എഫ്.സി.ആര്‍.എ: രജിസ്ട്രേഷന്‍ ഇല്ലാത്ത ആര്‍.എസ്.എസിന് ബാധകമല്ലാത്ത നിയമം ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക്: പ്രിയങ്ക് ഖാര്‍ഗെ

Spread the love

* ഭേദഗതി ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭഗം
* മോദി-പിണറായി പരസ്പര സഹകരണമുണ്ട്
* കര്‍ണാടക പുറംതള്ളിയ രാജീവിനെ കേരളം സ്വീകരിക്കുമോ?

തിരുവനന്തപുരം: യാതൊരു രജിസ്ട്രേഷനുമില്ലാതെ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസിന് ബാധകമല്ലാത്ത അക്കൗണ്ടബിലിറ്റി ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് മാത്രം മതിയെന്ന കേന്ദ്രസര്‍ക്കാര്‍ നയം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് കര്‍ണാടക ഐ.ടി മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക് ഖാര്‍ഗെ.

പുതിയ ഭേദഗതികൊണ്ടു വന്നത് എഫ്‌സിആര്‍എ വഴി വരുന്ന ഫണ്ടിന്റെ അക്കൗണ്ടബിലിറ്റി ഉറപ്പാക്കാനാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍ ഈ അക്കൗണ്ടബിലിറ്റി ആര്‍എസ്എസിനു കിട്ടുന്ന ഫണ്ടിനോ, ബി.ജെ.പിയുടെ ഇലക്ടോറല്‍ ബോണ്ടിനോ, പി.എം കെയര്‍ ഫണ്ടിനോ ബാധകമല്ല. എഫ്.സി.ആര്‍.എ ഭേദഗതിയുടെ ഗൂഢലക്ഷ്യം ന്യൂനപക്ഷ സ്ഥാപനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയും അവരുടെ ആസ്തി കൈക്കലാക്കുകയുമാണ്. ഇത് ജാതി-മതം എന്നതിനപ്പുറം എല്ലാ സാധാരണക്കാരായ ജനങ്ങളെയും ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എഫ്.സി.ആര്‍.എ ഫണ്ട് രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ 12 വര്‍ഷമായി മോദിയും അമിത്ഷായും അജിത് ഡോവലും എല്ലാം ചേര്‍ന്നിട്ടും ഈ ആരോപണത്തില്‍ തെളിവ് കണ്ടെത്താന്‍ സാധിച്ചില്ല. ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നതിന് തെളിവാണിത്. ഈ വിഷയം നിയമപരം മാത്രമല്ല രാഷ്ട്രീയപരവുമാണ്. ഈ വിഷയത്തില്‍ കോണ്‍ഗ്രസിനൊപ്പം പാര്‍ലമെന്റില്‍ പ്രതികരിക്കാന്‍ എല്‍.ഡി.എഫ് തയ്യാറാകാത്തത് ബി.ജെ.പിയുമായുള്ള ധാരണയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചില്ല എന്നതുകൊണ്ട് ബിജെപി പിന്മാറി എന്നര്‍ത്ഥമില്ല. അവര്‍ അതില്‍നിന്ന് പിന്മാറില്ല. ന്യൂനപക്ഷവിഭാഗങ്ങളുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഡല്‍ഹിയുടെ അനുമതിയോടെ മാത്രമേ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ നടത്താവൂ എന്നതാണ് അവരുടെ നിലപാട്.

ഓരോ വാര്‍ത്താ സമ്മേളനത്തിലും രാഹുല്‍ഗാന്ധിയെ കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നാള്‍ ഇതുവരെ മോദിയെ കുറ്റപ്പെടുത്തിട്ടില്ല. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ വേട്ടയാടുന്ന കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ ഇടതു നേതാക്കളെ താലോലിക്കുകയാണ്. ഇതില്‍ നിന്നും മോദി-പിണറായി പരസ്പര സഹകരണം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു കാലത്ത് കര്‍ണാടകത്തില്‍ ഡബിൾ എഞ്ചിന്‍ സര്‍ക്കാര്‍ ഉണ്ടായിരുന്നിട്ടും കേന്ദ്രത്തില്‍ ഐടി മന്ത്രിയായിരുന്നിട്ടും കര്‍ണാടകത്തിന്റെ ഐ.ടി വ്യവസായത്തിന് വേണ്ടി ഒന്നുംചെയ്യാന്‍ രാജീവ് ചന്ദ്രശേഖരന് സാധിച്ചില്ല. കര്‍ണാടകം പുറംതള്ളിയ രാജീവ് ചന്ദ്രശേഖരനെ ബിജെപി കേരളത്തിലേക്കു തള്ളിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിയുടെ നിയന്ത്രണത്തിലായത് കൊണ്ട് മാത്രമാണ് രാജീവ് ചന്ദ്രശേഖരന്റെ ഗുരുതരമായ പിഴവുകളുള്ള നാമനിര്‍ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചതെന്നും പ്രിയാങ്ക് ഖാര്‍ഗെ കുറ്റപ്പെടുത്തി

Author

Leave a Reply

Your email address will not be published. Required fields are marked *