പ്രതിപക്ഷ നേതാവ് കായംകുളത്ത് മാധ്യമങ്ങളോട് പറഞ്ഞത്

Spread the love

സർക്കാരും ഗവർണറും തമ്മിലുള്ള പോര് നാടകമാണ്. ഈ വിവാദത്തിൽ പ്രതിപക്ഷം പങ്കാളിയല്ല . സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. ഗവർണറും സർക്കാരും ഒരുമിച്ച് ക്രമക്കേട് നടത്തിയപ്പോൾ ആർക്കും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. സർക്കാർ പറയുന്ന കാര്യം അതുപോലെ ചെയ്യുമ്പോൾ ഗവർണർ നല്ല വ്യക്തിയും നിയമവിരുദ്ധമായ കാര്യങ്ങൾ ഗവർണർ ചെയ്യാതിരിക്കുമ്പോൾ ബി.ജെ.പി – ആർ എസ്.എസ് വക്താവുമായി മാറുന്ന വിചിത്രമായ കാഴ്ചയാണ് കേരളത്തിൽ കാണുന്നത്. CPM നും BJP ക്കും ഇടയിൽ ഇടനിലക്കരുള്ളത് പോലെ മുഖ്യമന്ത്രിക്കും ഗവർണർക്കുമിടയിൽ ഇടനിലക്കാരുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞത് ഇപ്പോൾ ശരിയായി.

ലോകായുക്ത നിയമഭേദഗതിയിലും സർവകലാശാല നിയമ ഭേദഗതിയിലും മിൽമ യൂണിയൻ പിടിച്ചടക്കാൻ വേണ്ടി കൊണ്ടുവന്ന നിയമഭേദഗതിയിലും ഗവർണർ ഒപ്പിടരുത് എന്നാണ് പ്രതിപക്ഷ നിലപാട്. ഈ മൂന്ന് നിയമങ്ങളും നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും ധാർമ്മികതയ്ക്ക് നിരക്കാത്തതുമാണ്. ലോകായുക്ത ഓർഡിനൻസിൽ ഒപ്പിടരുതെന്ന് പ്രതിപക്ഷം ഗവർണറെ നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഗവർണർ ഒപ്പിട്ടു. ഇപ്പോൾ ബില്ലിൽ ഗവർണർ ഒപ്പ് വയ്ക്കാതിരിക്കുന്നത് ശരിയായ തീരുമാനമാണ്. പ്രതിപക്ഷത്തിന്റെ നിലപാട് എപ്പോഴും വിഷയാധിഷ്ഠിതമാണ്.

ഭാരത് ജോഡോ യാത്രയെ കുറിച്ച് സി.പി.എം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾ വ്യത്യസ്ത അഭിപ്രായമാണ് പറയുന്നത്. രാഹുൽ ഗാന്ധിയുടെ യാത്ര സി.പി.എമ്മിന് എതിരല്ല. വർഗീയതക്കും ഫാസിസത്തിനും എതിരെയാണ് കോൺഗ്രസ് പദയാത്ര. സംഘ പരിവാറിനെതിരെ ഞങ്ങൾ സംസാരിക്കുമ്പോൾ കേരളത്തിലെ CPM നേതൃത്വം അസ്വസ്ഥമാകുന്നത് എന്തിനാണ് ? കോൺഗ്രസിന്റെ ജാഥ ഏത് സംസ്ഥാനത്ത് എത്ര ദിവസം പോകണമെന്ന് തീരുമാനിക്കുന്നത് എ.കെ.ജി സെന്ററിൽ നിന്നോ എ.കെ.ജി ഭവനിൽ നിന്നോ അല്ല.

 

Author