
വാഷിംഗ്ടൺ : അമേരിക്കയും ഇസ്രായേലും ഇറാനുമായി നടത്തുന്ന യുദ്ധം ഏതാനും ആഴ്ചകൾക്കുള്ളിൽ അവസാനിക്കാൻ സാധ്യതയുണ്ടെന്ന് യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് പ്രസ്താവിച്ചു. യുദ്ധത്തെത്തുടർന്ന് കുതിച്ചുയർന്ന എണ്ണവില ഉടൻ താഴുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
“മീറ്റ് ദ പ്രസ്” എന്ന പരിപാടിയിൽ സംസാരിക്കവെ, യുദ്ധം ആഴ്ചകൾക്കുള്ളിൽ തീരുമെന്നും അതിനുശേഷം ആഗോള ഊർജ്ജ വിതരണത്തിലെ വലിയ ഭീഷണി ഒഴിയുമെന്നും റൈറ്റ് പറഞ്ഞു.
ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ക്രൂഡ് ഓയിൽ വില ബാരലിന് $100 കടന്നിരിക്കുകയാണ്. എങ്കിലും വേനൽക്കാലത്തോടെ ഗ്യാസ് വില ഗാലന് $3-ന് താഴെ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിൽ ചൈന ഒരു നിർണ്ണായക പങ്കാളിയാകുമെന്ന് അമേരിക്ക പ്രതീക്ഷിക്കുന്നു. യുഎസ് കൂടാതെ ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ തുടങ്ങിയ രാജ്യങ്ങളും കടലിടുക്ക് തുറക്കാൻ കപ്പലുകൾ വിന്യസിച്ചേക്കും.
എണ്ണവില നിയന്ത്രിക്കാൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവിൽ നിന്ന് 17.2 കോടി ബാരൽ ക്രൂഡ് ഓയിൽ പുറത്തിറക്കാൻ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. കൂടാതെ റഷ്യൻ എണ്ണയ്ക്ക് മേലുള്ള ചില ഉപരോധങ്ങൾ ട്രഷറി വകുപ്പ് നീക്കം ചെയ്യുകയും ചെയ്തു.
ഇറാൻ മുന്നറിയിപ്പ് നൽകുന്നതുപോലെ എണ്ണവില ബാരലിന് $200 ലേക്ക് ഉയരില്ലെന്നും അത്തരം പ്രസ്താവനകൾ അവഗണിക്കണമെന്നും ക്രിസ് റൈറ്റ് കൂട്ടിച്ചേർത്തു.