
വാഷിംഗ്ടൺ, ഡിസി : ഇറാാനെതിരെയുള്ള സൈനിക നടപടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗാബാർഡ് രംഗത്തെത്തി. ഇറാാൻ വിഷയത്തിലുള്ള വിയോജിപ്പിനെത്തുടർന്ന് നാഷണൽ കൗണ്ടർ ടെററിസം സെന്റർ ഡയറക്ടർ ജോ കെന്റ് രാജിവെച്ചതിന് പിന്നാലെയാണ് ഗാബാർഡിന്റെ പ്രതികരണം.
അമേരിക്കൻ ജനത തിരഞ്ഞെടുത്ത കമാൻഡർ-ഇൻ-ചീഫ് എന്ന നിലയിൽ, രാജ്യസുരക്ഷ കണക്കിലെടുത്ത് തീരുമാനമെടുക്കാൻ ട്രംപിന് അധികാരമുണ്ടെന്ന് ഗാബാർഡ് വ്യക്തമാക്കി. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും അവർ കൂട്ടിച്ചേർത്തു.
ഇറാാനിൽ നിന്നുള്ള ഭീഷണി അടിയന്തര സ്വഭാവമുള്ളതല്ലെന്നും, ഇസ്രായേലിന്റെയും അവരുടെ ലോബികളുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് യുദ്ധം തുടങ്ങിയതെന്നും ആരോപിച്ചാണ് ജോ കെന്റ് രാജിവെച്ചത്.
കെന്റിന്റെ ആരോപണങ്ങൾ തള്ളിയ ട്രംപ്, അദ്ദേഹം സുരക്ഷാ കാര്യങ്ങളിൽ ദുർബലനാണെന്ന് വിമർശിച്ചു. ഇറാാൻ ഭീഷണിയാണെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും ട്രംപ് പറഞ്ഞു.
കെന്റിന്റെ കത്തിലെ അവകാശവാദങ്ങൾ തെറ്റാണെന്നും ഇറാാൻ ഭീഷണി നേരിടാൻ തന്നെയാണ് നടപടി സ്വീകരിച്ചതെന്നും പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റും വ്യക്തമാക്കി.
ഇറാൻ യുദ്ധത്തിന്റെ സാംഗത്യത്തെച്ചൊല്ലി വാഷിംഗ്ടണിൽ രാഷ്ട്രീയ ചേരിതിരിവ് ശക്തമാകുന്നതിന്റെ സൂചനയാണ് ജോ കെന്റിന്റെ രാജി.