യുവജന കമ്മീഷന്‍ ജില്ലാ അദാലത്ത്: 20 പരാതികള്‍ തീര്‍പ്പാക്കി

Spread the love

കേരള സംസ്ഥാന യുവജന കമ്മീഷന്‍ തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാ അദാലത്തില്‍ 20 കേസുകള്‍ തീര്‍പ്പാക്കി. 26 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ ആറ് എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതിയതായി ആറ് പരാതികള്‍ ലഭിച്ചു.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കഴകം തസ്തികയിലെ ഒഴിവുകള്‍ നികത്തുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ യുവജനകമ്മീഷന്റെ ഇടപെടലിന്റെ ഭാഗമായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭ്യമായി. തൊഴില്‍ ലഭിച്ചവര്‍ അദാലത്തില്‍ നേരിട്ടെത്തി വിവരം കമ്മീഷനെ അറിയിച്ചു.
‘അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് II’ തസ്തികയിലേക്ക് ബൈട്രാന്‍സ്ഫര്‍ വഴിയും പി.എസ്.സി വഴിയുമുള്ള നിയമനത്തിന്റെ നിലവിലുള്ള ആനുപാതം ഭേദഗതി വരുത്തണമെന്ന ആവശ്യത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പിനോട് സ്‌പെഷ്യല്‍ റൂള്‍ ഭേദഗതി വരുത്തുന്നതിന് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
അസിസ്റ്റന്റ് പ്രൊഫസര്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ തസ്തികയിലേക്കുള്ള യോഗ്യതയായി പി.എസ്.സി നോട്ടിഫിക്കേഷനില്‍ നിലവില്‍ എം.ബി.എ യും ഏതെങ്കിലും ആര്‍ട്‌സ് വിഷയത്തില്‍ നെറ്റും അല്ലെങ്കില്‍ എം.ബി.എ യും ഏതെങ്കിലും ആര്‍ട്‌സ് വിഷയത്തില്‍ പി.എച്ച്.ഡിയും എന്നിവയാണ്. എന്നാല്‍ ഈ തസ്തികയിലേക്ക് യുജിസി മാനദണ്ഡമനുസരിച്ചുള്ള എം.ബി.എയും മാനേജ്‌മെന്റ് നെറ്റ് അല്ലെങ്കില്‍ എം.ബി.എയും മാനേജ്‌മെന്റ് പി.എച്ച്.ഡിയും യോഗ്യതയുള്ളവരെ പരിഗണിക്കണമെന്ന പരാതിയില്‍ പി.എസ്.സിയില്‍ നിന്ന് അടിയന്തര റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.
കമ്മീഷന്‍ ആദാലത്തില്‍ യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ചിന്താ ജെറോം, യുവജന കമ്മീഷന്‍ അംഗം വി. വിനില്‍, സെക്രട്ടറി ഡാര്‍ളി ജോസഫ് എന്നിവരും പങ്കെടുത്തു.

Author