കൊച്ചി: വ്യവസായ സ്ഥാപനങ്ങളുടെ സുരക്ഷാ സംവിധാനങ്ങളെ മറികടക്കാൻ കഴിയുന്ന രീതിയിൽ രാജ്യത്ത് തട്ടിപ്പു സംഘങ്ങൾ വളരുന്നതായി ആഗോള ഡാറ്റ, സാങ്കേതിക സേവനദാതാക്കളായ എക്സ്പീരിയൻ പുറത്തിറക്കിയ പഠന റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഓൺലൈനായും അല്ലാതെയും നടക്കുന്ന ഇത്തരം തട്ടിപ്പുകളെ പ്രതിരോധിക്കാൻ രാജ്യത്തെ മിക്ക സ്ഥാപനങ്ങളും കൃത്യമായ തയ്യാറെടുപ്പുകൾ നടത്തുന്നില്ലെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പഠനവിധേയമായതിൽ 69 ശതമാനം കമ്പനികളിലും തട്ടിപ്പുകൾ തടയുന്നതിന് ആവശ്യമായ സാങ്കേതിക പരിഹാരങ്ങളില്ല. ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള തട്ടിപ്പുകളാണ് കൂടുതലും. ബാങ്കിങ്, ടെലികോം മേഖലകളിൽ വ്യക്തിവിവരങ്ങൾ ചോർത്തുന്ന തട്ടിപ്പുകൾ വർധിക്കുമ്പോൾ, ഇ-കൊമേഴ്സ് മേഖലയിൽ വ്യാജമായ റീഫണ്ട് ആവശ്യപ്പെടുന്ന രീതിയാണ് വെല്ലുവിളി ഉയർത്തുന്നത്.
പ്രതിസന്ധികൾക്കിടയിലും, മികച്ച സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ പ്രതിരോധ മാർഗം നടപ്പിലാക്കാൻ 83 ശതമാനം കമ്പനികളും തയ്യാറാണ്. തട്ടിപ്പുകളെക്കുറിച്ചും അവയ്ക്കുള്ള പരിഹാരങ്ങളെക്കുറിച്ചും കൂടുതൽ ബോധവാന്മാരാകുകയാണ് പ്രധാനം. ഇതിന് മെഷീൻ ലേണിങ് സഹായിക്കുന്നതായി കമ്പനികൾ സാക്ഷ്യപ്പെടുത്തി. തട്ടിപ്പുകൾക്കെതിരെ നൂതന സാങ്കേതിക സംവിധാനങ്ങളുടെയും വിദഗ്ധരായ ആളുകളുടെയും സേവനം കമ്പനികൾ ഉറപ്പാക്കുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Sandra Joseph