
പ്രൊഫ. കെ.പി. മാത്യുവിന്റെ ഇതിഹാസ ചാരുതയാര്ജിച്ച “ഉൾക്കനലുകൾ” എന്ന ബൃഹത് നോവൽ 2026 ലെ ഗിരീഷ് കര്ണാഡ് സ്മാരക തീയേറ്റർ അവാർഡ് നേടിയിരിക്കുന്നു.
കെ.പി. മാത്യുവിന്റെ ഉൾക്കനലുകൾ എന്ന നോവൽ, രചനാ കൗശലത്തിന്റെ സൂക്ഷ്മവും മാസ്മരികവുമായ സ്പർശങ്ങളിലൂടെ വായനക്കാരനെ ആഴമുള്ള അനുഭവലോകത്തിലേക്ക് കൈപിടിച്ചു നടത്തുന്നു. ഭാഷയുടെ ലാളിത്യവും ആശയങ്ങളുടെ ഗൗരവവും സമന്വയിപ്പിക്കുന്ന ഈ കൃതി, ഒരു സാധാരണ വായനയെ മറികടന്ന് ആത്മപരിശോധനയിലേക്കും അനുഭവങ്ങളുടെ പുനർവായനയിലേക്കും നയിക്കുന്നുവെന്നതാണ് അതിന്റെ സവിശേഷത.
കഥാപാത്രങ്ങളുടെ അന്തർലോകം സൂക്ഷ്മമായി വരച്ചുകാട്ടുന്നതിനൊപ്പം, മനുഷ്യജീവിതത്തിന്റെ അനിശ്ചിതത്വങ്ങളും ആത്മസംഘർഷങ്ങളും ഈ നോവൽ സാവധാനം തുറന്നുകാട്ടുന്നു. ഓരോ വാചകവും ഒരു അനുഭവത്തിന്റെ പാളി പോലെ വായനക്കാരന്റെ മനസ്സിൽ പതിയുമ്പോൾ, കഥയുടെ ഒഴുക്ക് ഒരു നദിപോലെ സ്വാഭാവികമായി മുന്നേറുന്നു.
ഉൾക്കനലുകൾ തികച്ചും വയനാടിന്റ വശ്യത പശ്ചാത്തലയാക്കിയ നോവൽ ആണ്. സ്വാതന്ത്ര്യാനന്തര കേരളത്തിന്റെ എല്ലാ അടയാളങ്ങളും അവിടെ ഉണ്ട്. ജന്മി കുടിയാൻ വ്യവസ്ഥ, കുടിയേറ്റം, മത പരിവർത്തനം, കൂലി കൂട്ടി ചോദിച്ച പണിയാളെ ചുട്ടു കൊന്നത്, കമ്മ്യുണിസം വളർന്നത്, അപ്പോഴും അധികാരികൾ ജന്മിമാർക്കൊപ്പം നിന്നത്, നക്സലിസം വന്നത്, തുടങ്ങിയ ചരിത്രസത്യങ്ങളിലൂടെ കൂടി കഥ ഒഴുകി നീങ്ങുന്നു.
ടോമിന്റെ ജനനം ഇന്ത്യൻ സ്വാ തന്ത്ര്യദിനത്തിന്റ അർദ്ധ രാത്രിയിൽ. വയനാട്ടിൽ കുടിയേറിയതായിരുന്നു ടോമിന്റെ പിതാവ് ഔസേപ്പച്ചൻ. കമ്മ്യൂണിസ്റ്റുകളുടെ രഹസ്യ സങ്കേതം ആയിരുന്നു ഔസെപ്പച്ചന്റെ വീട്. കുടിയേറിയവരിൽ പലരും ചത്തും കെട്ടും പോയി. ടോമിന്റെ മാതാവ് അവനെ പള്ളീലച്ചൻ ആക്കാൻ നേർന്നിരുന്നു.
തന്റെ കളികൂട്ടുകാരിയും പ്രണയിനിയുമായ ലിസയെ പരിത്യജിച്ചു സെമിനാരിയിൽ ചേരാൻ ടോം നിർബന്ധിതനായി.
ക്രിസ്തു ആയിരുന്നു ടോമിന്റെ മാതൃക. ക്രിസ്തു മതത്തോടൊപ്പം കമ്മ്യൂണിസവും സമന്വയിപ്പിക്കാൻ ശ്രമിച്ച ടോം, തന്റേതല്ലാത്ത കാരണത്താൽ സെമിനാരിയിൽ നിന്നും നിഷ്ക്കാസിതൻ ആക്കപ്പെടുന്നു.
പോരാട്ടങ്ങളുടെ വനാന്തരങ്ങളിൽ ടോം, സഖാവ് വര്ഗീസിനൊപ്പം നക്സൽ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നു. വിമോചനത്തിന് മറ്റൊരു മോശ ആയി.
ഉള്ളവരും ഉടയവരും പരിത്യജിച്ചപ്പോഴും, പാർശ്വ വൽക്കരിക്കപ്പെട്ടവർക്കു വേണ്ടി ടോം മനുഷ്യ വിമോചനത്തിന്റ പ്രവാചകനായി. കാലത്തിനൊപ്പം നടന്നപ്പോഴും, ദൈവത്തിന്റ വചനമായി സോഷ്യലിസത്തെ പുനർ വായിച്ചു. ബ്രഹ്മഗിരിക്കാടുകളും, ചീരങ്കാവും ചെറുവണ്ണൂരുമെല്ലാം കാലത്തിന്റെ അടയാളങ്ങളായി.
തിന്മയ്ക്കെതിരെ ഉള്ള ടോമിന്റെ പോരാട്ടത്തിൽ ഏറെപ്പേർ പങ്കുചേർന്നു. ഗാന്ധി ശിഷ്യൻ, ചെറുവണ്ണൂർ ഗാന്ധി എന്ന രാമുനായർ. കപ്പേളയിൽ മദർ സുപ്പിരിയറിനു മുമ്പിൽ തന്റെ തിരുവസ്ത്രങ്ങൾ തിരികെ ഏൽപ്പിച്ചു സിസ്റ്റർ റോസിറ്റ പഴയ ലിസ ആയി കൂട്ടു ചേർന്നു. അങ്ങനെ എത്രയോ പേർ. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റ സുവർണ ജൂബിലി ആഘോഷങ്ങൾ അവർ ഒരു നിയോഗം പോലെ ഏറ്റെടുത്തു. ഒരു കാലഘട്ടത്തിന്റെ ഏടുകൾ നടന്നു നീങ്ങിയ ഉത്ഘർഷ,
അന്യ ജീവനുതകാനായി സ്വന്തം ജീവിതത്തെ ശൂന്യമാക്കാനും, അതിന്റെ കടുത്ത ആനന്ദത്തെ ലഹരിയാക്കാനുമുള്ള ദൃഡനിശ്ചയത്തിന്റെ കഥയെ ഇത്രമാത്രം ആസ്വാദ്യകരമാക്കിയ കഥാകൃത്തിന് അനുമോദനങ്ങൾ, ഈ കൃതി മലയാള നോവൽ പ്രസ്ഥാനത്തിൽ മികച്ച സ്ഥാനം കണ്ടെത്തട്ടേയെന്ന് ആശംസകൾ.
ചുരുക്കത്തിൽ, ഉൾക്കനലുകൾ വെറും ഒരു കഥയല്ല; അത് വായനക്കാരന്റെ ഉള്ളിലൊളിഞ്ഞിരിക്കുന്ന ചിന്തകളെയും വികാരങ്ങളെയും ഉണർത്തുന്ന ഒരു കാലഘട്ടത്തിന്റെ ഇതിഹാസ ചാരുത പകരുന്ന സാഹിത്യയാത്രയാണ്. പ്രൊഫ. കെ.പി. മാത്യുവിന്റെ ഈ കൃതി, സമകാലീന മലയാള നോവൽലോകത്ത് ശ്രദ്ധേയമായ ഒരു സംഭാവനയായി വിലയിരുത്തപ്പെടേണ്ടതാണ്.
ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്