ഉവെള്‍ഡ സ്‌കൂള്‍ വെടിവെപ്പില്‍ ഉപയോഗിച്ച തോക്കിന്റെ വില 2000 ഡോളര്‍, ചിത്രം പുറത്തുവിട്ട് അധികൃതര്‍

Spread the love

ടെക്സസ്: നിരപരാധികളായ 19 കുരുന്നുകളുടെയും രണ്ട് അധ്യാപികമാരുടെയും ജീവന്‍ കവര്‍ന്നെടുത്ത തോക്കിന് വിലയായി നല്‍കിയത് 2000 ഡോളര്‍. പതിനെട്ടു വയസുള്ള കൊലയാളി സാല്‍വദോര്‍ റെയ്മോസ് ജന്മദിന സമ്മാനമാണെന്ന് പറഞ്ഞാണ് തോക്ക് വാങ്ങിയത്.

മാരക പ്രഹരശേഷിയുള്ള തോക്ക് പ്രതി വാങ്ങിയത് നിയമാനുസൃതമായിട്ടാണെന്ന് കടയുടമ പറഞ്ഞു. എ.ആര്‍.15 റൈഫിളിന് ഒരേ സമയം 272 വെടിയുണ്ടകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നതിനുള്ള സൗകര്യമുണ്ട്.

അമ്മൂമ്മയുമായി തര്‍ക്കിച്ചശേഷമാണ് അവര്‍ക്കെതിരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് 30 മിനിട്ടിനുള്ളില്‍ എന്തെല്ലാം നീക്കമെന്ന് വിശദമായി ഫെയ്സ് ബുക്കില്‍ കുറിച്ചശേഷമാണ് സ്‌കൂളിനു മുമ്പില്‍ വാഹനത്തില്‍ എത്തിയത്. സ്തൂളിന്റെ പ്രവേശനകവാടം തുറന്ന് കിടന്നിരുന്നതും, ക്ലാസ് റൂമിലേക്കുള്ള വാതില്‍ അടക്കാതിരുന്നതും പ്രതിക്ക് ക്ലാസ് റൂമില്‍ പ്രവേശിക്കുന്നതിന് തടസമായില്ല. പിന്നീട് വാതില്‍ അടച്ചു കുട്ടികള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. കുട്ടികള്‍ക്ക് വെടിയുണ്ട ഏല്‍ക്കാതിരിക്കുന്നതിന് വെടിയുണ്ടകള്‍ക്ക് തടയായി ക്ലാസ്സിലെ അധ്യാപികമാര്‍ നിന്നതാണ് ജീവന്‍ നഷ്ടമാകാന്‍ കാരണം.

സ്‌കൂളില്‍ പ്രവേശിച്ചു നാല്‍പതുമിനിട്ടോളം പോലീസ് നിഷ്‌ക്രിയമായിരുന്നുവെന്നതാണ് ഇത്രയും മരണം നടക്കുന്നതിന് കാരണമായത്. ഇതിനെ കുറിച്ചു അന്വേഷിക്കുന്നതിന് ടെക്സസ് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അമേരിക്കയില്‍ ഇത്തരത്തിലുളള ഓരോ വെടിവയ്പ്പു സംഭവങ്ങള്‍ നടക്കുമ്പോഴും, തോക്ക് വില്പനക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെട്ടുവെങ്കിലും, തോക്കുകള്‍ക്ക് വേണ്ടി നിലനില്‍ക്കുന്ന നാഷണല്‍ റൈഫിള്‍ അസോസിയേഷന്റെ ശക്തമായ പ്രതിഷേധം അതിനെയെല്ലാം നിഷ്പ്രഭമാക്കുന്നതാണ് കണ്ടുവരുന്നത്.

എല്‍.ആര്‍.എ.ക്കെതിരെ ശബ്ദമുയര്‍ത്തുവാന്‍ ഭരണപക്ഷവും, പ്രതിപക്ഷവും തയ്യാറാകുന്നില്ല എന്നതാണ് നിരാശാനകമായ വസ്തുത.

 

Author