ആത്മാര്‍ത്ഥയുണ്ടെങ്കില്‍ സ്വജനപക്ഷപാതം നടത്തിയ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണ്ണര്‍ അനുമതി നല്‍കണം : കെ.സുധാകരന്‍ എം.പി

Spread the love

സര്‍ക്കാരിനെതിരെ ഗവര്‍ണ്ണര്‍ സ്വീകരിക്കുന്ന നടപടികളില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ കണ്ണൂര്‍ സര്‍വകാശാലയിലെ വിസി നിയമനത്തിലെ സ്വജനപക്ഷപാതം കാട്ടിയ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കുകയാണ് വേണ്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. അതിനു ഇതുവരെ ഗവര്‍ണ്ണര്‍ തയ്യാറായിട്ടില്ലെന്നതാണ് യഥാര്‍ത്ഥ്യം. നീതിപൂര്‍വ്വം പ്രവര്‍ത്തിക്കാനുള്ള ആര്‍ജ്ജവം ഗവര്‍ണ്ണര്‍ക്കുണ്ടെങ്കില്‍ അദ്ദേഹം മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണം.കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് ഉള്‍പ്പെടെ കോണ്‍ഗ്രസും യു.ഡി.എഫും ഉന്നയിച്ച ആരോപണങ്ങളില്‍ ശരിയായ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ആ ആരോപണങ്ങള്‍ ശരിവെച്ച് അതേപടി ആവര്‍ത്തിക്കുന്ന ഗവര്‍ണ്ണര്‍ എന്തുകൊണ്ട് സത്യസന്ധമായ അന്വേഷണം നടത്താന്‍

കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നില്ല. അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനുള്ള നട്ടെല്ലും ആര്‍ജ്ജവും അദ്ദേഹം കാണിച്ചാല്‍ ഇപ്പോഴത്തെ ഗവര്‍ണ്ണറുടെ നടപടിയില്‍ ആത്മാര്‍ത്ഥയുണ്ടെന്ന് സമ്മതിക്കാം. അതല്ലാതെ ഉത്തരവാദിത്തങ്ങളില്‍ നിന്നും മാറിനിന്ന് കുറ്റംപറയുന്നതിനോട് യോജിക്കാനാവില്ല.ഗവര്‍ണ്ണറുടെ ആ നിലപാട് ജനങ്ങളെ കബളിപ്പിക്കാനെന്ന് കരുതേണ്ടിവരും.തുടര്‍ച്ചായായി നിയമവിരുദ്ധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന സര്‍ക്കാരാണിതെന്നും തെറ്റുതിരുത്താന്‍ ആവശ്യപ്പെട്ടിട്ടും അതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ബോധ്യപ്പെട്ടിട്ടും ആ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടാന്‍ എന്തുകൊണ്ട് ഗവര്‍ണ്ണര്‍ തയ്യാകുന്നില്ലെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റംപറയാനാകില്ലെന്നും സുധാകരന്‍ പറഞ്ഞു.

ഗവര്‍ണ്ണറും മുഖ്യമന്ത്രിയും നടത്തുന്ന പോര്‍വിളിയില്‍ വിഷയാധിഷ്ടിത നിലപാടാണ് കോണ്‍ഗ്രസും യുഡിഎഫും സ്വീകരിച്ചിട്ടുള്ളത്. ഗവര്‍ണ്ണറുടെ അവകാശങ്ങളെ ബഹുമാനിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളെ ശക്തമായ ഭാഷയില്‍ തന്നെ കോണ്‍ഗ്രസ് വിമര്‍ശിച്ചിട്ടുണ്ട്. സര്‍വകലാശാലകളിലെ വിസി നിയമനത്തിലെ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും വഴിവിട്ട ഇടപെടലുകള്‍ക്ക് ഗവര്‍ണ്ണര്‍ അനുമതി നല്‍കി. ഗവര്‍ണ്ണറെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടം സി.പി.എമ്മുണ്ടാക്കി.

ഗവര്‍ണ്ണറുടെ എല്ലാ നടപടിക്കും നിരുപാധിക പിന്തുണയെന്നും കോണ്‍ഗ്രസ് നല്‍കിയിട്ടില്ല. അത്തരം ഒരു വ്യാഖ്യാനം തെറ്റാണ്. പൗരത്വഭേദഗതി, മന്ത്രിമാരെ പിന്‍വലിക്കല്‍,ആര്‍എസ്എസ് മേധാവിയെ കാണാന്‍ പോയത്, വിസിമാരുടെ ക്രമവിരുദ്ധ നിയമനം, വിസിമാരുടെ ശമ്പളം പിടിക്കുമെന്ന് പറഞ്ഞത് തുടങ്ങിയ ഗവര്‍ണ്ണറുടെ

നടപടികളെ കോണ്‍ഗ്രസ് ശക്തമായി തന്നെ വിമര്‍ശിച്ചിട്ടുണ്ട്. ഇതൊന്നും കാണാതെ കോണ്‍ഗ്രസ് ഗവര്‍ണ്ണറുടെ പക്ഷത്താണെന്ന ഏകപക്ഷീയമായ ആക്ഷേപവും ആരോപണവും ശരിയല്ല. വെറുതെ പരസ്യപ്രതികരണം നടത്തി കടമകളില്‍ നിന്ന് ഒളിച്ചോടുന്ന ഗവര്‍ണ്ണറുടെ നടപടി ശരിയല്ല. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനം കേന്ദ്രത്തെ ധരിപ്പിക്കാനുള്ള ബാധ്യത ഗവര്‍ണ്ണര്‍ക്കുണ്ട്. തെറ്റായ വഴിയില്‍ സഞ്ചരിക്കുന്ന സര്‍ക്കാരിനെ ശരിയായ പാതിയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ഗവര്‍ണ്ണറുടെ തിരുത്തല്‍ നടപടികളെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യും.

ഒരുഘട്ടത്തില്‍ സര്‍ക്കാരുമായി തെറ്റിയ ശേഷമാണ് നേരത്തേതില്‍ നിന്നും വ്യത്യസ്ത നിലപാട് സ്വീകരിക്കാന്‍ ഗവര്‍ണ്ണര്‍ തയ്യാറായത്. മുഖ്യമന്ത്രിയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കണ്ണൂര്‍ വിസിയെ നിയമിക്കാന്‍ ഗവര്‍ണ്ണര്‍ കൂട്ടുനിന്നത് ശരിയല്ല. തെറ്റാണെന്ന് അറിഞ്ഞിട്ടും അത് ബോധ്യപ്പെട്ടിട്ടും ആ നടപടി ആദ്യഘട്ടത്തില്‍ തിരുത്താന്‍ ഗവര്‍ണ്ണര്‍ തയ്യാറായില്ല. അതുകൊണ്ട് തന്നെ

ഗവര്‍ണ്ണറുടെ നടപടിയിലെ ദൗര്‍ബല്യങ്ങളെയും പോരായ്മകളെയും പക്ഷപാതപരമായ നടപടികളെയും കോണ്‍ഗ്രസ് ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. അതോടൊപ്പം ഗവര്‍ണ്ണര്‍ പദവിയെ തരംതാണ നിലയില്‍ ആക്ഷേപിക്കാനും നാണക്കെടുത്താനും മുഖ്യമന്ത്രിയും മന്ത്രിമാരും തയ്യാറായതിനെയും കോണ്‍ഗ്രസ് വിമര്‍ശിച്ചിട്ടുണ്ട്. അതിനാലാണ് ഈ വിഷയത്തിലെ കോണ്‍ഗ്രസിന്റെ നിലപാട് വിഷയാധിഷ്ടിതമെന്ന് പറഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു.

വിസി നിയമനവുമായി ബന്ധപ്പെട്ട് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പാര്‍ട്ടി അംഗങ്ങളെ നിയമിച്ചെന്ന ആരോപണം ശരിയല്ല. 2016ലാണ് യുജിസി റെഗുലേഷന്‍ അനുസരിച്ച് വിസി നിയമനം വേണമെന്ന് സുപ്രീംകോടതിവിധി വന്നത്.അതിന് മുന്‍പ് പിഎച്ച്ഡിയുള്ള ആര്‍ക്കും വിസി ആകാമായിരുന്നു. അതുകൊണ്ട് തന്നെ അത്തരമൊരു ആരോപണത്തില്‍ വസ്തുതയില്ല.

ഗവര്‍ണ്ണര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് സങ്കുചിതമായ താല്‍പ്പര്യമില്ല. വ്യവസ്ഥാപിതമായ സംവിധാനത്തിന് വിരുദ്ധമായ നടപടികളെ വിഷയാധിഷ്ടിതമായി നോക്കികാണുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ജനാധിപത്യബോധമുള്ള പ്രസ്ഥാനം എന്ന നിലയിലുള്ള കടമയാണ് കോണ്‍ഗ്രസ് നിര്‍വഹിക്കുന്നത്. ഉത്തരേന്ത്യയില്‍ ബിജെപി ഗവര്‍ണ്ണര്‍മാരെ ഉപോയഗിച്ച് ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുയെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരും ഗവര്‍ണ്ണറും സംയുക്തമായാണ് നിയമവിരുദ്ധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടത്.സങ്കേതിക സര്‍വകലാശായ വിസി നിയമനത്തില്‍ സുപ്രീംകോടതി വന്നശേഷമാണ് സര്‍ക്കാരിന്റെ തെറ്റായ നിലപാടുകളെ തിരുത്താന്‍ ഗവര്‍ണ്ണര്‍ തയ്യാറായത്. ഉത്തരേന്ത്യയിലേത് സമാനമായി കേരളത്തില്‍ സര്‍വകാശാലകളെ കാവിവാത്കരിക്കാന്‍ ബി.ജെ.പിക്ക് സാധിക്കാത്തത് കോണ്‍ഗ്രസ് ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ്. ആര്‍.എസ്.എസുകാരനായ ഹരി എസ് കര്‍ത്തയെ ഗവര്‍ണ്ണറുടെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചതും അതില്‍ വിയോജിച്ച പൊതുഭരണ വകുപ്പ് സെക്രട്ടറി തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് ബിജെപി യോടുള്ള മമത പ്രകടിപ്പിച്ചത് മുഖ്യമന്ത്രിയും എല്‍.ഡി.എഫ് സര്‍ക്കാരുമാണെന്നത് മറക്കരുതെന്നും സുധാകരന്‍ പറഞ്ഞു.

Author