കാസര്‍ഗോഡ് ആറുമാസത്തിനകം അത്യാധുനിക ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബ്

Spread the love

2026ഓടെ എല്ലാ ജില്ലകളിലും ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബുകള്‍.

തിരുവനന്തപുരം: കാസര്‍ഗോഡ് അത്യാധുനിക സംവിധാനത്തോടു കൂടിയുള്ള ഇന്റഗ്രേറ്റഡ് പബ്ലിക് ലാബ് 6 മാസത്തിനകം സജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക താത്പര്യമെടുത്ത് കാസര്‍ഗോഡ് 1.25 കോടി മുടക്കി ലാബിനാവശ്യമായ രണ്ട് നില കെട്ടിടം നിര്‍മ്മിച്ചിരുന്നു. ഈ ലാബ് ഇന്റഗ്രേറ്റഡ് പബ്ലിക് ലാബ് ആയി ഉയര്‍ത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ 1.25 കോടി രൂപ അനുവദിച്ചു. ഈ തുക ഉപയോഗിച്ച് ലാബിനാവശ്യമായ ഫര്‍ണിച്ചറുകളും പരിശോധനാ സാമഗ്രികളും സജ്ജമാക്കുന്നതാണ്. ലബോറട്ടറി സൗകര്യം കുറഞ്ഞ കാസര്‍ഗോഡ് പുതിയ പബ്ലിക് ഹെല്‍ത്ത് ലാബ് വരുന്നതോടെ ജനങ്ങള്‍ക്ക് ഏറെ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര സഹായത്താല്‍ 2026 ഓടെ എല്ലാ ജില്ലകളിലും ഇന്റഗ്രേറ്റഡ് പബ്ലിക് ലാബ് സജ്ജമാക്കാനുള്ള ശ്രമത്തിലാണ്. നിലവിലെ പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കും. പബ്ലിക് ഹെല്‍ത്ത് ലാബില്ലാത്ത ജില്ലകളില്‍ പുതുതായി ലാബുകള്‍ സ്ഥാപിക്കുന്നതാണ്. പകര്‍ച്ച വ്യാധികള്‍, പകര്‍ച്ചേതരവ്യാധികള്‍, ഹോര്‍മോണ്‍ പരിശോധന, കോവിഡ് പരിശോധന തുടങ്ങിയവയെല്ലാം ഈ ലാബില്‍ ചെയ്യാന്‍ സാധിക്കും. പത്തോളജി, മൈക്രോബയോളജി, വൈറോളജി പരിശോധനകള്‍ ഈ ലാബിലൂടെ സാധ്യമാകുന്നതാണ്.

പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാണ് പബ്ലിക് ഹെല്‍ത്ത് ലാബുകള്‍. ഒ.പി., ഐ.പി. ബാധകമല്ലാതെ ഡോക്ടറുടെ കുറിപ്പടിയോട് കൂടി ഏതൊരാള്‍ക്കും പബ്ലിക് ഹെല്‍ത്ത് ലാബിന്റെ സേവനം ലഭ്യമാണ്. ബി.പി.എല്‍. വിഭാഗക്കാര്‍ക്ക് എല്ലാവിധ പരിശോധനകളും സൗജന്യമായാണ് ചെയ്ത് കൊടുക്കുന്നത്. എ.പി.എല്‍. വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിശ്ചിത ഫീസ് മാത്രമേ ഈടാക്കുകയുള്ളൂ..

Author

Leave a Reply

Your email address will not be published. Required fields are marked *