
തീവ്രവര്‍ഗീയ നിലപാടുള്ളവരെന്ന് സിപിഎം തന്നെ മുദ്രകുത്തിയ എസ്ഡിപി ഐയുടെ വോട്ട് തങ്ങള്‍ക്ക് വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകാത്തത് പരാജയഭീതി കൊണ്ടാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.

നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.ശിവന്‍കുട്ടി ആവശ്യപ്പെട്ടിട്ടാണ് പിന്തുണ നല്‍കിയതെന്ന് എസ് ഡി പി ഐ നേതൃത്വം പറയുമ്പോള്‍ പ്രാദേശികമായി അവരെടുത്ത തീരുമാനങ്ങളുടെ ഭാഗമാണ് ഈ പിന്തുണയെന്നാണ് പിണറായി വിജയന്റെ ഭാഷ്യം. ജമാഅത്ത് ഇസ്ലാമിയുടെ വോട്ട് യുഡിഎഫ് വേണ്ടെന്ന് പറയാമെങ്കില്‍ എസ് ഡിപി ഐയുടെ പിന്തുണ വേണ്ടെന്ന് പറയാമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. മുന്‍കാലങ്ങളില്‍ ജമാഅത്ത് ഇസ്ലാമിയുടെ പിന്തുണ വളരെയധികം നേടിയവരാണ് പിണറായി വിജയനും കൂട്ടരും. ചില മണ്ഡലങ്ങളില്‍ ആര്‍എസ്എസിന്റെയും പിഡിപിയുടെയും പിന്തുണ സിപിഎം ഉറപ്പാക്കി. ഒരേസമയം ആര്‍എസ് എസും എസ്ഡിപി ഐയുമായി തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയ പിണറായി വിജയനെ കേരള രാഷ്ട്രീയത്തിലെ വര്‍ഗീയതയുടെ വ്യാപാരിയെന്നാണ് വിശേഷിപ്പിക്കേണ്ടതെന്നും ഹസന്‍ പരിഹസിച്ചു.
വര്‍ഗീയപാര്‍ട്ടികളുടെ പിന്തുണ ലഭിച്ചില്ലെങ്കില്‍ ഏറ്റവും ദുര്‍ബലമായ പ്രതിപക്ഷമായി എല്‍ഡിഎഫ് മാറുമെന്ന കണക്കുകൂട്ടലിലാണ് ഇത്തരത്തില്‍ സിപിഎം ഒരു നീക്കുപോക്ക് നടത്തിയത്. സിപിഎം ഏറ്റവും കൂടുതല്‍ വേട്ടയാടിയത് എസ് ഡി പി ഐയെയാണ്. അതിനാല്‍ പിന്തുണയ്ക്കാനുള്ള നേതൃത്വത്തിന്റെ ആഹ്വാനം എസ്ഡിപിഐ അണികള്‍ ഏറ്റെടുക്കില്ലെന്നും കേരളത്തില്‍ എല്‍ഡിഎഫിന്റെ ദുര്‍ഭരണത്തിന് അറുതിവരുത്താന്‍ ജാതി മത ചിന്തകള്‍ക്ക് അതീതമായി കേരള ജനത ഒന്നടങ്കം യുഡിഎഫിന് വോട്ട് ചെയ്യുമെന്നും എംഎം ഹസന്‍ പറഞ്ഞു.