ജോണിന് പ്രായം വെറും നമ്പർ; അത്‌ലറ്റിക്‌സിൽ തിളങ്ങി തൊണ്ണൂറ്റിരണ്ടുകാരൻ

Spread the love

ബെസ്റ്റ് സ്‌പോർട്‌സ്മാൻ അവാർഡ് നൽകി സർക്കാരിന്റെ ആദരം
കാഞ്ഞിരപ്പള്ളി പാറത്തോട് മട്ടയ്ക്കൽ പി.എസ്. ജോണിന് പ്രായമെന്നത് ഒരു സംഖ്യ മാത്രമാണ്. 92-ാം വയസിലും നൂറുമീറ്റർ സ്പ്രിന്റ് പൂർത്തിയാക്കാൻ വേണ്ടത് 21 സെക്കന്റ്. സീനിയർ സിറ്റിസൺ ആയതിനുശേഷം പങ്കെടുത്ത അത്‌ലറ്റിക് മത്സരങ്ങളിലെല്ലാം തന്റേതായ കൈയൊപ്പ് പതിപ്പിച്ചു. അന്താരാഷ്ട്ര, ദേശീയ, സംസ്ഥാനതല മത്സരങ്ങളിൽ നിന്നായി 158 മെഡലുകൾ കരസ്ഥമാക്കി കഴിഞ്ഞു. ഇതിൽ ഭൂരിഭാഗവും സ്വർണ്ണമെഡലുകളാണ്.2016ൽ ഏഷ്യയുടെ ബെസ്റ്റ് അത്‌ലറ്റ് അവാർഡ്, ഹർഡിൽസിൽ പുതിയ ഏഷ്യൻ റെക്കോർഡ്, ലോക മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്, ഏഷ്യാഡ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്, ദേശീയ-സംസ്ഥാന മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പുകൾ ഇങ്ങനെ നീളുന്നു നേടിയെടുത്ത നേട്ടങ്ങളുടെ പട്ടിക. ഇഷ്ടപ്പെട്ട ഇനം ഹർഡിൽസാണെങ്കിലും ലോങ്ങ് ജംപ്, റേസ് ഇനങ്ങളിലും മത്സരിക്കും. ഈ നേട്ടങ്ങളെല്ലാം കീഴടക്കിയത് 87-ാം വയസിൽ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ ഒരാളാണെന്ന പ്രത്യേകതയുമുണ്ട്. ബെസ്റ്റ് സ്‌പോർട്‌സ്മാൻ വിഭാഗത്തിൽ സംസ്ഥാന സർക്കാരിന്റെ വയോസേവന അവാർഡും ഇദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണിപ്പോൾ.
ജീവിതത്തിൽ ഏറ്റവും ആഘോഷിക്കപ്പെടേണ്ടത് വാർദ്ധക്യകാലമാണെന്നാണ് പി.എസ്. ജോണിന്റെ അഭിപ്രായം. ”50-55 വയസിലാണ് മനുഷ്യന്റെ ജീവിതം പൂർണതയിലേക്കെത്തുന്നത്. ആ സമയം വിലപിക്കാനുള്ളതല്ല”-പി.എസ്. ജോൺ പറയുന്നു. കുട്ടിക്കാലം മുതൽ സ്‌പോർട്‌സ് ഇനങ്ങളിൽ പങ്കെടുത്തിരുന്നെങ്കിലും പാറത്തോട് ഗ്രേസി മെമ്മോറിയൽ സ്‌കൂളിൽ അധ്യാപകനായതോടെ സ്‌പോർട്‌സ് ജീവിതത്തിന് ഇടവേള എടുക്കുകയായിരുന്നു. സ്‌കൂളിൽ നിന്ന് വിരമിച്ചതിന്‌ശേഷമാണ് സജീവ കായിക ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. 2019ൽ കായികദിനത്തിൽ ഫിറ്റ് ഇന്ത്യ മൂവ്മെന്റിനോടനുബന്ധിച്ച് പ്രധാനമന്ത്രിയിൽ നിന്നും ആദരവ് ഏറ്റുവാങ്ങിയിരുന്നു.
അതിരാവിലെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ് ഗ്രൗണ്ടിൽ രണ്ടു മണിക്കൂറിലധികം നീളുന്ന പരിശീലനത്തിൽ നിന്നാണ് അത്‌ലറ്റിന്റെ ഒരു ദിവസം ആരംഭിക്കുന്നത്. പരിശീലനം കഴിഞ്ഞാൽ സ്വന്തം കൃഷിയിടത്തിൽ പണികളിലേർപ്പെടും. നാടൻ ഭക്ഷണം ഏറെ ഇഷ്ടം. സ്‌പോർട്‌സും കൃഷിയും കഴിഞ്ഞാൽ ഇഷ്ട വിനോദം വായനയാണ്. കാലിനേറ്റ ചെറിയ പരുക്കിനാൽ കഴിഞ്ഞ ആഴ്ച നടന്ന മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മത്സരങ്ങളിൽ പങ്കെടുക്കാനായില്ലെന്ന സങ്കടമേയുള്ളൂവെന്ന് അദ്ദേഹം പറയുന്നു. ഭാര്യ അന്നമ്മ ജോണിനും മകൻ റോയ് മട്ടയ്ക്കലിനും കുടുംബത്തോടുമൊപ്പമാണ് താമസം. മകൾ സിന്ധു സേവ്യർ.

Author