അലബാമയില്‍ നിന്നും കാണാതായ ഷെരീഫും, ജയില്‍ പുള്ളിയും പൊതുജനത്തിന് ഭീഷണിയെന്ന് ഗവര്‍ണര്‍

Spread the love

അലബാമ: അലബാമ ലോഡര്‍ഡെയില്‍ കൗണ്ടി ജയിലില്‍ നിന്നും കൊലകേസില്‍ വിചാരണ നേരിടുന്ന പ്രതിയുമായി കടന്നുകളഞ്ഞ ഷെരീഫിനായുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തി. ഇരുവരെയും കണ്ടെത്തുന്നതിനുള്ള പ്രതിഫലം 25,000 ഡോളറായി വര്‍ധിപ്പിച്ചു. ഇവര്‍ രണ്ടു പേരും പൊതുജനങ്ങള്‍ക്ക് ഭീഷണിയാണെന്ന് അലബാമ ഗവര്‍ണര്‍ മുന്നറിയിപ്പു നല്‍കി.

നിരവധി കേസുകളിലായി 75 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ചുവരികയും, കൊലപാതക കേസില്‍ വിചാരണ നേരിടുകയും ചെയ്യുന്ന കെയ്‌സി വൈറ്റിനേയും ജയിലില്‍ നിന്നും ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് കറക്ഷന്‍സ് വിക്കി വൈറ്റിനെയുമാണ് പൊലീസ് അന്വേഷിക്കുന്നത്. ഒരാഴ്ച പിന്നിട്ടിട്ടും ഇരുവരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കോടതിയില്‍ ഹാജരാക്കണമെന്ന് പറഞ്ഞ്, കെയ്‌സി വൈറ്റിനെ ജയിലില്‍ നിന്നും വിക്കി വൈറ്റ് കൂട്ടികൊണ്ടുപോയത്. എന്നാല്‍ ഇത് വ്യാജമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. കെയ്‌സി വൈറ്റിനെ രക്ഷപ്പെടുത്തുന്നതിനു വിക്കി വലിയ പദ്ധതിയായിരുന്നു തയാറാക്കിയിരുന്നത്. ജയിലില്‍ നിന്നും രാവിലെ 9 മണിയോടെ കാറില്‍ കയറ്റി കൊണ്ടുപോയതിനുശേഷം കുറച്ചകലെയുള്ള മറ്റൊരു പാര്‍ക്കിങ് ലോട്ടില്‍ കാര്‍ ഉപേക്ഷിച്ചു. തലേദിവസം അവിടെ പാര്‍ക്കു ചെയ്തിരുന്ന മറ്റൊരു കാറിലാണ് കെയ്‌സിയെ വിക്കി കൊണ്ടുപോയത്.

ഈ സംഭവത്തിനു ചില ദിവസങ്ങള്‍ക്കു മുന്‍പ് വിക്കിയുടെ വീട് വിറ്റിരുന്നു. മാത്രമല്ല രക്ഷപ്പെടുന്നതിന്റെ തലേദിവസം വിക്കി റിട്ടയര്‍മെന്റ് പേപ്പറുകളും തയാറാക്കിയിരുന്നു. ഇരുവര്‍ക്കുമായുള്ള അന്വേഷണം തുടരുകയാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *