അജപാലനത്തിന്റെ പ്രഭാപൂരിത രജതരേഖ; ടോണി അച്ചന്‍ പൗരോഹിത്യ ജൂബിലി നിറവില്‍

Spread the love

ന്യൂജേഴ്‌സി: സോമർസെറ്റ്‌ സെൻറ് തോമസ്‌ സിറോ മലബാർ കാത്തോലിക് ഫോറോന ദേവാലയ വികാരി ബഹു. റവ.ഫാ. ടോണി പുല്ലുകാട്ട് അച്ചന്റെ പൌരോഹിത്യത്തിനു ഇത് 25 വർഷം.

ചങ്ങനാശേരി എസ്.ബി കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആന്റണി പുല്ലുകാട്ട് സേവ്യറിന് ദൈവവിളി ലഭിക്കുന്നത്. ക്രൈസ്തവ ജനതയെ ദൈവമാര്‍ഗത്തിലൂടെ നയിക്കുകയാണ് തന്റെ നിയോഗമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം തുടര്‍ന്ന് തൻ്റെ ജീവിതത്തെ അതിനായി പാകപ്പെടുത്തിയപ്പോള്‍ വിശ്വാസികള്‍ക്ക് ലഭിച്ചത് ലാളിത്യവും എളിമയും സേവനതല്‍പരതയും കൊണ്ട് വിശ്വാസികളുടെ മനസ്സ് കീഴടക്കിയ ഫാദര്‍ ആന്റണി പുല്ലുകാട്ട് എന്ന പ്രിയപ്പെട്ട ടോണി അച്ചനെയാണ്.

പൗരോഹിത്യ ജീവിതത്തില്‍ കാല്‍നൂറ്റാണ്ട് പിന്നിടുന്ന ടോണി അച്ചന്‍ ന്യൂജഴ്‌സിയിലെ സോമര്‍സെറ്റ് സെൻറ് തോമസ് സിറോ മലബാര്‍ കാത്തോലിക് ഫോറോന ദേവാലയത്തിലെ ഇടവകാംഗങ്ങള്‍ക്ക് സ്‌നേഹത്തിന്റെയും നേതൃപാടവത്തിന്റേയും മകുടോദാഹരണമാണ്.

കോട്ടയം ജില്ലയിലെ ചങ്ങനാശേരി ചീരഞ്ചിറ പുല്ലുകാട്ട് സേവ്യറിന്റെയും, മറിയാമ്മയുടെയും എട്ടു മക്കളില്‍ ആറാമനായി 1970, നവംബര്‍ 7 -ന് ജനിച്ച ആൻ്റണി സേവ്യറിന്റെ ജീവിതത്തിന്റെ തുടക്കവും മധ്യതിരുവിതാംകൂറിലെ ഒരു സാധാരണ കത്തോലിക്കാ വിശ്വാസിയെ പോലെ തന്നെയായിരുന്നു. വേരൂര്‍ സെൻറ്‌ ജോസഫ് സിറോ മലബാര്‍ ഇടവകയില്‍ ഉള്‍പ്പെട്ട പുല്ലേക്കാട്ട് കുടുംബം ഇടവക ദേവാലയവുമായി അടുത്ത് പ്രവര്‍ത്തിക്കുന്നവരും ഉറച്ച ദൈവവിശ്വാസമുള്ളവരുമായിരുന്നു.

കുടുംബത്തിൽനിന്നു ലഭിച്ച വിശ്വാസപൈതൃകവും, മാനവിക മൂല്യങ്ങളും ദൈവിക ചിന്തയിൽ വളരുന്നതിനും തന്‍റെ ദൈവവിളി തെരഞ്ഞെടുക്കുന്നതിനും ടോണിയച്ചനെ ഏറെ സഹായിച്ചു. കുട്ടിക്കാലത്തുതന്നെ അൾത്താര ബാലനായി ശുശ്രൂഷ ചെയ്തു. മിഷന്‍ ലീഗും സണ്‍ഡേ സ്‌കൂളുമായും ബന്ധപ്പെട്ടു പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹത്തിന് ഒമ്പതാം ഗ്രേഡില്‍ പഠിക്കുന്ന സമയത്ത് മൂന്നാം ഗ്രേഡിലെ അധ്യാപകന് പകരം ആദ്യമായി പഠിപ്പിക്കാന്‍ അവസരം ലഭിച്ചത് ഇന്നും ഒരു മധുരിക്കുന്ന ഓര്‍മയാണ്.

ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് സഹോദരിമാര്‍ നടത്തിയിരുന്ന വേരൂര്‍ സെൻറ്‌ മേരീസ് എല്‍പി സ്‌കൂളിലും ചങ്ങനാശ്ശേരി എസ്.ബി ഹൈസ്‌കൂളിലുമായി പ്രാഥമിക വിദ്യഭ്യാസം പൂര്‍ത്തിയായ അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത് പ്രീഡിഗ്രി വിദ്യാഭ്യാസത്തിനായി ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ ചേര്‍ന്നതായിരുന്നു. വൈദികവൃത്തിയാണ് തൻ്റെ ജീവിത നിയോഗമെന്ന് അവിടെ വച്ച്‌ തിരിച്ചറിഞ്ഞ അദ്ദേഹം 1988-ല്‍ കുറിച്ചി സെൻറ്‌ തോമസ് മൈനര്‍ സെമിനാരിയില്‍ വൈദീക പഠനം ആരംഭിച്ചു. തുടര്‍ന്ന് മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ സ്ഥിതിചെയ്യുന്ന റുഹാലയ സെമിനാരിയില്‍ ചേര്‍ന്ന്‌ വൈദികപഠനം പൂര്‍ത്തിയാക്കി. വൈദിക പരിശീലനത്തിന്റെ നിര്‍ണായകഘട്ടം ഇവിടെ നിന്നു പിന്നിട്ട അദ്ദേഹം ഉജ്ജയിനിലെ വിക്രം സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ്, ഹിന്ദി, തത്വശാസ്ത്രം എന്നിവയില്‍ ബിരുദവും റുഹാലയ മേജര്‍ സെമിനാരിയില്‍നിന്നു ഫിലോസഫിയിലും ബിരുദം നേടി. വീണ്ടും പഠനം തുടര്‍ന്ന അദ്ദേഹം സാറ്റ്‌നയിലെ സെൻറ് എഫ്രേംസ് തീയോളോജിക്കല്‍ കോളേജില്‍ നിന്നും ദൈവശാസ്ത്രത്തിലും ബിരുദം നേടിയശേഷമാണ് കേരളത്തിലേക്ക് മടങ്ങിയത്.

ചങ്ങനാശ്ശേറി അതിരൂപതാ മെത്രാന്‍ മാര്‍.ജോസഫ് പൗവ്വത്തില്‍ നിന്നും 1998 ഏപ്രിൽ 14-ന് വൈദിക പട്ടം സ്വീകരിച്ച ടോണി അച്ചന്‍ ചങ്ങനാശ്ശേരി സെൻറ്‌ മേരീസ് ദേവാലയത്തില്‍ (പ്രശസ്തമായ പാറേല്‍ പള്ളി) ആണ് ആദ്യം സഹവികാരിയായി നിയമിതനാകുന്നത്. തുടര്‍ന്ന് കുറുമ്പനാടം സെൻറ്‌ ആന്റണീസ് പള്ളിയിലും (1999-2000), തോട്ടയ്ക്കാട് സെൻറ്‌ ജോര്‍ജ് പള്ളിയിലും സഹവികാരിയായി പ്രവര്‍ത്തിച്ച ശേഷം, ആലപ്പുഴ ജില്ലയിലെ കണ്ടങ്കരി സെൻറ് ജോസഫ് പള്ളിയിലാണ് ആദ്യമായി വികാരിച്ചനാകുന്നത്. പിന്നീട് മാമ്പുഴക്കരിയിലെ ലൂര്‍ദ് മാതാ പള്ളിയില്‍ വികാരിയായി പ്രവര്‍ത്തിച്ചു. അതിരൂപതയ്ക്ക് കീഴിലെ ATMATA കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുമ്പോഴാണ് അമേരിക്കയിലേക്ക് വൈദിക സേവനത്തിനായി അയക്കപ്പെടുന്നത്. തുടര്‍ന്ന് 2008-ല്‍ അമേരിക്കയിലെ അലബാമയിലുള്ള മൊബൈല്‍ അതിരൂപതയില്‍ സഹവികാരിയായി അജപാലന ശുശ്രൂഷ ആരംഭിച്ചു. തുടർന്ന് ചിക്കാഗോ സീറോ മലബാർ രൂപതയുടെ കീഴിൽ ടെക്‌സാസിലെ പെയർലാൻഡ് സെൻറ്‌ മേരീസ് സീറോ മലബാര്‍ കാത്തോലിക്കാ പള്ളിയില്‍ ചുരുങ്ങിയ കാലം വികാരിയായ സേവനമനുഷ്ഠിച്ചശേഷം ശേഷം അദ്ദേഹം ബോസ്റ്റണിലേക്ക് പുതിയ ചുമതലയുമായി യാത്രതിരിച്ചു.

Author