ഇടക്കാല തെരഞ്ഞെടുപ്പോടെ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് സെനറ്റില്‍ 54 സീറ്റുകള്‍ ലഭിക്കുമെന്ന്

Spread the love

ന്യുഹാംഷെയര്‍ : നവംബര്‍ 8 ഇടക്കാല തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ യു.എസ് സെനെറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തി വര്‍ദ്ധിക്കുമെന്നും, നിലവിലുള്ള അന്‍പത് സീറ്റുകള്‍ക്കപ്പുറം 54 സീറ്റുകളോടെ സെനെറ്റിലെ ഭൂരിപക്ഷം പിടിച്ചെടുക്കുമെന്നും തെരഞ്ഞെടുപ്പ് സര്‍വേകള്‍ സൂചന നല്‍കുന്നു.

കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ജോബൈഡനു 7 പോയിന്റ് വിജയം നല്‍കിയ സംസ്ഥാനം പോലും ഇത്തവണ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അനുകൂലമാണെന്ന് പൊളിറ്റികൊ പ്രവചിക്കുന്നു. ന്യൂ ഹാംഷെയര്‍ സൈനറ്റ് സീറ്റില്‍ നിലവിലുള്ള ഡെമോക്രാറ്റിക് സെനറ്റര്‍ മഗി ഹസന്‍ ഇത്തവണ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണ്‍ ബോള്‍ഡിക്കിന്റെ മുമ്പില്‍ പരാജയപ്പെടാനാണ് സാധ്യതയെന്നും പൊളിറ്റികൊ പ്രവചിക്കുന്നു.

വാഷിംഗ്ടണ്‍ സംസ്ഥാനത്തെ സെനറ്റ് സീറ്റില്‍ നിലവിലുള്ള ഡെമോക്രാറ്റിക് സെനറ്റര്‍ പാറ്റി മുറെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ടിഫനി സ്‌മെയിലിയെക്കാള്‍ പുറകിലാണ്. ഫ്ലോറിഡയില്‍ നിന്നുള്ള സെനറ്റര്‍ മാര്‍ക്കോ റൂബിയോ ഓരോ ദിവസവും ലീഡ് വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്നു.

ന്യൂ ഹാംഷെയര്‍നോടൊപ്പം അരിസോണ, ജോര്‍ജിയ, നെവേഡ, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സില്‍ തുടങ്ങിയ സംസ്ഥാനങ്ങളും റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് അനുകൂലമായി വിധി എഴുതുമെന്ന് തന്നെയാണ് കണക്കാക്കുന്നത്. ഒഹായോ, വെര്‍മോണ്ട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി കൂടുതല്‍ പിടിമുറുക്കിയിരിക്കുന്നത്.

നവംബര്‍ 8 നു തന്നെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോള്‍ സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കേവലഭൂരിപക്ഷം ലഭിക്കുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്ന സൂചന.

Author