ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 8-ാമത് ഇന്റര്‍നാഷണല്‍ വടംവലി മത്സരത്തിന്റെ കിക്കോഫ് അവിസ്മരണീയമായി – മാത്യു തട്ടാമറ്റം

Spread the love

ചിക്കാഗോ : 2022 സെപ്റ്റംബര്‍ 5-ാം തീയതി നടക്കാന്‍ പോകുന്ന ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് 8-ാമത് ഇന്റര്‍നാഷണല്‍ വടംവലി മത്സരത്തിന്റെ കിക്കോഫ് കേരളത്തിന്റെ പ്രിയങ്കരനായ കേരള നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തതോടുകൂടി ചിക്കാഗോ വടംവലിക്ക് ഔദ്യോഗികമായി കൊടി ഉയര്‍ന്നു. ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഹാളില്‍ വച്ച് നടന്ന പ്രൗഡഗംഭീരമായ പൊതുയോഗത്തില്‍ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് പ്രസിഡന്റ് ബിനു കൈതക്കത്തൊട്ടി അദ്ധ്യക്ഷനായിരുന്നു. ബഹു. സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ. തോമസ് മുളവനാലും, ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് സുനില്‍ തൈമറ്റവും മുഖ്യാതിഥികളായി പങ്കെടുക്കുകയുണ്ടായി.

Picture2

കേരള നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള നല്ലതായ ഉദ്ദേശലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും അറിയാന്‍ കഴിഞ്ഞപ്പോള്‍ എന്റെ മനസ്സിലേക്കുദിച്ചത് മലയാളികള്‍ എവിടെയായിരുന്നാലും എത്ര ഉന്നതിയാലായിരുന്നാലും മലയാളത്തെയും മലയാള മണ്ണിനെയും കേരളത്തിന്റെ ഗ്രാമങ്ങളെയും നാടന്‍കലകളെയും, വടംവലി പോലെയുള്ള കായികവിനോദത്തെയും ഇന്നും നെഞ്ചിലേറ്റിക്കൊണ്ടിരിക്കുന്നു എന്നറിയാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. സോഷ്യല്‍ ക്ലബ്ബിന്റെ വടംവലിമാമാങ്കം വന്‍വിജയമായിത്തീരട്ടെ എന്നാശംസിക്കുന്നു. ഇതിന് ശേഷം നോര്‍ത്ത് അമേരിക്കയിലെ പല സ്റ്റേറ്റുകളിലും ഇതുപോലുള്ള വടംവലി മത്സരങ്ങള്‍ നടക്കുന്നത് സോഷ്യല്‍ ക്ലബ്ബിന്റെ ഈ വടംവലി മത്സരത്തില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണെന്ന് അറിയാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിനെ സാമ്പത്തികമായി സഹായിച്ച എല്ലാവര്‍ക്കും നന്ദിയും കടപ്പാടുമുണ്ടെന്ന് ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബൈജു ജോസ് പരുമല (വൈസ് പ്രസിഡന്റ്), സാജന്‍ മേലാണ്ടശ്ശേരിയില്‍ (ജോയിന്റ് സെക്രട്ടറി), റോയി മുണ്ടയ്ക്കപ്പറമ്പില്‍ (ട്രഷറര്‍), എന്നിവര്‍ സംയുക്തമായിപറഞ്ഞു. ഈ ടൂര്‍ണമെന്റിനെ ലോകം മുഴുവനും അറിയിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും നടന്നുകൊണ്ടിരിക്കുന്നതായി പബ്ലിസിറ്റി ചെയര്‍മാനും സോഷ്യല്‍ ക്ലബ്ബ് പി.ആര്‍.ഒ. യുമായ മാത്യു തട്ടാമറ്റം പറഞ്ഞു. തുടര്‍ന്ന് സ്‌നേഹവിരുന്നോടുകൂടി യോഗം പര്യവസാനിച്ചു

Author