13.7.22 യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ കെപിസിസി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനം

Spread the love

തദ്ദേശ സ്ഥാപനങ്ങളുടെ മെയിന്റനന്‍സ് ഗ്രാന്റ് വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാറിന്റെ നട പടിയില്‍ പ്രതിഷേധിച്ചുകൊണ്ടും
1. ആറാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക.
2. ലൈഫ് ഭവന പദ്ധതി നടപ്പിലാക്കാന്‍ ആവശ്യമായ പ്രത്യേക ഫണ്ട് അനുവദിക്കുക.
3. കോവിഡ് കാല പ്രതിസന്ധി കാര്യക്ഷമമായി കൈകാര്യം ചെയ്ത തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക.
4. നിലാവ് പദ്ധതി കാര്യക്ഷമമാക്കുക.
5. ജലജീവന്‍ മിഷന്‍ – തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ എസ്റ്റിമേറ്റ് തയ്യാറാക്കുക. ബോഗസ് എസ്റ്റിമേറ്റ് റദ്ദ് ചെയ്യുക.
6. ഗോത്രസാരഥി പദ്ധതി പ്രകാരം ട്രൈബല്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യ സര്‍ക്കാര്‍ ഏറ്റെടുക്കുക.

തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് യു.ഡി.എഫ് ന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തുകളിലെയും, മുനിസിപ്പാലിറ്റികളിലെയും ജനപ്രതിനിധികള്‍ 2022 ജൂലൈ19 ന് സെക്രട്ടറിയേറ്റിനു മുന്നില്‍ ധര്‍ണ്ണ നടത്തുവാന്‍ തീരുമാനിച്ചു.ജൂലൈ 19 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ധര്‍ണ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉല്‍ഘാടനം ചെയ്യും. യു.ഡി.എഫ്. നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഉമ്മന്‍ ചാണ്ടി, പി.ജെ. ജോസഫ്, രമേശ് ചെന്നിത്തല, എ.എ. അസീസ്, സി.പി. ജോണ്‍, അനൂപ് ജേക്കബ്, മാണി.സി. കാപ്പന്‍, ഡോ. എം.കെ. മുനീര്‍, ജി. ദേവരാജന്‍, ജോണ്‍ ജോണ്‍, അഡ്വ.രാജന്‍ ബാബു തുടങ്ങിയവര്‍ പ്രസംഗിക്കും.

മെയിന്റനന്‍സ് ഗ്രാന്റ്

ആറാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു. ഇതു പ്രകാരമാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ബജറ്റില്‍ പണം വകയിരുത്തിയത്. ഇതനുസരിച്ച് അനുബന്ധം കഢ പ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബജറ്റ് വിഹിതം സംബന്ധിച്ച് അറിയിപ്പ് നല്‍കിയതാണ്. ഇതുപ്രകാരം അനുവദിച്ച മെയിന്റനന്‍സ് ഗ്രാന്റ് കട്ട് ചെയ്തു കൊണ്ട് 2022 ജൂലായ് 5 ന് തദ്ദേശവകുപ്പ് ഉത്തരവിറക്കിയതുമൂലം മാസങ്ങളായി നടത്തിവരുന്ന പദ്ധതി ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരിക്കുന്നു. വര്‍ക്കിംഗ് ഗ്രൂപ്പ്, പൊതുയോഗങ്ങളും, വികസന സെമിനാറുകളും, ഗ്രാമസഭകളും ചര്‍ച്ച ചെയ്ത് അംഗീകരിച്ച പദ്ധതികള്‍ ഉപേക്ഷിക്കേണ്ട ഗതികേടിലാണ് നിലവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉള്ളത്. പദ്ധതി അംഗീകാരത്തിനായി ഡി.പി.സി ക്ക് സമര്‍പ്പിക്കാന്‍ ഇരിക്കെയാണ് തദ്ദേശവകുപ്പ് തലതിരിഞ്ഞ ഉത്തരവ് ഇറക്കിയത്. തദ്ദേശ സ്ഥാപനങ്ങളുടെ 2022-23 വാര്‍ഷിക പദ്ധതി ഇതുവരെയും അംഗീകരിക്കാന്‍ നടപടികള്‍ ആയിട്ടില്ല. 14-ാം പഞ്ചവത്സര പദ്ധതിയുടെ മുന്നൊരുക്കങ്ങള്‍ വേണ്ട്രത ശുഷ്‌കാന്തിയോടെ നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് ഇതിനുകാരണം. കാര്‍ഷിക മേഖലയിലടക്കം ഇത് വലിയ തിരിച്ചടി ഉണ്ടാക്കുന്നതാണ്.
വിവിധ മിഷനുകളുടെ പേരിലും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മറ്റ് പദ്ധതികളും കാരണം തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്ന രീതിയാണ് ഇടതുപക്ഷ സര്‍ക്കാരിന്റേത്. ഇത് തദ്ദേശ സ്ഥാപനങ്ങളെ സാമ്പത്തികമായും ഞെക്കികൊല്ലുകയാണ് ചെയ്യുന്നത്.

ലൈഫ് ഭവന പദ്ധതി

കേരളത്തിലെ ഭവന രഹിതരുടെ പ്രതീക്ഷയായി ഉയര്‍ത്തിക്കാണിച്ച ലൈഫ് ഭവന പദ്ധതി നിശ്ചലമായിട്ട് രണ്ട് വര്‍ഷമായി. പുതിയ തദ്ദേശ സ്ഥാപന ഭരണസമിതി അധികാരത്തില്‍ വന്നതിന് ശേഷം പുതുതായി ഒരാള്‍ക്കുപോലും വീട് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ലൈഫ് ഭവന പദ്ധതിയുടെ പുതിയ ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്ന പ്രക്രിയ ആരംഭിച്ചിട്ട് 2 വര്‍ഷമായി. ഇതുവരെയും ലിസ്റ്റ് അന്തിമമാക്കിയിട്ടില്ല. ലൈഫ് പദ്ധതിക്ക് അപേക്ഷ നല്‍കുമ്പോള്‍ അപൂര്‍ണമായി അപേക്ഷഫോറം സമര്‍പ്പിച്ചവരുടെ വെരിഫിക്കേഷന്‍ നടന്നെങ്കിലും അര്‍ഹതപ്പെട്ടവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അവര്‍ക്ക് അപ്പീലും ഇല്ല. സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന ലൈഫ് ഭവനപദ്ധതി തദ്ദേശ സ്ഥാപനങ്ങളുടെ വികസന ഫണ്ട് ഉപയോഗിച്ചാണ് ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കുന്നത്. ലോണെടുക്കുന്ന സ്ഥാപനങ്ങളുടെ പലിശ മാത്രമാണ് സര്‍ക്കാര്‍ വഹിക്കുന്നത്. കേരളത്തിലെ ഭവന രഹിതരുടെ സ്വപ്നം പൂവണിയുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രത്യേകമായ ഗ്രാന്റ് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നു.

നിലാവ് പദ്ധതി

കിഫ്ബിയില്‍ യില്‍ നിന്ന് ലോണെടുത്ത് ഗ്രാമപഞ്ചായത്തുകള്‍ കെഎസ്ഇബി യുമായി ചേര്‍ന്ന് നടത്തുന്ന (സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്ന) പദ്ധതിയാണിത്. ട്യൂബ് ലൈറ്റ് ഒഴിവാക്കി എല്‍ഇഡിയിലേക്ക് മാറുന്ന ഈ പദ്ധതി വൈദ്യുതി ലാഭിക്കുകയും താപോര്‍ജ്ജ പ്രസരണം കുറക്കുകയും ചെയ്യുക എന്ന സദുദ്ദേശത്തോടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണെങ്കിലും കെ എസ് ഇ ബി യുടെ പിടിപ്പുകേടുമൂലം ഈ പദ്ധതി എവിടെയും എത്തിയിട്ടില്ല. പദ്ധതി നടപ്പാക്കാനായി കടമെടുത്ത തുക പഞ്ചായത്തിന്റെ വാര്‍ഷിക വികസന പദ്ധതിയിലുള്‍പ്പെടുത്തി ഘട്ടം ഘട്ടമായി തിരിച്ചടക്കണം. ബള്‍ബുകള്‍ സ്ഥാപിക്കുന്നതും മെയിന്റനന്‍സ് നടത്തുന്നതുംകെഎസ്ഇബി ആയിരിക്കും.
1. ഏഴ് വര്‍ഷത്തെ എ.എം.സി (അിിൗമഹ ങമശിലേിമിരല ഇീിൃേമര)േ നടത്തണമെന്ന വ്യവസ്ഥയിലാണ് കെ.എസ്.ഇ.ബി ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ പണമടക്കുന്നതും കെ.എസ്.ഇ.ബിയുമായി കരാറുണ്ടാക്കുന്നതും. എന്നാല്‍ കേരളത്തിലെ നിലാവ് പദ്ധതിയിലെ തകരാറിലായ ഒരൊറ്റ ബള്‍ബുപോലും കെ.എസ്.ഇ.ബി ഇതുവരെയും മാറ്റിക്കൊടുത്തിട്ടില്ല. ഇതിന് വാര്‍ഷിക പരിപാലന ചെലവ് വേറെയും അടക്കണമെന്നാണ് കെ.എസ്.ഇ.ബി യുടെ ഇപ്പോഴത്തെ നിലപാട്. സ്ഥാപിച്ച ബള്‍ബുകള്‍ക്ക് പലസ്ഥലങ്ങളില്‍ ഒരാഴ്ച മാത്രമാണ് ആയുസ്സുളളു. ഇങ്ങനെ കത്താത്ത സ്ട്രീറ്റ് ലൈറ്റിന് പണമടച്ച് കൊണ്ട് തദ്ദേശസ്ഥാപനങ്ങള്‍ സാമ്പത്തികമായി നടുവൊടിഞ്ഞു കഴിയുന്നു.
2. തദ്ദേശ സ്ഥാപന പരിധിയിലെ എല്ലാ സ്ഥലത്തും ആവശ്യമായത്ര സ്ട്രീറ്റ്‌മെയിന്‍ വലിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ നല്‍കി. സ്ട്രീറ്റ് മെയിനില്ലാതെ നിലാവ് പദ്ധതി പ്രകാരമുള്ള സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ കയഴിയില്ലെന്നതാണ് പ്രധാന പ്രശ്‌നം. യാതൊരു നടപടിയും സര്‍ക്കാരോ കെ.എസ്.ഇ.ബി യോ കൈക്കൊണ്ടിട്ടില്ല.
3. വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നിലാവ് പദ്ധതിക്ക് പണം നീക്കിവെച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കും പണമടച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഇതുവരെയും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ച് പൂര്‍ത്തിയാക്കാന്‍ കെ.എസ്.ഇ.ബി ക്ക് കഴിഞ്ഞിട്ടില്ല. സ്ഥാപനങ്ങളും ഗ്രാമപഞ്ചായത്ത് അസോസിയേഷനും മുഖ്യമന്ത്രിക്കടക്കം നിവേദനം നല്‍കിയിട്ടും യാതൊരു പരിഹാരവുമായിട്ടില്ല.

ഗോത്രസാരഥി

ട്രൈബല്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളിലെത്തിക്കാന്‍ വാഹന സൗകര്യം ചെയ്തു കൊടുക്കുന്ന പദ്ധതിയാണിത്. ഇതു സര്‍ക്കാരാണ് ചെയ്തു പോന്നിരുന്നത്.
ഗോത്രസാരഥി പദ്ധതി നടപ്പിലാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി. ആദ്യം ജില്ലാ പഞ്ചായത്തുകളെ ഏല്‍പിച്ചു. ഇപ്പോഴിത് ഗ്രാമപഞ്ചായത്തുകളെ ഏല്‍പ്പിച്ചിരിക്കുന്നു. ഗ്രാമപഞ്ചായത്തിന് നേരത്തെ നല്‍കിയിരുന്ന ഫണ്ടിനേക്കാള്‍ 1 രൂപ പോലും അധികം നല്‍കാതെ ചുമതല മാത്രം അടിച്ചേല്‍പ്പിച്ചാല്‍ ട്രൈബല്‍ വിഭാഗത്തിന്റെ മറ്റു വികസന പദ്ധതികള്‍ അവതാളത്തിലാകും. ഇപ്പോള്‍ നല്‍കിവരുന്ന പണം ഗോത്രസാരഥി പദ്ധതി നടപ്പിലാക്കാന്‍ മാത്രമേ മതിയാകു. ഒന്നുകില്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം അല്ലെങ്കില്‍ പ്രത്യേക ഫണ്ട് അനുവദിക്കണം.

ജലജീവന്‍ മിഷന്‍

2020 ല്‍ ആരംഭിച്ചതാണ്. കേരളത്തിലെ (70.68) ലക്ഷം വീടുകളില്‍ കുടിവെളള മെത്തിക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതി. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പ്രാദേശിക സര്‍ക്കാരും സംയുക്തമായി നടപ്പാക്കുന്ന ഈ പദ്ധതിക്ക് 10 % ഗുണഭോക്തൃ വിഹിതവുമുണ്ട്.
പദ്ധതി തുകയില്‍ കേന്ദ്രം 50% വും, സംസ്ഥാനം 25% വും, പഞ്ചായത്ത് 15 % വും, ഗുണഭോക്താവ് 10 % വും വഹിക്കണം. കേരളം ഒഴികയുള്ള സംസ്ഥാനങ്ങളില്‍ 50% കേന്ദ്രവും 50% സംസ്ഥാനവുമാണ് വഹിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്‍റെ വിഹിതം കുറയ്ക്കുന്നതിന് വേണ്ടിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഗുണഭോക്താക്കളിലും വിഹിതം അടിച്ചേല്‍പ്പിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തദ്ദേശ സ്ഥാപനങ്ങളെ വിഹിതം അടക്കുന്നതില്‍ നിന്നും ഒഴിവാക്കണം.
ഇതുവരെയായി സര്‍ക്കാര്‍ കണക്കുപ്രകാരം 29 ലക്ഷം വീടുകള്‍ക്കാണ് കണക്ഷന്‍ കൊടുത്തത്. പക്ഷെ കണക്ഷനേ ഉളളു. പല വീട്ടിലും ഇതുവരെയും വെള്ളമെത്തിയിട്ടില്ല.
റോഡുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്നു. ജലജീവന്‍ മിഷനുവേണ്ടി
കെ.ഡബ്ല്യു.എ കരാറു നല്‍കിയവര്‍ വെട്ടിപ്പൊളിക്കുന്നു. കേരളത്തിലെ ഗ്രാമീണ റോഡുകളെല്ലാം തകര്‍ന്നിരിക്കുന്നു. ജലജീവന്‍ കരാറുകാരാണ് വെട്ടിപ്പൊളിച്ച റോഡുകള്‍ നന്നാക്കേണ്ടതെന്ന് സര്‍ക്കാര്‍ പറയുമ്പോഴും അവര്‍ ഒന്നും ചെയ്യുന്നുമില്ല
പൊതുജനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളോട് പരാതി പറയുമ്പോള്‍ അതു പരിഹരിക്കേണ്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റിയുടെ മെയിന്റനന്‍സ് ഫണ്ട് വെട്ടിക്കുറക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

ആര്‍എസ്എസിനെ കോണ്‍ഗ്രസ് വിമര്‍ശിക്കുമ്പോള്‍ സിപിഎം ശക്തമായി എതിര്‍ക്കുന്നതില്‍ അത്ഭുതമെന്ന് എംഎം ഹസ്സന്‍

കേരളത്തില്‍ യുഡിഫിന്‍റെയും മുഖ്യശത്രുക്കളാണ് ബിജെപിയും സിപിഎമ്മും. ആര്‍എസ്എസും ബിജെപിയും കോണ്‍ഗ്രസിന്‍റെ പ്രഖ്യാപിത ശത്രുവാണ്. അതിന് കാരണം അവരുടെ വര്‍ഗീയ നിലപാടുകളാണ്. അധികാരത്തിലിരിക്കുന്ന സിപിഎമ്മിന്‍റെ ഭരണവിരുദ്ധ നടപടികള്‍ക്കും അഴിമതിക്കും അക്രമങ്ങള്‍ക്കെതിരെയുമുള്ള എതിര്‍പ്പാണ് കേരളത്തില്‍ അവരെ മുഖ്യ ശത്രുവായി കാണാന്‍ കാരണം. ഗോള്‍വാര്‍ക്കറുടെ വിചാരധാരയുമായി ഒത്തുപോകുന്ന പ്രസംഗമാണ് സജി ചെറിയാന്‍ നടത്തിയതെന്നാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയത്.അതിന്‍റെ പേരില്‍ സിപിഎമ്മും ആര്‍എസ്എസും പ്രതിപക്ഷ നേതാവിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ആര്‍എസ്എസിനെതിരായ പ്രതിപക്ഷനേതാവിന്‍റെ പോരാട്ടം അവര്‍ക്ക് കൊള്ളുന്നു എന്നതിന്‍റെ തെളിവാണ് ഇൗ സംഘടിത ആക്രമം. പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനത്തെ ആര്‍എസ്എസിനെക്കാള്‍ ശക്തമായി സിപിഎം എതിര്‍ക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നു. ആര്‍എസ്എസിനെ കോണ്‍ഗ്രസ് എതിര്‍ക്കുമ്പോള്‍ അതിനെ വിമര്‍ശിക്കുന്ന സിപിഎം നിലപാടുകാണുമ്പോഴാണ് സിപിഎം-ബിജെപി അന്ധര്‍ധാരയെ കുറിച്ച് ഞങ്ങള്‍ക്ക് പറയോണ്ടിവരുന്നത്.
സഭയ്ക്കകത്തും പുറത്തും സര്‍ക്കാരിന്‍റെ അഴിമതി തുറന്ന് കാട്ടുന്നതിലെ അമര്‍ഷമാണ് അതിന് പിന്നില്‍.മഹാത്മഗാന്ധിയയെ വധിച്ചത് ഗോഡ്സെയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞതിന്‍റെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആര്‍എസ്എസ് വ്യാപകമായി കേസെടുകൊടുത്തത് പോലെയാണ് ആര്‍എസ്എസ് കേരളം മുഴുവനായി കേസെടുക്കുമെന്നാണ് ഭീക്ഷണി. അതിനെ നിയമപരമായി നേരിടും. ആര്‍എസ്എസിനെ എതിര്‍ക്കുന്ന പ്രതിപക്ഷ നേതാവിനെയാണ് യുഡിഎഫ് വിഭാവന ചെയ്തതെന്നും ഹസ്സന്‍ പറഞ്ഞു.

 

Author