സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമർപ്പണം 24ന്

Spread the love

2021ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ സമർപ്പണം സെപ്റ്റംബർ 24ന് വൈകിട്ട് ആറിനു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയേൽ അവാർഡ് സംവിധായകൻ കെ.പി. കുമാരനും ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പ്രഥമ ലൈഫ്ടൈം അച്ചിവ്മെന്റ് പുരസ്‌കാരം മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാറിനും മുഖ്യമന്ത്രി സമ്മാനിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.
മികച്ച നടനുള്ള അവാർഡ് പങ്കിട്ട ബിജുമേനോൻ, ജോജൂ ജോർജ്, നടി രേവതി, സംവിധായകൻ ദിലീഷ് പോത്തൻ, മികച്ച ചിത്രത്തിന്റെ സംവിധായകൻ കൃഷാന്ദ് ആർ.കെ, ജനപ്രീതി നേടിയ ചിത്രത്തിന്റെ സംവിധായകൻ വിനീത് ശ്രീനിവാസൻ, അവലംബിത തിരക്കഥയ്ക്ക് അംഗീകാരം നേടിയ ശ്യാം പുഷ്‌ക്കരൻ, എഡിറ്റർ മഹേഷ് നാരായണൻ, ഛായാഗ്രാഹകൻ മധു നീലകണ്ഠൻ, ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ തുടങ്ങിയ 50 പേർ മുഖ്യമന്ത്രിയിൽനിന്ന് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങുമെന്നു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
2021ലെ ചലച്ചിത്ര അവാർഡ് വിശദാംശങ്ങൾ അടങ്ങിയ പുസ്തകം പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഗതാഗത മന്ത്രി ആന്റണി രാജുവിനു നൽകി പ്രകാശനം ചെയ്യും. ‘മലയാള സിനിമ നാൾവഴികൾ’ എന്ന റഫറൻസ് ഗ്രന്ഥത്തിന്റെ പ്രകാശനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ, വി.കെ. പ്രശാന്ത് എംഎൽഎയ്ക്കു നൽകി നിർവഹിക്കും.
പുരസ്‌കാര സമർപ്പണ ചടങ്ങിനുശേഷം ബിജിബാൽ നയിക്കുന്ന സൗണ്ട് ഓഫ് മ്യൂസിക്ക് എന്ന സംഗീതപരിപാടിയിൽ ഗായത്രി, നജീം അർഷാദ്, 2021 ലെ മികച്ച പിന്നണി ഗായാകനുള്ള അവാർഡ് നേടിയ പ്രദീപ് കുമാർ, സംഗീത സംവിധായകനുള്ള പുരസ്‌കാരം നേടിയ ഹിഷാം അബ്ദുൽ വഹാബ്, ജനപ്രീതി നേടിയ ചിത്രത്തിനുള്ള സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ, രാജലക്ഷ്മി, സൂരജ് സന്തോഷ്, സംഗീത ശ്രീകാന്ത്, രൂപരേവതി, സൗമ്യ രാമകൃഷ്ണൻ തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കും.

Author