സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ അതിവേഗ നീതി ഉറപ്പാക്കും : മുഖ്യമന്ത്രി

Spread the love

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ അതിവേഗ നീതി ഉറപ്പാക്കുമെന്നും കുറ്റവാളികള്‍ എത്ര ഉന്നതരായാലും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള നിയമസഭ സംഘടിപ്പിക്കുന്ന വനിതാ സാമാജികളുടെ ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും ലിംഗനീതി ഉറപ്പാക്കുന്നതിലും ശക്തമായ നടപടികളുമായാണു സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ രാജ്യത്തെ ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണു കേരളം. തദ്ദേശ സ്ഥാപനങ്ങളിലെ ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളില്‍ 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഏക സംസ്ഥാനവും കേരളമാണ്.

സ്ത്രീകളുടെ അവകാശ സംരക്ഷണ കാര്യത്തില്‍ സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്തിനു വലിയതോതില്‍ മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ട്. ഇനിയും ഏറെ ദൂരം പോകാനുമുണ്ട്. എന്നാല്‍ പല വികസന സൂചികകളിലും രാജ്യശരാശരിയേക്കാള്‍ മുന്‍പന്തിയിലെത്താന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. ഗര്‍ഭസ്ഥശിശു മരണനിരക്കില്‍ രാജ്യത്തെ നിരക്ക് 103 (ഒരു ലക്ഷത്തില്‍) ആണ്. എന്നാല്‍ കേരളത്തില്‍ ഇത് 30 മാത്രമേ ഉള്ളൂ. സ്ത്രീകളുടെ ആയൂര്‍ദൈര്‍ഘ്യം രാജ്യ ശരാശരി 70.7 വര്‍ഷമാണ്. എന്നാല്‍ കേരളത്തില്‍ ഇത് 80 വര്‍ഷമാണ്. 51 ശതമാനം പെണ്‍കുട്ടികള്‍ മാത്രമാണു രാജ്യത്ത് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിനു ചേരുന്നത്. കേരളത്തില്‍ ഇത് 83 ശതമാനമാണ്. വനിതാ തൊഴിലാളികളുടെ ദിവസ വേതന ശരാശരി കേരളത്തില്‍ 406 രൂപയാണ്. രാജ്യത്തെ ശരാശരി 211 രൂപയാണ്.
2016നു ശേഷം വനിതകളുടെ അഭിവൃദ്ധിക്കായി പ്രത്യേക ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിനു കഴിഞ്ഞു. വനിതാ ശിശുവികസനത്തിനായി പ്രത്യേക വകുപ്പ് രൂപീകരിച്ചു. ജന്‍ഡര്‍ ബജറ്റിലൂടെ സംസ്ഥാന ബജറ്റിന്റെ 25 ശതമാനം വനിതകള്‍ക്കായി നീക്കിവയ്ക്കുന്നു. പൊലീസിലും സര്‍ക്കാരിന്റെ മറ്റു വകുപ്പുകളിലും വനിതകള്‍ക്കു പ്രത്യേക പ്രാധാന്യം നല്‍കി. സ്ത്രീ സുരക്ഷയ്ക്കായി പിങ്ക് പൊലീസും പിങ്ക് പട്രോളും യാഥാര്‍ഥ്യമാക്കി. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കായി പ്രത്യേക രജിസ്ട്രിയുണ്ടാക്കി. ഇതു രാജ്യത്തുതന്നെ ആദ്യമാണ്. ഗാര്‍ഹിക ജോലി ചെയ്യുന്ന നിതകള്‍ക്കായി പ്രത്യേക പെന്‍ഷന്‍ പദ്ധതിക്കു രൂപം നല്‍കാന്‍ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

Author