പിണറായിക്ക് ഗുഡ്‌ബൈ : രമേശ് ചെന്നിത്തല

Spread the love

                                   

വോട്ടവകാശം വിനിയോഗിച്ച ശേഷം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗവും പ്രചാരണ സമിതി ചെയര്‍മാനുമായ രമേശ് ചെന്നിത്തല ഹരിപ്പാട് മാധ്യമങ്ങളോട് പറഞ്ഞത്.

യുഡിഎഫ് വന്‍ വിജയം നേടും, മതവികാരം ഇളക്കിവിടാനും പണം കൊടുത്തുവോട്ടുനേടാനും ബിജെപി ശ്രമിക്കുന്നു, യുഡിഫ് 100 ലധികം സീറ്റുകള്‍ നേടും, ആലപ്പുഴയില്‍ വന്‍മുന്നേറ്റമുണ്ടാകും.

ആലപ്പുഴ: കേരളം ഇന്ന് പിണറായി വിജയനോട് ഗുഡ്‌ബൈ പറയുന്ന ദിവസമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിയംഗം രമേശ് ചെന്നിത്തല. പത്തു വര്‍ഷക്കാലത്തെ ഇരുണ്ട ഭരണത്തിന് അവസാനം കുറിച്ചു കൊണ്ട് ഒരു പുതിയ പ്രഭാതത്തിലേക്ക് പുതിയ വെളിച്ചത്തിലേക്ക് കേരളം നടന്നടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ നിയോജകമണ്ഡലമായ ഹരിപ്പാട്ടെ മണ്ണാര്‍ശാല യുപി സ്‌കൂളിലെ 54ാം നമ്പര്‍ ബൂത്തില്‍ വോട്ടവകാശം വിനിയോഗിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ 9.30 നാണ് അദ്ദേഹം വോട്ടു ചെയ്തത്.
ഗുഡ്‌ബൈ പിണറായി വിജയന്‍ എന്നാണ് തനിക്കപ്പോള്‍ പറയാനുള്ളത്. ജനങ്ങള്‍ ആഗ്രഹിക്കുന്ന ഒരു മാറ്റമാണിത്. യുഡിഎഫിന് അനുകൂലമായ ഒരുതരംഗം കേരളത്തില്‍ ആഞ്ഞടിക്കുകയാണ്. വലിയ തോതില്‍ പോളിംഗ് ബൂത്തിലേക്ക് ജനങ്ങള്‍ എത്തി വോട്ടു ചെയ്യുകയാണ്. ഭരണമാറ്റത്തിന്റെ ശക്തമായ സൂചനയാണിത്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് യുഡിഎഫ് ഭരണം വരണമെന്നാണ്. അതനുസരിച്ചുള്ള വികാരം എല്ലായിടത്തും പ്രകടമാണ്.
ശബരിമലയിലെ സ്വര്‍ണ്ണം കൊള്ളയടിച്ചവര്‍ക്ക് ആരാണ് വോട്ട് ചെയ്യാന്‍ പോകുന്നത്? ഈ നാട്ടിലെ ജനങ്ങളെ 10 വര്‍ഷക്കാലം കബളിപ്പിച്ച ഇടതുമുന്നണിക്ക് ആരാണ് വോട്ട് ചെയ്യാന്‍ പോകുന്നത്? ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ പോകുന്നില്ല. ജനങ്ങള്‍ യുഡിഎഫിനോടൊപ്പമാണ്. അതുകൊണ്ടാണ് താന്‍ പറഞ്ഞത് കേരളത്തിലെ ജനങ്ങള്‍ പിണറായി വിജയന് ഗുഡ് ബൈ പറയുന്ന ദിവസമാണ് ഇന്ന് എന്ന്. ആ ഗുഡ് ബൈ ആണ് എനിക്കും അദ്ദേഹത്തോട് പറയാനുള്ളത്.

വളരെ അധാര്‍മ്മികമായ നടപടികളാണ് ബിജെപി കേരളത്തില്‍ ഒട്ടാകെ ചെയ്തുകൊണ്ടിരിക്കുന്നത്. എല്ലായിടത്തും പണം കൊടുക്കുന്നു. ഇന്നലെ ഇവിടെത്തന്നെ പലയിടത്തും പണം കൊടുത്തു എന്നുള്ള പരാതികള്‍ ഉയര്‍ന്നു വന്നു. പണം കൊടുക്കുക കിറ്റ് കൊടുക്കുക സാരി കൊടുക്കുക ഇതൊക്കെ കേരളത്തില്‍

ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു പ്രവണതയാണ്. വോട്ടിനു വേണ്ടി ഇങ്ങനെ ചെയ്യുന്ന നടപടിയെ ആരും അംഗീകരിക്കില്ല. അത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുക മാത്രമേ ചെയ്യുകയുള്ളു. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടികളും ഇങ്ങനെ ചെയ്യാറില്ല. ബിജെപി ഇത് ചെയ്യുന്നത് അധാര്‍മ്മികമായ നടപടിയാണ്. ബിജെപി ഇതിന് മറുപടി പറയേണ്ടത് ആവശ്യമാണ്.

ഹരിപ്പാട് മണ്ഡലത്തില്‍ ബിജെപിയും സിപിഎമ്മും തമ്മിലാണ് ധാരണ. പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ ആരുടെ വോട്ടാണ് ബിജെപിക്ക് ലഭിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. വോട്ടുകള്‍ ചോര്‍ന്നത് സിപിഎമ്മില്‍ നിന്നായിരുന്നു.അതുകൊണ്ടാണ് ബിജെപി അവിടെ രണ്ടാം സ്ഥാനത്ത് വന്നത്. യുഡിഎഫ് വോട്ടുകള്‍ എക്കാലവും യുഡിഎഫിന് തന്നെ കിട്ടും. അതിന് ഒരു മാറ്റവുമില്ല. ബിജെപിയുമായുള്ള കൂട്ടുകെട്ട് സിപിഐഎം അവസാനിപ്പിക്കണം എന്നാണ് തനിക്ക് അവരോട് പറയാനുള്ളത്. കേരളത്തിലും ആലപ്പുഴയിലും യുഡിഎഫ് വന്‍വിജയം നേടും. സിപിഎം ജില്ലാ സെക്രട്ടറി ആദ്യം പാളയത്തിലെ പടയെക്കുറിച്ച് ചിന്തിച്ചാല്‍മതി.

തനിക്കെതിരെ മതവികാരം ഇളക്കി വിടാന്‍ വേണ്ടിയിട്ടുള്ള വീഡിയോ ബിജെപി പുറത്തിറക്കി. അത് എഐ വീഡിയോ ആണ്. അതിനെതിരായുള്ള പരാതി തന്റെ ഇലക്ഷന്‍ ഏജന്റ് കൊടുത്തു. ഇലക്ഷന്‍ കമ്മീഷന്‍ അത് ഗൗരവകരമായി എടുത്ത് കേസെടുത്തിരിക്കുകയാണ്. ഇലക്ഷന്‍ കമ്മീഷന്‍ കേസെടുത്ത് നടപടിയുമായി മുന്നോട്ട് പോവുകയാണ്. ഒരിക്കലും തിരഞ്ഞെടുപ്പ് രംഗത്ത് കാണാത്ത തെറ്റായ പ്രവണതകളാണ് ബിജെപി ഹരിപ്പാട് മണ്ഡലത്തിലും മറ്റ് സ്ഥലങ്ങളിലും അവലംബിച്ചിരിക്കുന്നത്. ഇതൊന്നും ഒരിക്കലും അംഗീകരിച്ചു കൊടുക്കാന്‍ കഴിയുന്ന കാര്യമല്ല.

ആലപ്പുഴ ജില്ലയിലെ എല്ലാ സീറ്റിലും നല്ല മുന്നേറ്റമാണ് യുഡിഎഫ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒന്നിനൊന്നു മെച്ചപ്പെട്ട നിലയിലാണ് ഇപ്പോഴത്തെ സ്ഥിതി. കേരളത്തില്‍ നൂറിലേറെ സീറ്റുകളോടെ യുഡിഎഫ് അധികാരത്തില്‍ വരും എന്ന പൂര്‍ണ്ണ വിശ്വാസമാണ് ഞങ്ങള്‍ക്കുള്ളത്. ആലപ്പുഴ ജില്ലയിലും അതുപോലെ തന്നെ ഒമ്പത് സീറ്റിലും വമ്പിച്ച മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Author

Leave a Reply

Your email address will not be published. Required fields are marked *