്റഡീസ് വിഭാഗം പ്രൊഫസര്‍ ഡോ. കെ. സത്യനാരായണ പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ഹിസ്റ്ററി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ദളിത് ബന്ധു ആര്‍ക്കൈവ്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മൂന്നാമത് ദളിത് ബന്ധു സ്മാരക പ്രഭാഷണം കാലടി മുഖ്യ കാമ്പസിലുള്ള സെമിനാര്‍ ഹാളിലെ അക്കാദമിക ബ്ലോക്ക് ഒന്നില്‍ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഗദ്ദറിന്റെ സ്മരണാഗീതങ്ങളിലെ രക്തസാക്ഷി ബിംബം” (The Figure of Martyr in Gaddar’s Memorial Songs) എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. സാമൂഹിക നീതിയിലധിഷ്ഠിതമായ ഒരു ജനാധിപത്യ സമൂഹത്തിന് വേണ്ടിയുള്ള ഗദ്ദറിന്റെയും ദളിത് ബന്ധുവിന്റെയും രചനകളിലെ ആശയങ്ങളിൽ സമാനതകളുണ്ട്. മാർക്സിസ്റ്റ് പ്രത്യയശാസ്ത്രങ്ങളിലും തെലങ്കാന-നക്സൽ പ്രസ്ഥാനങ്ങളിലും വേരൂന്നിയ ഗദ്ദറിന്റെ രാഷ്ട്രീയ നിലപാടുകൾ പിൽക്കാലത്ത് ജനാധിപത്യ – ഭരണഘടനാ മൂല്യങ്ങളിലേക്ക് മാറി, പ്രൊഫ. സത്യനാരായണ പറഞ്ഞു.
ചരിത്ര വിഭാഗം മേധാവി പ്രൊഫ. സൂസൻ തോമസ് അധ്യക്ഷയായിരുന്നു. ദളിത് ബന്ധു പഠനകേന്ദ്രം സെക്രട്ടറി പി. കെ. കുമാരൻ, ചാൾസ് ഡയസ്, ഡോ. ആനി ട്രീസ എഫ്രേം എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ഹിസ്റ്ററി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ദളിത് ബന്ധു ആര്‍ക്കൈവ്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മൂന്നാമത് ദളിത് ബന്ധു സ്മാരക പ്രഭാഷണം ഹൈദ്രാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിലെ കള്‍ച്ചറല്‍ സ്റ്റഡീസ് വിഭാഗം പ്രൊഫസര്‍ ഡോ. കെ. സത്യനാരായണ കാലടി മുഖ്യ കാമ്പസിലുള്ള സെമിനാര്‍ ഹാളിലെ അക്കാദമിക ബ്ലോക്ക് ഒന്നില്‍ നിർവ്വഹിക്കുന്നു.
ജലീഷ് പീറ്റര്‍
പബ്ലിക് റിലേഷന്‍സ് ഓഫീസർ
ഫോണ്‍ നം. 9447123075