അട്ടപ്പാടി ശിശുമരണങ്ങള്‍ക്ക് അറുതിവരുത്തണം : കെ.സുധാകരന്‍ എംപി

Spread the love

അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് അറുതിവരത്തണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.

പ്രതിപക്ഷം നിയമസഭയില്‍ അട്ടപ്പാടി നിവാസികളുടെ ദുരിതം തുറന്നുകാണിച്ചപ്പോള്‍ യുഡിഎഫ് എംഎല്‍എമാരെ അധിക്ഷേപിക്കുന്ന സമീപനമാണ് ആരോഗ്യമന്ത്രിയുടെത്. സ്വന്തം വകുപ്പിലെ കെടുകാര്യസ്ഥതക്ക് എതിരെ ഉയരുന്ന വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെയാണ് ആരോഗ്യമന്ത്രി നേരിടുന്നത്.സൗജന്യ ചികിത്സ ഉറപ്പു വരുത്തുന്നതിന് സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആശുപത്രികളുടെ ശോചനീയാവസ്ഥയും ആവശ്യത്തിന് ഡോക്സര്‍മാരും പാരമെഡിക്കല്‍ സ്റ്റാഫുമില്ലാത്തതും ഇതിന് തിരിച്ചടിയായി. കൂടുതല്‍ ജീവനക്കാരെ നിയമിച്ച് അട്ടപ്പാടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത.പോഷകാഹാരക്കുറവും, മറ്റു രോഗവ്യാപനവും ശിശുമരണങ്ങളിലേക്ക് വഴിവെയ്ക്കുന്നു.ഇവിടങ്ങളില്‍ ഉൗരുകളിലെ പട്ടിണി അകറ്റാനായി നടപ്പാക്കിയ കമ്മ്യൂണിറ്റി കിച്ചന്‍റെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ചമട്ടാണ്. സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ നല്‍കിയ തുകപോലും വകമാറ്റുന്ന സ്ഥിതിയുണ്ടായി. ഇതെല്ലാം മറച്ചുവെച്ചാണ് ആരോഗ്യമന്ത്രി പ്രതിപക്ഷത്തിന്‍റെ മേല്‍ കുതിര കയറുന്നതെന്നും സുധാകരന്‍ പറഞ്ഞു.

ഇൗ വര്‍ഷം അട്ടപ്പാടിയില്‍ മാത്രം മരിച്ച നവജാത ശിശുക്കളുടെ എണ്ണം ഏഴാണ്. കഴിഞ്ഞ മാസം മാത്രം 3 കുഞ്ഞുങ്ങളാണ് അട്ടപ്പാടിയില്‍ മരിച്ചത്. 6 മാസത്തിനിടെ 10 ശിശുക്കള്‍ ഇവിടെ മരിച്ചുയെന്നാണ് കണക്ക്. ജനകീയ പ്രശ്നങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തി കാട്ടുമ്പോള്‍ അതില്‍ രാഷ്ട്രീയം കലര്‍ത്തുന്ന സര്‍ക്കാര്‍ നിലപാട് ഒട്ടും ഭൂഷണമല്ല. ജനകീയ വിഷയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുന്നതിന് പകരം എത്രയും വേഗം അവയ്ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധാകരന്‍ പറഞ്ഞു.

അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസം മരിച്ച കുഞ്ഞിന്റെ മൃതദേഹവുമായി രണ്ട് കിലോമീറ്റര്‍ ദൂരമാണ് പിതാവിന് നടക്കേണ്ടി വന്നത്. ഹൃദയഭേദകമായ ഇത്തരം കാഴ്ചകളാണോ സര്‍ക്കാര്‍ അട്ടിപ്പാടിയിലെ ജനങ്ങളുടെ ക്ഷേമത്തിനായി നടപ്പാക്കിയ സേവനങ്ങളുടെ ഗുണമേന്മ. ഇവിടെത്തെ അന്തേവാസികളുടെയും ഉൗരുകളുടെയും ദുരവസ്ഥയുടെ നേര്‍ചിത്രം കൂടിയാണ് ഇൗ സംഭവം. അട്ടപ്പാടിയില്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം. ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ മാത്രം എന്തെങ്കിലും ചെയ്തുവെന്ന് വരുത്തുന്നത് ഒട്ടും ഉചിതമല്ല. വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് ഇവിടെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത്. അത് പരിഹരിക്കാനും പരിശോധിക്കാനും സര്‍ക്കാരിന് കഴിയാതെ പോകുന്നുയെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

Author