വീട്ടിനുള്ളില്‍ ഉറങ്ങി കിടന്നിരുന്ന വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു

Spread the love

ഡാലസ്: സൗത്ത് ഡാലസില്‍ വീട്ടിനുള്ളില്‍ ഉറങ്ങി കിടന്നിരുന്ന 18 വയസ്സുള്ള വിദ്യാര്‍ഥിനി വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. ജനുവരി 11 ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ക്രിസ്റ്റല്‍ റോഡ്രിഗസ് എന്ന പതിനെട്ടുകാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്റര്‍ സ്റ്റേറ്റ് 30 ഡോള്‍ഫില്‍ റോഡിലുള്ള വസതിയിലായിരുന്നു ഇവര്‍ മറ്റുള്ളവര്‍ക്കൊപ്പം കിടന്നുറങ്ങിയിരുന്നത്.

വീടിനു പുറത്ത് റോഡില്‍ നിന്നും പാഞ്ഞുവന്ന വെടിയുണ്ട അടുക്കള ജനല്‍ തുളച്ചു വീടിന്റെ പുറകിലെ മുറിയില്‍ കിടന്നുറങ്ങിയിരുന്ന യുവതിയുടെ ശരീരത്തില്‍ തറക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡ്രൈവ് ബൈ ഷൂട്ടിങ് ആണ് സംഭവം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അക്രമികള്‍ ഈ യുവതിയെ ലക്ഷ്യം വച്ചാണ് വെടിവെച്ചതെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് ഡാലസ് പൊലീസ് പറയുന്നത്. ഏതെങ്കിലും രീതിയിലുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ ആരുംതന്നെ ഈ വീട്ടിലുണ്ടായിരുന്നില്ലെന്നും ഡിപിഡി ചീഫ് എഡി ഗാര്‍സിയ പറഞ്ഞു. മാതാവും അമ്മാവനും രണ്ടു സഹോദരുമായാണ് ഈ വീട്ടില്‍ യുവതി താമസിച്ചിരുന്നത്.

ക്രിസ്റ്റല്‍ റോഡ്രിഗസ് ഫ്‌ലൈറ്റ് അറ്റന്‍ഡ് ആകുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. ‘എന്റെ മകളുടെ ജീവന്‍ എന്തിനാണ് അക്രമികള്‍ എടുത്തതെന്ന് മനസ്സിലാകുന്നില്ല’ ക്രിസ്റ്റലിന്റെ മാതാവ് പറഞ്ഞു. സംഭവത്തെ കുറിച്ചു സൂചന നല്‍കുന്നവര്‍ക്ക് 5000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. വിവരം ലഭിക്കുന്നവര്‍ 214 373 8477 നമ്പറില്‍ ബന്ധപ്പെടണമെന്നും പൊലീസ് അഭ്യര്‍ഥിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *