വിഴിഞ്ഞം; സമരത്തിൽ നിന്ന് പിന്മാറി സംസ്ഥാനത്തിന്റെ വികസന കുതിപ്പിൽ കണ്ണി ചേരണമെന്നു സർക്കാർ

Spread the love

വിഴിഞ്ഞം തുറമുഖ നിർമ്മാണം തീരശോഷണത്തിന് കാരണമാകുന്നു എന്ന ലത്തീൻ അതിരൂപതയുടെ ആവലാതിയെ കുറിച്ച് പഠിക്കാൻ സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ച സാഹചര്യത്തിൽ ബന്ധപ്പെട്ടവർ സമരത്തിൽ നിന്ന് പിന്മാറി സംസ്ഥാനത്തിന്റെ വികസന കുതിപ്പിൽ കണ്ണി ചേരണമെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അഭ്യർത്ഥിച്ചു.

പൂനെ സെൻട്രൽ വാട്ടർ ആന്റ് പവർ റിസർച്ച് സ്റ്റേഷൻ ( CPWRS) മുൻ അഡീഷണൽ ഡയറക്ടർ എം.ഡി.കുഡാലെയാണ് സമിതി ചെയർമാൻ. കേരളാ യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസ് വൈസ് ചാൻസലർ ഡോ.റിജി ജോൺ, ബാഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് അസോസിയേറ്റ് പ്രൊഫസർ ഡോ.തേജൽ കനിത്കർ, കണ്ട്ല പോർട്ട് ട്രസ്റ്റ് മുൻ ചീഫ് എഞ്ചിനീയർ ഡോ.പി.കെ ചന്ദ്രമോഹൻ എന്നിവർ സമിതി അംഗങ്ങളാണ്.
തീരശോഷണം സംബന്ധിച്ച അന്തിമ റിപ്പോർട്ട് സമരസമിതി ക്കാരുടെയും പ്രദേശവാസികളുടെയും അഭിപ്രായം കൂടി ഉൾപ്പെടുത്തിയാവും തയ്യാറാക്കുക. മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പ് ഇതിലൂടെ പാലിക്കപ്പെടുകയാണെന്നും വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കണമെന്ന ആവശ്യം ഒഴികെ സമരസമിതിയുടെ മറ്റ് ആറ് ആവശ്യങ്ങളും സർക്കാർ പരിഗണിച്ചിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Author